
വാഷിങ്ടണ്‍: ഹെലൻ ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കാനിരിക്കെ അമേരിക്കയിൽ അതീവ ജാഗ്രത. നിലവിൽ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കാറ്റഗറി 4 വിഭാഗത്തിലേക്ക് ശക്തി പ്രാപിക്കും. ഫ്ളോറിഡയിലാണ് തീരം തൊടുക. ഫ്ലോറിഡയിലും തെക്ക് - കിഴക്കൻ യുഎസിലുമാണ് നാഷണൽ ഹരികെയിൻ സെന്റർ (എൻഎച്ച്സി) ജാഗ്രതാ നിർദേശം നൽകിയത്.
ഹെലൻ അപകടകാരിയാവാൻ സാധ്യതയുണ്ടെന്നും വെള്ളപ്പൊക്കമുണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്. കാത്തിരിക്കാൻ ഇനി സമയമില്ലെന്ന് ഫ്ലോറിഡയിലെ മേയർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ജാഗ്രതാ നിർദേശങ്ങൾ പാലിക്കാൻ മേയർ ജോൺ ഡെയ്ലി അഭ്യർത്ഥിച്ചു. അറ്റ്ലാന്റയിലെ എല്ലാ വിദ്യാലയങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളിൽ അടച്ചിടും. ഫ്ലോറിഡയിൽ എത്തുമ്പോഴേക്കും കാറ്റഗറി 4 ലേക്ക് എത്തുന്ന അപകടകാരിയായ കൊടുങ്കാറ്റായി ഹെലൻ മാറാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, വിർജീനിയ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർ കൊടുങ്കാറ്റ് കരയിൽ തൊടുന്നതിന് മുന്നോടിയായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 140 കിലോമീറ്ററാണെന്ന് എൻഎച്ച്സി അറിയിച്ചു.





