
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷ ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി കോടതി. ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയുള്‍പ്പെടെയുള്ള വകുപ്പുകള്‍ എങ്ങനെ നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ചിനോട് കോടതി ചോദിച്ചു. ഒരാള്‍ക്ക് ഒറ്റക്ക് ഗൂഡാലോചന നടത്താന്‍ കഴിയില്ലല്ലോയെന്നും കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ചോദിച്ചു.
ചോദ്യ പേപ്പറിന്റെ കസ്റ്റോഡിയന്‍ വിദ്യാഭ്യാസ വകുപ്പാണ്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലല്ലോയെന്നും കോടതി ചോദിച്ചു. ചോദ്യങ്ങള്‍ പ്രവചിക്കുന്നത് കുറ്റകരമല്ലെന്നും കോടതി നിരീക്ഷിച്ചു. വിശ്വാസ വഞ്ചന കുറ്റം ചുമത്തിയതിലെ യുക്തിയും കോടതി ആരാഞ്ഞു. പ്രതിയെ ആരാണ് വിശ്വസിച്ചിരുന്നതെന്നായിരുന്നു ചോദ്യം. എന്നാല്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്ന മറുപടിയാണ് പ്രോസിക്യൂഷന് നല്‍കിയത്. കേസില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു.
ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും പ്രവചനം നടത്തുകയാണ് ചെയ്തതെന്നുമായിരുന്നു ഷുഹൈബിന്റെ വാദം. അതിനാൽ വിശ്വാസ വഞ്ചന വകുപ്പുകള്‍ കേസില്‍ നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.






