
കറാച്ചി : ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ട് 179 ന് ഓള് ഔട്ട് .ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 38.2 ഓവറിൽ 179ന് പുറത്താക്കിയതോടെയാണ് ദക്ഷിണാഫ്രിക്ക സെമി ഫൈനലിലെത്തിയത്. ഇനി ദക്ഷിണാഫ്രിക്ക തോറ്റാലും, നെറ്റ് റൺ റേറ്റിൽ അഫ്ഗാനിസ്ഥാനു മുന്നിലെത്താൻ സാധിക്കില്ല. ഇതോടെ അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽനിന്നു പുറത്തായി. ഒരു സിക്സ് മാത്രമാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്സിൽ പിറന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ ജാൻസനും വിയാൻ മുൾഡറും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. കേശവ് മഹാരാജ് രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.
44 പന്തിൽ 37 റൺസെടുത്ത ജോ റൂട്ടാണ് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (31 പന്തിൽ 25), ബെൻ ഡക്കറ്റ് (21 പന്തിൽ 24), ജോസ് ബട്ലർ (43 പന്തിൽ 21) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു റൺവേട്ടക്കാർ. അവസാന മത്സരം ജയിച്ച് തലയുയർത്തി മടങ്ങാനാണു കറാച്ചിയിൽ ഇംഗ്ലണ്ടിന്റെ ശ്രമം. എന്നാൽ ബാറ്റർമാർ പൂർണമായും നിരാശപ്പെടുത്തി.
ഫിലിപ്പ് സാള്‍ട്ട് (8) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ തന്നെ ജാന്സന് വിക്കറ്റ് നല്‍കുകയായിരുന്നും താരം. തന്റെ രണ്ടാം ഓവറില്‍ ജാമി സ്മിത്തിനേയും ജാന്സന് മടക്കി. ഏഴാം ഓവറിന്റെ ബെന്‍ ഡക്കിന്റെ വിക്കറ്റ് കൂടി സ്വന്തമാക്കി ടോപ് ഓര്‍ഡറിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കി. പിന്നീട് ജോ റൂട്ട് (37) - ഹാരി ബ്രൂക്ക് (19) സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ടീമിന്റെ രക്ഷകരാകുമെന്ന് കരുതിയിരിക്കെയാണ് ബ്രൂക്കിനെ, മഹാരാജ് പുറത്താക്കുന്നത്. സ്കോര്‍ 103ല്‍ നിന്ന് റൂട്ട് വിയാന്‍ മള്‍ഡറുടെ പന്തിലും മടങ്ങി. ലിയാം ലിവിംഗ്സ്റ്റണ് (9), ജാമി ഓവര്‍ട്ടോണ്‍ (11) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല.





