
തിരുവനന്തപുരം : രഞ്ജി ട്രോഫി സെമിയിൽ തിരിച്ചടിച്ച് ഗുജറാത്ത് ഓപ്പണർമാർ. ഒന്നാം ഇന്നിങ്സിൽ കേരളത്തെ 457 റൺസിന് പുറത്താക്കി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, മൂന്നാം ദിനം ചായയ്ക്കു പിരിയുമ്പോൾ 44 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എന്ന നിലയിലാണ്. 73 റൺസെടുത്ത ആര്യ ദേശായിയുടെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. പ്രിയങ്ക് പഞ്ചാൽ 58 റൺസുമായി ക്രീസിലുണ്ട് പഞ്ചാലിനൊപ്പം മനൻ ഹിംഗ്രാജിയയാണ് ക്രീസിൽ. എൻ ബാസിലാണ് വിക്കറ്റ് നേടിയത്.
നേരത്തെ 187 ഓവർ ബാറ്റ് ചെയ്ത കേരളം 457 റൺസാണ് നേടിയിട്ടുള്ളത്. പുറത്താകാതെ മുഹമ്മദ് അസ്ഹറുദ്ധീൻ നേടിയ 177 റൺസാണ് കേരളത്തിന്റെ ടോട്ടലിന് അടിത്തറയായത്. 341 പന്തുകൾ നേരിട്ട താരം 20 ഫോറുകളും ഒരു സിക്സറും നേടി. രഞ്ജി ട്രോഫിയിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്.
അസറിന് പുറമെ ക്യാപ്റ്റന്‍ സച്ചിന് ബേബി (69), സല്മാന് നിസാര്‍ (52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന എന്നിവർ 30 റൺസ് വീതം നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വാല മൂന്ന് വിക്കറ്റ് വീഴ്ത്തി.
അതേ സമയം മികച്ച റൺ റേറ്റിലാണ് ഗുജറാത്ത് ബാറ്റ് വീശുന്നത്. ശേഷിക്കുന്ന സമയം കൊണ്ട് ഗുജറാത്തിന് കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടക്കാനായാൽ ഗുജറാത്ത് ഫൈനലിലേക്ക് കടക്കും. അതിന് മുമ്പ് കേരളത്തിന് ഗുജറാത്തിനെ വീഴ്ത്താനായാൽ കേരളം ഫൈനലിലേക്ക് കടക്കും. സമനിലയായാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് എന്ന അടിസ്ഥാനത്തിൽ ഗുജറാത്ത് തന്നെ ഫൈനലിലേക്ക് മാർച്ച് ചെയ്യും.





