
ജിദ്ദ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോർഡ് നേട്ടം മിനിറ്റുകൾ മാത്രം കൈവശം വച്ച് ശ്രേയസ് അയ്യർ. സൗദിയിലെ ജിദ്ദയിൽ നടക്കുന്ന വാശിയേറിയ ഐപിഎൽ താരലേലത്തിൽ അയ്യരുടെ റെക്കോർഡിനും ഇളക്കം തട്ടി. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് . 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത് .
അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് ലഖ്നൗ തന്നെയാണ് റിഷഭ് പന്തിന്റെ പേരു വിളിച്ചതും ആദ്യം രംഗത്തെത്തിയത്. പിന്നീട് 11.25 കോടി വരെ ലഖ്നൗവും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലായിരുന്നു ശക്തിയേറിയ ലേലം വിളി. എന്നാല്‍ 11.25 കോടി കടന്നതോടെ ആര്‍സിബി പിന്മാറി. ഈ സമയത്താണ് നാടകീയമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് പന്തിനായി രംഗത്തെത്തിയത്. പിന്നീട് ഹൈദരാബാദും ലഖ്നൗവും തമ്മിലായി മത്സരം. 20 കോടി വരെ ഇരു ടീമകളും പന്തിനായി മാറി മാറി വിളിച്ചു. തുക 20.50 കോടി കടന്നതോടെ റൈറ്റ് ടു മാച്ച് കാര്‍ഡ്(ആര്‍ടിഎം) ഉപയോഗിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പന്തിനായി 20.75 കോടിക്ക് രംഗത്തെത്തി.
ലേലത്തിൽ ശ്രേയസിനെ തിരികെയെത്തിച്ച് നായകനാക്കായാണ് ഡല്‍ഹി പന്തിനെ കൈവിട്ടതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ശ്രേയസിനെ പഞ്ചാബ് റാഞ്ചിയതോടെ റിഷഭിനെ തിരിച്ചുപിടിക്കാനുള്ള ഡല്‍ഹിയുടെ ശ്രമം ലഖ്നൗ തകര്‍ത്തു . ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന റിഷഭ് പന്തിനായി ചെന്നൈ ശ്രമിക്കുക പോലും ചെയ്യാതിരുന്നതും ശ്രദ്ധേയമായി.കെ എല്‍ രാഹുല്‍ പോകുന്നതോടെ പകരം നായകനായാണ് ലഖ്നൗ റിഷഭ് പന്തിനെ പരിഗണിച്ചത്.





