ഹൈക്കോടതി ഉത്തരവ് പ്രകാരം ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം നടപ്പാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. സംസ്ഥാന സർക്കാർ നിയമനിർമ്മാണം നടത്തി നിയന്ത്രണങ്ങൾ ഇളവ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറിമാർ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും ഈ ഘട്ടത്തിൽ സുപ്രീം കോടതിയെ അപ്പീൽ ഹർജിയുമായി സമീപിക്കില്ലെന്നും ദേവസ്വങ്ങൾ വ്യക്തമാക്കി .
ഈ മാസം 8 ന് വൈകിട്ട് 5 ന് ഇരുദേവസ്വങ്ങളിലെയും ക്ഷേത്ര പ്രതിനിധികളുടെ യോഗം ചേരും. പള്ളികളുടെ പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യും.
പള്ളികളുടെ പെരുന്നാളുകൾക്കും മറ്റ് മതാചാരങ്ങൾക്കും ആനകളെ എഴുന്നള്ളിക്കുന്നുണ്ട്. യോഗത്തിന് ശേഷം മുഖ്യമന്ത്രിക്ക് നിവേദനം നൽകും. ഉത്സവങ്ങൾ നടത്താൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. പകൽ സമയത്ത് എഴുന്നള്ളിപ്പ് പാടില്ലെന്ന കോടതി നിർദ്ദേശം നടപ്പാക്കിയാൽ ഉത്സവങ്ങൾ നടക്കില്ല. സംസ്ഥാന സർക്കാരിന് മാത്രമേ പ്രായോഗികമായി എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന് ബോധ്യമാണ് ദേവസ്വങ്ങൾക്കുള്ളത്. തൃശ്ശൂർ ജില്ലയിൽ മാത്രം 1600 ഉത്സവങ്ങൾ ഉണ്ട്. പല രീതിയിൽ ഈ ഉത്സവങ്ങൾ പ്രതിസന്ധിയിലാണ്. സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്തും എന്നാണ് പ്രതീക്ഷ. തിരുവമ്പാടി പറമേക്കാവ് ദേവസ്വങ്ങൾ വേല ആഘോഷത്തിന് വെടിക്കെട്ട് അപേക്ഷ ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും സെക്രട്ടറിമാർ കൂട്ടിച്ചേർത്തു .






