
ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് നിഖില വിമൽ. പിന്നീട് നായികയായും താരം സിനിമകളിൽ തിളങ്ങി. താരത്തിന്റെ സിനിമകളെക്കൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ അഭിമുഖങ്ങളാണ്.
സോഷ്യൽ മീഡിയയിൽ താരം പങ്കിടുന്ന തഗ്ഗ് കമന്റുകൾ ട്രെൻഡിങ് ആകാറുണ്ട്. ചോദ്യങ്ങളോട് ഒഴിഞ്ഞു മാറാതെ അതെ നാണയത്തില്‍ മറുപടി പറയുക എന്നതാണ് നിഖിലയുടെ രീതി.
ഇത് തഗ്ഗിന് വേണ്ടി പറയുന്നതല്ലെന്നും ജനിച്ചപ്പോള്‍ മുതലേ നിഖിലയുടെ സ്വഭാവം ഇങ്ങനെ തന്നെയാണെന്നും പറയുകയാണ് നസ്ലെന്.
"ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖില. എനിക്ക് നിഖിലയെയും, അവരുടെ അമ്മയെയും ഫാമിലിയെയും വളരെ അടുത്ത് അറിയാവുന്നതാണ്. നിഖിലേച്ചിടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ഇവള് ചെറുപ്പം മുതലേ ഇങ്ങനെയാണെന്ന്. ആ ക്യാരക്ടർ ഇനി മാറ്റാൻ പറ്റില്ല. നിഖില എന്ന് പറയുന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ ഹേർട്ട് ചെയ്യാൻ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ട് കൊടുക്കുന്നത്. കാര്യങ്ങള്‍ സ്ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്..." നസ്ലെന് പറഞ്ഞു. ഐ ആം കാതലൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.
ഗിരീഷ് എ ഡി സംവിധാനത്തിലൊരുങ്ങുന്ന ഐ ആം കാതലൻ ഈ മാസം ഏഴിനു തിയേറ്ററുകളിലെത്തും. ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങളിലൂടെയാണ് നസ്ലെന് സിനിമ രംഗത്ത് സജീവമായത്. സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച മറ്റു ചിത്രങ്ങള്‍.






