
ശരീരത്തിലെ ഓരോ അവയവയങ്ങളെയും കാര്‍ന്നു തിന്ന് നിശ്ചലമാക്കുന്ന അസുഖമാണ് അര്‍ബുദം. പല സ്റ്റേജുകളിലായി ശരീരത്തെ നേരിടുന്ന ഈ അസുഖത്തെ വേരോടെ പിഴുതെറിഞ്ഞ് ജീവിതത്തില്‍ മുന്നേറിയവര്‍ ഒരുപാടുണ്ട്. എന്നാല്‍ ഇതിനെ നേരിടുന്ന യാത്ര അത്ര സുഖകരമല്ല. ശാരീരികമായി മാത്രമല്ല മാനസികമായും ഒട്ടനവധി പ്രതിസന്ധികളാണ് ആ ഘട്ടത്തില്‍ പലർക്കും അഭിമുഖീകരിക്കേണ്ടതായി വരുന്നത്. ഒരുപാട് പേര് ഈ കഠിനയാത്ര താണ്ടി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്.
അക്കൂട്ടത്തില്‍ ഒരാളാണ് സ്തനാർബുദത്തെ അതിജീവിച്ച എഴുത്തുകാരിയും നടൻ ആയുഷ്മാൻ ഖുറാനയുടെ ഭാര്യയുമായ താഹിറ കശ്യപ്. താന്‍ അര്‍ബുദത്തെ നേരിട്ടതിനെക്കുറിച്ച് താഹിറയും ഭാര്യയുടെ ആത്മധൈര്യത്തെക്കുറിച്ച് ആയുഷ്മാനും പല തവണ മനസ്സു തുറന്നിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ യാത്രകളെക്കുറിച്ച് മനസ്സു തുറക്കുകയാണ് താഹിറ. അർബുദത്തിന്റെ ചികിത്സയ്ക്ക് ശേഷം തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ചതിന് പിന്നാലെ മാതാപിതാക്കള്‍ അത് പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും താഹിറ പറയുന്നു.
‘‘അർബുദം സ്ഥിരീകരിച്ചതിന് ശേഷം ഞാൻ തല മൊട്ടയടിച്ചപ്പോള്‍ ആ ചിത്രം കണ്ട് മാതാപിതാക്കള്‍ അസ്വസ്ഥമായി. ഒരു സ്ത്രീ മൊട്ടയടിക്കുകയെന്നത് ദുരന്തത്തിന് സമാനമായാണ് പലരും കണക്കാക്കുന്നത്. അവർ എന്നോട് സംസാരിക്കാൻ പോലും തയ്യാറായില്ല. ചിത്രം പിൻവലിക്കാനാണ് പറഞ്ഞത്. അത് ചെയ്യില്ലെന്ന് പറഞ്ഞ ഞാൻ ഇത് ആഘോഷിക്കുമെന്ന് മറുപടി നല്കി. ഒരു അസുഖം എങ്ങനെയാണ് ആഘോഷിക്കുക എന്നായിരുന്നു അവർ ചിന്തിച്ചത്...
മാതാപിതാക്കളേക്കൊണ്ട് ഇതേക്കുറിച്ച് എന്നോട് സംസാരിപ്പിക്കുകയെങ്ങനെ എന്നത് നിശ്ചയമില്ലായിരുന്നു. അതിനാല്‍ ഞാൻ അമ്മയെ വീഡിയോ കോള്‍ ചെയ്യുകയും എന്റെ രൂപം കാണിച്ചുകൊടുക്കുകയും ചെയ്തു. ഞാനിപ്പോള്‍ ഇങ്ങനെയാണെന്നും ഇത് ഇഷ്ടപ്പെടുന്നുവെന്നും പറഞ്ഞു. അമ്മ പുഞ്ചിരിച്ചു. ഇതാണ് ജീവിതമെന്നും ഞാൻ സന്തോഷവതിയാണെന്നും നിങ്ങളും സന്തോഷത്തോടെയിരിക്കണമെന്നും പറഞ്ഞു...’’ താഹിറ പറയുന്നു. ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിലാണ് താഹിറയുടെ പ്രതികരണം.
2018-ലാണ് താഹിറയ്ക്ക് സ്തനാർബുദം കണ്ടെത്തിയത്. സ്തനാർബുദത്തെ അതിജീവിച്ചതിനു പിന്നാലെ ചികിത്സ സംബന്ധിച്ച എല്ലാ വിവരങ്ങളും താഹിറ കശ്യപ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവച്ചിട്ടുണ്ട്. അർബുദ രോഗികള്‍ക്കു പ്രചോദനമാകുന്ന ഒട്ടേറെ പോസ്റ്റുകളും ചിത്രങ്ങളും താഹിറ പങ്കുവെക്കാറുണ്ട്.






