
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങള്‍ക്കിടയിലെ കിംഗാണ് വിരാട് കോഹ്ലി. താരത്തിന് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആരാധകരുണ്ട്. കോഹ്ലിയുടെ കളിക്കളത്തിലെ ആവേശം ആരാധാകരെ ഹരം കൊള്ളിക്കാറുണ്ടെങ്കിലും താരത്തിന്റെ ആക്രമണമനോഭാവം കളിക്കളത്തില്‍ വിവാദമാകുന്നത് ഇതാദ്യമായല്ല.
ഇക്കഴിഞ്ഞ ദിവസങ്ങളിലും വിരാടിന്റെ പേര് വിവാദങ്ങളില്‍ നിറയുന്നുണ്ട്. ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഓസ്ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിനെ തോളിന് തട്ടിയത് മുതലാണ് വിരാട് കോഹ്ലി വിവാദ നായകനായി. നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായ ഈ സംഭവം ഓസ്ട്രേലിയന്‍ മാധ്യമങ്ങളില്‍ രൂക്ഷവുമായ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും വഴിവച്ചു. അവയില്‍ ഒരു പത്രം തങ്ങളുടെ കവറില്‍ കോഹ്ലിയെ ‘ജോക്കര്‍’ എന്നും മുദ്രകുത്തി.
ഇപ്പോഴിതാ കോഹ്ലിയെ കോമാളിയാക്കി ചിത്രീകരിച്ച ഓസീസ് മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് മുൻ ഇന്ത്യൻ ഓള് റൗണ്ടർ ഇർഫാൻ പത്താൻ രംഗത്തുവന്നിരിക്കുകയാണ്. എല്ലാ പരിധിയും ലംഘിക്കുന്നതാണ് ഓസീസ് മാധ്യമങ്ങളുടെ നടപടിയെന്ന് പത്താൻ കുറ്റപ്പെടുത്തി. ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ ‘കാപട്യം' എന്നാണ് പത്താന് ഇതിനെ വിളിച്ചത്. പരമ്പരയുടെ തുടക്കത്തില്‍ കോഹ്ലിയെ മാധ്യമങ്ങള്‍ രാജാവായി വാഴ്ത്തിയതും പിന്നീട് പെട്ടെന്ന് പരിഹസിച്ചതും ചൂണ്ടിക്കാട്ടി ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ ഇരട്ടത്താപ്പാണെന്ന് പത്താന് പറഞ്ഞു.
‘‘ഓസീസ് മാധ്യമങ്ങള്‍ക്കും ചില മുൻ ക്രിക്കറ്റ് താരങ്ങള്‍ക്കും എന്തൊരു ഇരട്ടത്താപ്പാണ്. ഇവിടെ മാധ്യമങ്ങളുടെ കാപട്യം അതിരുകടക്കുന്നു. കാരണം ഞാന്‍ ഇത് പറയുന്നത്, നിങ്ങള്‍ ആദ്യം അവനെ ഒരു ‘രാജാവ്’ ആക്കി. പിന്നെ അവന് നിങ്ങള്‍ക്ക് ഒരു ‘ജോക്കര്‍’ ആയി. നിങ്ങള്‍ അവനെ വില്ക്കാന് ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രശസ്തിക്കായി നിങ്ങള്‍ വിരാട് കോഹ്ലിയുടെ തോളാണ് ഉപയോഗിക്കുന്നത്. അവൻ മൈതാനത്ത് ആക്രമണോത്സുകതയോടെ പെരുമാറുന്നു. ഞങ്ങളാരും തന്നെ അദ്ദേഹത്തിന്റെ നടപടിയെ ന്യായീകരിച്ചിട്ടില്ല. സംഭവത്തില്‍ മാച്ച് റഫറി താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കിങ് എന്ന് വിളിച്ച നിങ്ങള്‍ തന്നെ ഇപ്പോള്‍ താരത്തെ കോമാളിയെന്ന് വിളിക്കുന്നു.
വ്യക്തിപരമായ നേട്ടമുണ്ടാക്കാന്‍ അവന്റെ പേര് നിങ്ങള്‍ മുതലെടുക്കുന്നു, നിങ്ങള്‍ അവന്റെ വിപണി മൂല്യം മുതലെടുക്കുന്നു. അദ്ദേഹത്തിന്റെ ജനപ്രീതി മുതലെടുത്ത് ആസ്ട്രേലിയയില്‍ ക്രിക്കറ്റ് വളർത്താനാണ് ശ്രമം. പക്ഷേ, അത് ചെയ്യുന്നത് എന്തൊരു മോശം രീതിയിലാണ്. ഇത് അംഗീകരിക്കാനാവില്ല. നിങ്ങള്‍ വിപണി മൂല്യം മുതലെടുക്കാന്‍ ശ്രമിക്കുകയും ഒരേസമയം പുകഴ്ത്തുകയും അക്ഷേപിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ബ്രാൻഡ് വാല്യു മോശം രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ഈ പരിപാടി ഞങ്ങള്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് അസ്വീകാര്യമാണ്....’’ പത്താന് പ്രതികരിച്ചു.
🗣 @IrfanPathan Pathan doesn’t hold back, calls out the #Australian media on the Kohli-Konstas incident 🫣#AUSvINDOnStar 👉 4th Test, Day 2 LIVE NOW! | #ToughestRivalry #BorderGavaskarTrophy pic.twitter.com/S26P7Oq3b0
— Star Sports (@StarSportsIndia) December 27, 2024
മെല്‍ബണില്‍ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന്റെ ആവേശവും വിവാദവും കളത്തിനു പുറത്തേക്കും വരുകയാണ്. ആദ്യദിനം അരങ്ങേറ്റക്കാരൻ സാം കോണ്‍സ്റ്റാസിനെ സൂപ്പർതാരം വിരാട് കോഹ്ലി ചുമലുകൊണ്ട് ഇടിച്ചു. 10-ാം ഓവറില്‍ ക്രീസ് മാറുന്നതിനിടെയാണ് കോലി കോണ്‍സ്റ്റാസിന്റെ ചുമലില്‍ വന്നിടിച്ചത്. ഓസീസ് താരം ഇക്കാര്യം ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. അതിന് ഏതാനും ആസ്ട്രേലിയൻ മാധ്യമങ്ങള്‍ വിരാടിനെ കോമാളിയാക്കി പരിഹസിച്ചു. ബോർഡർ ഗവാസ്കർ ട്രോഫിക്ക് മുമ്പ് കോഹ്ലിയെ ഗോട്ട് എന്ന് വാഴ്ത്തിയ അതേ മാധ്യമങ്ങള്‍ തന്നെയാണ് സാം കോണ്‍സ്റ്റാസിനെ സ്ലെഡ്ജ് ചെയ്തതിനു പിന്നാലെ കോഹ്ലിയെ കോമാളി എന്ന് വിളിച്ച് അധിക്ഷേപിച്ചിരിക്കുന്നത്.
ഇന്ത്യ-ഓസീസ് ക്രിക്കറ്റ് പോരാട്ടങ്ങളിലെ വിവാദങ്ങള്‍ ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. മുന്‍പ്, സൗരവ് ഗാംഗുലിയടക്കമുള്ള മുൻ താരങ്ങള്‍ക്കെതിരെയും ഓസീസ് മാധ്യമങ്ങള്‍ കടുത്ത വിമർശനങ്ങള്‍ ഉയർത്തിയിരുന്നു. അതൊരിക്കലും വ്യക്തിഹത്യയിലേക്ക് കടന്നിരുന്നില്ല. എന്നാല്‍ കോഹ്ലിയെ കോമാളിയെന്ന് ചിത്രീകരിച്ചതിലൂടെ ഓസീസ് മാധ്യമങ്ങള്‍ എല്ലാ പരിധിയും ലംഘിച്ചു.
നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് അരങ്ങേറ്റക്കാരൻ കോണ്‍സ്റ്റാസാണ്. ഓപ്പണറായി ഇറങ്ങിയ താരം അർധ സെഞ്ച്വറി നേടി പുറത്തായി. ആദ്യ സെഷനില്‍ ബുംറ ഉള്‍പ്പെടെയുള്ള ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട് കോണ്‍സ്റ്റാസ് അതിവേഗം ടീം സ്കോർ ഉയർത്തിയപ്പോള്‍ അത് തലവേദനയാകുമെന്ന് കണ്ട് കോഹ്ലി താരത്തെ പ്രകോപിപ്പിച്ചു. മത്സരത്തിന്റെ പത്താം ഓവറിലാണ് സംഭവം നടന്നത്. സ്ട്രൈക്കേഴ്സ് എൻഡിലേക്ക് നടന്നുനീങ്ങുന്ന കോന്‍സ്റ്റാസിന്റെ തോളില്‍ കോഹ്ലി മനപൂർവം ഇടിച്ച് കലഹമുണ്ടാക്കി. കോണ്‍സ്റ്റാസ് ഇത് ചോദ്യം ചെയ്തതോടെ കോഹ്ലിയും താരത്തോട് കയർത്തു സംസാരിച്ചു.
ഒടുവില്‍ അമ്പയറും ക്രീസിലുണ്ടായിരുന്ന ഉസ്മാൻ ഖ്വാജയും ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. കോഹ്ലിയുടെ നടപടിയെ വിമർശിച്ച് നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു. വിവാദമായതോടെ മാച്ച് ഫീയുടെ 20 ശതമാനം കോഹ്ലിക്ക് പിഴ ചുമത്തുകയും താരത്തിന്റെ ഒരു പോയിന്റ് കുറയ്ക്കുകയും ചെയ്തിരുന്നു.
രണ്ടാംദിനം ഔട്ടായി പവലിയനിലേക്കു മടങ്ങിയ കോഹ്ലിയെ ആരാധകര്‍ കൂവി വിളിക്കുന്നതും ഇതിനോട് താരം പ്രതികരിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോശമല്ലാതെ ബാറ്റ് ചെയ്തിരുന്ന വിരാട് ഔട്ടായി മടങ്ങിയതിന് ശേഷവും മെൽബൺ കാണികൾ വിരാടിനെ കൂവിയതോടെ താരം പ്രകോപിതനാവുകയായിരുന്നു. ഡ്രസിങ് റൂമിലേക്ക് മടങ്ങവെയാണ് താരത്തിനെതിരെ കാണികൾ കൂവിയത്. ഡ്രസിങ് റൂമിലേക്കുള്ള വഴിയിൽ വിരാട് കൂവുന്ന കാണികൾക്ക് മറുപടി നൽകുവാൻ തിരിച്ചുവന്നു. കാണികളെ നോക്കി വിരാട് കുറച്ച് നിമിഷങ്ങൾ നിൽക്കുകയും ചെയ്തു. ഒരു മാച്ച് ഒഫീഷ്യൽ വന്ന് താരത്തെ തിരിച്ചുകൊണ്ടുപോകുകയായിരുന്നു. കോൺസ്റ്റാസ് ആയുള്ള പ്രശ്നത്തിന്റെ പേരിൽ തന്നെ താരത്തിന്റെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ വേട്ടയാടുന്നതിനിടെയാണ് പുതിയ സംഭവം. ക്ലൗണ്‍, ക്രൈ ബേബി എന്നിങ്ങനെയുള്ള പരിഹാസ പദാവലികളാണ് മാധ്യമങ്ങള്‍ മുദ്രകുത്തിയിരിക്കുന്നത്.
Virat Kohli almost recreated that incident with a CSK fan at Wankhede 😭😭 pic.twitter.com/35qDBKxuv3
— Pari (@BluntIndianGal) December 27, 2024


