
സെലിബ്രിറ്റികളുടെ വിവാഹവും വിവാഹമോചനവും എന്നും വാര്‍ത്തകളില്‍ നിറയാറുളളതാണ്. എത്രയൊക്കെ ആഘോഷങ്ങളോടെ നടക്കാറുള്ള വിവാഹമാണെങ്കിലും ഒരു സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ തങ്ങളുടെ ദീര്‍ഘകാല ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സെലിബ്രിറ്റികള്‍ ആരാധകരെ അറിയിക്കാറുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിലുള്ള വിവാഹമോചനം.
2012 ലെ ഐപിഎല്‍ കാലത്ത് കണ്ടുമുട്ടി പരിചയപ്പെട്ട ഇവര്‍ രണ്ടുപേരും പതിയെ പ്രണയത്തിലായി. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ വിവാഹിതരായി. എന്നാല്‍ 2018ല്‍ ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഹസിന് വിവാഹമോചനം നേടി.
ഇപ്പോഴിതാ ദീര്‍ഘകാലത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും മുൻ ഭാര്യ ഹസിൻ ജഹാനില്‍ പിറന്ന മകള്‍ ഐറയുമായിട്ടുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ‘‘ഒരുപാടു നാളത്തെ ഇടവേളയ്ക്കുശേഷം അവളെ വീണ്ടും കണ്ടപ്പോള്‍ സമയം നിശ്ചലമായി. വാക്കുകള്‍ക്ക് നിര്‍വചിക്കാന്‍ കഴിയുന്നതിനുമപ്പുറം ഞാന്‍ നിന്നെ സ്നേഹിക്കുന്നു ബേബോ...’’ എന്നാണ് വീഡിയോ പങ്കിട്ട് ഷമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇരുവരും സന്തോഷത്തോടെ ഷോപ്പിങ്മാളില്‍ കറങ്ങുന്നത് ഉള്‍പ്പെടെയുള്ള വീഡിയോയാണ് ഷമി പങ്കിട്ടത്. വൈറലായി മാറിയ ഈ വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ 1.60 ലക്ഷം ലൈക്കുകള്‍ നേടി.
വിവാഹബന്ധം പിരിഞ്ഞശേഷം ഐറ, ഹസിൻ ജഹാനൊപ്പമാണ് താമസം. ഇതിനിടെയാണ് ഷമിയും ഐറയും കഴിഞ്ഞ ദിവസം കണ്ടുമുട്ടിയത്.
വിവാഹബന്ധം വേര്‍പെട്ട ശേഷം ഹസിൻ ചില ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഹസിൻ പോലീസില്‍ പരാതിയും നല്കി. താരത്തിനെതിരെ ഗാർഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തി പോലിസ് കേസെടുത്തു.





