
ചെന്നൈ: ചെന്നൈ നഗരത്തിലെ ഗ്യാംഗ്സ്റ്റര്മാരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ രണ്ടാമത്തെ കൊടും കുറ്റവാളിയും പോലീസ് എന്‍കൗണ്ടറിന് ഇരയായി. കൊള്ളയും കൊലപാതവുമടക്കം 40 ലധികം കേസുകളില്‍ പോലീസ് തെരയുന്ന ചെന്നൈയിലെ ഗ്യാംഗ്സ്റ്റര്‍ കാക്കാത്തോപ്പ് ബാലാജിയാണ് പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത്.. വടക്കന്‍ ചെന്നൈയിലെ ഗ്യാംഗുകളെ നിയന്ത്രിക്കുന്ന കൊടും കുറ്റവാളിയെ വ്യാസര്‍പടി ജീവ റെയില്വേസ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു പോലീസ് വെടിവെച്ചു കൊന്നത്.
ബുധനാഴ്ച ഇന്‍സ്പെക്ടര്‍ ബുഹാരിയുടെ നേതൃത്വത്തിലുള്ള ഒരു ടീം ബാലാജിയെ പിടികൂടാനായി ബി ആന്റ് സി ക്വാര്‍ട്ടേഴ്സിലേക്ക് എത്തിയിരുന്നു. ഇയാളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബാലാജി പോലീസിന് നേരെ വെടിവെയ്ക്കുകയും ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു പോലീസ് തിരിച്ചു വെടിവെച്ചത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ബാലാജിയെ ഗവണ്മെന്റ് സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
എണ്ണോറിന് സമീപം ജെയിംസ്, കാമരാജ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബാലാജിയെ പോലീസ് തെരഞ്ഞത്. ഈ കേസില്‍ നേരമത്ത ഗ്യാംസ്റ്റര്‍ നാഗേന്ദ്രന് എന്നയാളെ ശിക്ഷിച്ചിരുന്നു. എണ്ണോര്‍ ധനശേഖര്‍ എന്നയാള്‍ ജയിലിലുമാണ്. ഈകേസില്‍ ബാലാജി പിടിക്കപ്പെട്ടെങ്കിലും സംഭവം സെന്തില്‍ എന്നയാള്‍ രണ്ടു ദശകമായി ഒളിവിലാണ്. 2024 ല്‍ എ.അരുണ്‍ ചെന്നൈ പോലീസ് കമ്മീഷണറായി ചാര്‍ജ്ജ് എടുത്തതോടെ നഗരത്തിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുത്തു.
ഇതിന് പിന്നാലെ മറ്റൊരു ഗ്യാംഗ്സ്റ്ററായ തിരുവെങ്കിടം എന്ന 33 കാരനും എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. ബിഎസ്പി നേതാവ് ആംസ്ട്രോംഗിനെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ടയാളാണ്. പ്രദേശത്തെ നൊട്ടോറിയസായ സി.ഡി. മണിയടക്കമുള്ള ക്രിമിനല്‍ ഗ്യാംഗുകളെ നിയന്ത്രിച്ചിരുന്നയാളാണ് ബാലാജി. 2020 മാര്‍ച്ചില്‍ സംഭവം സെന്തില്‍ ബാലാജിയെയും സി.ഡി. മണിയെയും കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു. ഇരുവരും സഞ്ചരിച്ച എസ് യുവിയ്ക്ക് നേരെ തെയ്നാംപേട്ടിലെ കാമരാജര്‍ അരംഗത്ത് വെച്ച് നാടന്‍ ബോംബ് എറിഞ്ഞിരുന്നു. ഇരുവരും കഷ്ടിച്ച് രക്ഷപ്പെട്ടു. മന്നാടിയ്ക്ക് സമീപം കാക്കാത്തോപ്പ് സ്വദേശിയാണ് ബാലാജി.






