
കാണ്‍പുര്‍ (യു.പി): ഏഴു ദിവസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ പാലത്തില്‍നിന്നു വലിച്ചെറിഞ്ഞ കുഞ്ഞ് ജീവിതത്തിലേക്കു മടങ്ങിവരുന്നു. ആദ്യം അവനെ രക്ഷിച്ചത് ഒരു മരക്കൊമ്പായിരുന്നു. മരത്തില്‍ കുടുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുമ്പോള്‍ ദേഹമാസകലം മുറിവേറ്റിരുന്നു. മൃഗങ്ങളും ജന്തുക്കളും കടിച്ച പാടുകളും. കാണ്‍പൂരിലെ ആശുപത്രിയില്‍ കുട്ടിയെ എത്തിക്കുമ്പോള്‍ രക്ഷിക്കാന്‍ കഴിയുമെന്നു ഡോക്ടര്‍മാര്‍ക്കും പ്രതീക്ഷയില്ലായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 26 ന് ജന്മാഷ്ടമി ദിനത്തിലാണു കുട്ടിയെ കണ്ടെത്തിയത്. അതിനാല്‍, ആശുപത്രി ജീവനക്കാര്‍ അവനു 'കൃഷ്ണ' എന്നു പേരിട്ടു. രണ്ടു മാസത്തെ പരിചരണത്തില്‍ സുഖം പ്രാപിച്ച് കുട്ടി ആശുപത്രി വിട്ടപ്പോള്‍ എല്ലാ കണ്ണുകളും ഈറനണിഞ്ഞു. ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും അവന് അത്രത്തോളം പ്രിയപ്പെട്ടവനായി മാറിയിരുന്നു. ഹാമിര്‍പൂരിലെ ജില്ലാ ആശുപത്രിയാണ് കുട്ടിയെ സ്ഥാപനത്തിലേക്ക് റഫര്‍ ചെയ്തതെന്ന് കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. സഞ്ജയ് കല പറഞ്ഞു.
ഹാമിര്‍പുരിനു സമീപമുള്ള രാത്തിലെ പാലത്തില്‍നിന്നു മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുട്ടി ഭാഗ്യവശാല്‍ മരത്തില്‍ കുടുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ കാക്ക കൊത്തിയതും മറ്റു ജന്തുക്കള്‍ കടിച്ചതുമടക്കം അമ്പതോളം മുറിവളുണ്ടായിരുന്നെന്നും കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. പിന്‍ഭാഗത്തു വലിയൊരു മുറിവുണ്ടായിരുന്നു.
നഴ്സുമാരും മറ്റു ജീവനക്കാരും സ്വന്തം കുട്ടിയെ എന്നപോലെ കുട്ടിയെ സ്നേഹിച്ചു. കുട്ടി കരയുമ്പാള് തങ്ങള്‍ക്കും കരച്ചില് വരുമായിരുന്നെന്ന് ഒരു നഴ്സ് പറഞ്ഞു. സുഖം പ്രാപിച്ച കുട്ടിയെ കഴിഞ്ഞ 24 ന് പോലീസിനും ശിശുക്ഷേമ സമിതി അംഗങ്ങള്‍ക്കും കൈമാറി.






