
കാഠ്മണ്ഡു: നേപ്പാളിലെ പുതിയ ഭരണത്തലവനെ തെരഞ്ഞെടുക്കാനുള്ള ശ്രമം അനിശ്ചിതത്വത്തില്‍. കെ.പി. ശര്‍മ്മ ഒലി ചൊവ്വാഴ്ചയാണു പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. പുതിയ ഭരണാധികാരി ചുമതലയേല്‍ക്കുംവരെ അധികാരത്തില്‍ തുടരണമെന്ന് ഒലിയോട് പ്രസിഡന്റ് റാം ചന്ദ്ര പൗഡേല്‍ നിര്‍ദേശിച്ചിരുന്നു. പക്ഷേ, അദ്ദേഹം പൊതുവേദികളില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ജെന്‍ സി പ്രക്ഷോഭകര്‍ക്കിടയില്‍ ഭിന്നതയായതോടെ പുതിയ നേതാവിനെ നിശ്ചയിക്കാനുള്ള നീക്കങ്ങളും തടസപ്പെട്ടു.
നാലു പേര്‍ക്കായി ചേരി തിരിഞ്ഞ അവസ്ഥയിലാണു ജെന്‍ സി കലാപകാരികള്‍. കാഠ്മണ്ഡു മേയറും റാപ്പറുമായ ബലേന്ദ്ര ഷാ(35) , ജസ്റ്റിസ് സുഷില കര്‍ക്കി(73), വൈദ്യുതി ബോര്‍ഡിന്റെ മുന്‍ മേധാവി കുല്‍മാന്‍ ഘിസിങ്(54) എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നത്. ഇവര്‍ക്കൊപ്പം ധരന്‍ നഗരത്തിലെ മേയറായ ഹര്‍ക്ക രാജ് സാംപാംഗ് റായ് (ഹര്‍ക്ക സാംപാങ് 42), മുന്‍ ടെലിവിഷന്‍ അവതാരകന് രാബി ലാമിചാനെ(51) എന്നിവരുടെ പേരുകളും സമരക്കാര്‍ക്കു മുന്നിലുണ്ട്. പക്ഷേ, അഭിപ്രായ ഐക്യത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. രാജഭരണം ആവശ്യപ്പെടുന്ന മുതിര്‍ന്ന പൗരന്മാരും രംഗത്തുണ്ട്.
അഭിപ്രായ സമന്വയത്തിനു പ്രസിഡന്റ് റാം ചന്ദ്ര പൗഡലും സൈനിക നേതൃത്വവും ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. അതിനിടെ, ബലേന്ദ്ര ഷായെയും ജസ്റ്റിസ് സുഷില കര്ക്കിയെയും പിന്തുണയ്ക്കുന്നവര്‍ തെരുവില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്. പരിഹാരം കണ്ടെത്താന്‍ പരമാവധി ശ്രമിക്കുകയാണെന്നും ശാന്തത പാലിക്കണമെന്നും പ്രസിഡന്റ് പൗഡല്‍ അഭ്യര്‍ഥിച്ചു. ജസ്റ്റിസ് സുഷില കര്‍ക്കിക്ക് ഒലിയുടെ തലമുറയില്പ്പെട്ടയാളാണെന്നാണു വിമര്‍ശനം. താരതമ്യേനെ ചെറുപ്പമായ ബലേന്ദ്ര ഷായെ മുതിര്‍ന്ന പൗരന്മാര് എതിര്‍ക്കുന്നു. എങ്കിലും പഴയ തലമുറയെ അപേക്ഷിച്ച് പരിഗണനയിലുള്ള നേതാക്കള്‍ ചെറുപ്പമാണ്. കെ.പി. ശര്‍മ്മ ഒലിക്ക് 70 വയസുണ്ട്. പ്രതിപക്ഷ നേതാവ് പ്രചണ്ഡക്ക് 73 ആണു പ്രായം. ഭരണ ഘടനയുടെ കാര്യത്തിലും തര്‍ക്കമുണ്ട്. ജെന്‍ സിയില്‍ ഭൂരിപക്ഷവും നിലവിലുള്ള ഭരണ ഘടനയില്‍ നേരിയ മാറ്റം മതിയെന്ന നിലപാടിലാണ്.
എന്നാല്‍ രാജഭക്തര്‍ അതിനോട് വിയോജിക്കുന്നു. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണത്തിനുവേണ്ടി വാദിക്കുന്നവരുമുണ്ട്.
റക്ഷ്യ ബാം, തനുജ പാണ്ഡെ, സമയ ഖഡ്ക, പുരുഷോത്തം യാദവ്, അമിത് ഖനാല്‍ (ഉര്‍ജ), ധീരജ് ജോഷി, യോഞ്ജന് രാജ്ഭണ്ഡാരി, ശിവ യാദവ്, ബര്‍ഷ ബുധാതോക്കി തുടങ്ങിയവരാണു ജെന്‍ സി സമരക്കാരെ പ്രതിനിധീകരിച്ച് ഇപ്പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.



