
ഒട്ടാവ: കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ. സർക്കാരിനുള്ള പിന്തുണ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ ഡി പി) പിൻവലിച്ചു. പ്രതിപക്ഷത്തെ നേരിടാൻ ട്രൂഡോ സർക്കാർ ദുർബലമെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ ഡി പി നേതാവ് ജഗ്മീത് സിംഗ് പിന്തുണ പിൻവലിച്ചത്.
സെപ്തംബര്‍ 16ന് ഒട്ടാവയില്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ട്രൂഡോ നേതൃത്വം നല്കുന്ന ലിബറല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 2022 മാര്‍ച്ചിലാണ് എന്‍ ഡി പി ട്രൂഡോ സര്‍ക്കാരിന് പിന്തുണ നല്‍കിയത്. പുരോഗമന ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ സംയുക്തമായി നടപ്പിലാക്കാനായിരുന്നു പിന്തുണ. എന്നാല്‍ ട്രൂഡോ സര്‍ക്കാര്‍ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും കോര്‍പറേറ്റുകള്‍ക്ക് അടിയറ വെച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ ഡി പി പിന്തുണ പിന്‍വലിച്ചത്. എന്‍ ഡി പി നേതാവ് ജഗ്മീത് സിംഗ് വീഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
NDP Leader Jagmeet Singh is terminating the supply-and-confidence agreement his party made with Prime Minister Justin Trudeau's Liberal government. https://t.co/STECB1QZJR .
— CBC News (@CBCNews) September 4, 2024
ഖലിസ്ഥാന്‍ നേതാവ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം ഇന്ത്യയ്ക്കെതിരെ ട്രൂഡോ സര്‍ക്കാര്‍ നിലപാടെടുത്തത് ജഗ്മീത് സിംഗിന്റെ സമ്മര്‍ദം മൂലമാണെന്നാണ് സൂചന. എന്‍ ഡി പിയുടെ പിന്തുണ ഇല്ലാതായതോടെ ട്രൂഡോ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിലാണ്.
അടുത്ത വര്‍ഷം ഒക്ടോബറിലാണ് കനേഡിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സര്‍ക്കാര്‍ നിലം പൊത്തിയാല്‍ തിരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടിവരും. പാര്ലമെന് ചേരുമ്പോള്‍ അവിശ്വാസ പ്രമേയം ആവശ്യപ്പെടാത്ത എന്‍ ഡി പിയുടെ നിലപാട് വെറും രാഷ്ട്രീയക്കളിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. 338 അംഗ സഭയില്‍ ട്രൂഡോ നയിക്കുന്ന ലിബറല്‍ പാര്‍ട്ടിക്ക് 158 സീറ്റുണ്ട്. എന്‍ ഡി പിക്ക് 25 എം പിമാരാണ് ഉള്ളത്.

