മലേഷ്യയില്‍ ഇന്ത്യക്കാര്‍, വിശേഷിച്ചും തമിഴ് വംശജര്‍ പാര്‍ക്കുന്ന 'ലിറ്റില്‍ ഇന്ത്യ ബ്രിക്‌സ് ഫീല്‍ഡ്' എന്ന സ്‌ഥലത്തെ ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം.
അതിരാവിലെ ശംഖനാദവും മണിയടിയൊച്ചയും കേട്ടുകൊണ്ട് ഉണര്‍ന്നു.
ജനാല തുറന്ന് വെളിയിലേക്ക് നോക്കി. ഹോട്ടലിന് നേരെ താഴെ ഒരു ചെറിയ ക്ഷേത്രമുണ്ട്. അവിടെ ഭക്‌തജനങ്ങളുടെ നല്ല തിരക്ക്. രാവിലെ നടക്കുന്ന പൂജയുടെ ഭാഗമായിരുന്നു മുമ്പു കേട്ട ശംഖനാദവും മണിയടി ശബ്‌ദവും. ആകപ്പാടെ നോക്കുമ്പോള്‍ തമിഴ്‌നാട്ടിലെത്തിയ പ്രതീതി. സ്‌നാനവും മറ്റും കഴിഞ്ഞ് ഞങ്ങള്‍ തെരുവിലേക്കിറങ്ങി. മധുരയോ, തഞ്ചാവൂരോ, ശ്രീരംഗമോ പോലുള്ള പരിസരങ്ങള്‍. എങ്ങും മുല്ലപ്പൂക്കളുടെയും കര്‍പ്പൂരത്തിന്റെയും മണം. തമിഴ് സ്‌റ്റൈലിലുള്ള ഹോട്ടലുകളും തുണിക്കടകളും ബേക്കറികളും എത്രവേണമെങ്കിലുമുണ്ട്. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ താഴെത്തന്നെ വലിയൊരു ഭക്ഷണശാല പ്രവര്‍ത്തിക്കുന്നു. ഹോട്ടല്‍ മാനേജരുടെ ഓഫീസും അതിനോടു ചേര്‍ന്നാണ്. വെളുത്ത മുണ്ടും അലക്കിത്തേച്ച ഷര്‍ട്ടും നേര്യതും ധരിച്ച ഒരു ശ്രീലങ്കന്‍ തമിഴനാണ് മാനേജര്‍. ഹോട്ടലിലേക്കുള്ള വഴി അയാള്‍ കാണിച്ചുതന്നു.
അവിടെ തിരക്ക് തുടങ്ങിക്കഴിഞ്ഞു. മസാലദോശയും സാധാരണ ദോശയും ഉഴുന്നുവടയും ഇലയടയും ഉണ്ണിയപ്പവുമെല്ലാം റെഡിയാണ്. പല നിറങ്ങളിലുള്ള ലഡ്‌ഡുവും ജിലേബിയും ശ്രീലങ്കന്‍വിഭവങ്ങളും പുട്ടും കടലയും ഉഗ്രന്‍ തൈരും തൈരുവടയും രസവടയും സുലഭം. സ്‌ത്രീകളാണ് വിളമ്പുകാരില്‍ കൂടുതലും. ചൂടുള്ള മസാലദോശയും ഉഴുന്നുവടയും കോഫിയും വലിയ താമസമില്ലാതെ കിട്ടി.
മലയായുടെ ഉള്‍നാടുകളില്‍ സഞ്ചരിക്കുമ്പോള്‍ 'മലബാര്‍ ഹോട്ടല്‍', 'ശ്രീകൃഷ്‌ണവിലാസം ടീ ഷോപ്പ്' എന്നിങ്ങനെയുള്ള ബോര്‍ഡുകള്‍ കണ്ടിട്ടുണ്ടെന്ന് പണ്ട് എസ്.കെ. പൊറ്റെക്കാട്ട് പറഞ്ഞിട്ടുള്ളത് അപ്പോള്‍ ഓര്‍ത്തുപോയി.
വാഴയിലയിലെ ശാപ്പാട്!
ലിറ്റില്‍ ഇന്ത്യ ബ്രിക്‌സ് ഫീല്‍ഡിലെ തെരുവോരങ്ങളില്‍ നിലകൊള്ളുന്ന തുണിക്കടകളുടെ ബോര്‍ഡുകള്‍ വായിച്ചാല്‍ രസം തോന്നും. 'മലേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യന്‍ തുണിക്കട' എന്നൊക്കെയാണ് പരസ്യങ്ങള്‍! ഹോട്ടലുകളുടെ ബോര്‍ഡുകളിലാകട്ടെ, 'വാഴയിലയിലെ ഊണ്' എന്നതാണ് പ്രധാന മുദ്രാവാക്യം. 'ഭോജനം ചെയ്യാന്‍ വാരുങ്കോ' എന്ന പ്രശസ്‌തമായ തമിഴ് പാട്ട് പല ഹോട്ടലുകളിലും കേള്‍ക്കാം. സ്‌റ്റീല്‍പ്പാത്രക്കടകളും പൂക്കടകളും ചാന്തും കണ്മഷിയും വളകളും മാലകളും നിരത്തിയ ലേഡീസ് സ്‌റ്റോറുകളും ധാരാളമുണ്ട്.
വെറ്റിലയും മുറുക്കാനും ഉണ്ണിയപ്പവും ഉപ്പേരികളും വില്‍ക്കുന്ന നടപ്പു കച്ചവടക്കാരും ഫുട്‌പാത്തുകളില്‍ കുത്തിയിരിക്കുന്നു. സ്‌ത്രീകളടക്കമുള്ള കൈനോട്ടക്കാരും നാട്ടുജോത്സ്യന്മാരും ബ്രോക്കര്‍മാരും ഔഷധവില്‍പ്പനക്കാരും വേറെ. മറ്റു ചിലരാകട്ടെ, വഴിവക്കില്‍ വര്‍ണക്കുടകള്‍ നിവൃത്തിവച്ച് അതിനടിയിലിരുന്ന് മറ്റുള്ളവരുടെ ദേഹത്ത് പച്ചകുത്തുന്നു.
ഈ മഹാനഗരത്തിലെ ഇതരഭാഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ ഇന്ത്യന്‍ തെരുവ് വികസനത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ പിന്നിലാണെന്ന് പറയാം. ഇവിടുത്തെ ഇന്ത്യക്കാരോട്, പ്രത്യേകിച്ച് തമിഴരോട് അധികാരികള്‍ വലിയ താല്‌പര്യം കാട്ടുന്നില്ലെന്ന് പിന്നീടുള്ള യാത്രകളില്‍ ഞങ്ങള്‍ക്ക് തോന്നി. ഈ അസ്‌പൃശ്യത ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല, പണ്ടേയുണ്ട്. രാജരാജചോളന്റെ കാലത്ത് ഇവിടെ കപ്പലിറങ്ങിയവരാണ് തമിഴരെങ്കിലും അതൊന്നും മലയാക്കാരും ചീനരും വകവച്ചുകൊടുക്കുന്നില്ല.
കിളികള്‍ ചിലയ്‌ക്കുന്നു
മലേഷ്യയിലെ പ്രശസ്‌ത മുരുകക്ഷേത്രം സ്‌ഥിതിചെയ്യുന്ന ബാത്തുകേവിലേക്കുള്ള യാത്രയാണ് ഇനിയുള്ളത്.
നമ്മുടെ സുഹൃത്ത് ഹരി മറ്റൊരു കൂട്ടുകാരനായ സോമനെയും കൂട്ടിയാണ് ഇന്നെത്തിയിരിക്കുന്നത്. സോമന്‍ ഹിന്ദുവായതിനാല്‍ ക്ഷേത്രത്തിനകത്തെ ചിട്ടകളൊക്കെ നന്നായറിയാം. ഞങ്ങള്‍ റെയില്‍വേസ്‌റ്റേഷനിലേക്ക് നടന്നു.
ഇന്ത്യന്‍ തെരുവുകള്‍ അവസാനിക്കുന്ന ജങ്‌ഷനില്‍ സാഞ്ചിയുടേതുപോലുള്ള ഒരു വലിയ സ്‌തൂപം സ്‌ഥാപിച്ചിട്ടുണ്ട്. അവിടെനിന്ന് തെല്ലു നടക്കുമ്പോള്‍ ബസ്?സ്‌റ്റാന്‍ഡും മെട്രോസ്‌റ്റേഷനും കാണാം. അതിനടുത്ത് ശ്രീരാമകൃഷ്‌ണാശ്രമത്തിന്റെ ഒരു ശാഖയും പ്രവര്‍ത്തിക്കുന്നു.
ബസ് സ്‌റ്റാന്‍ഡില്‍ ഒന്നാന്തരം ബസ്സുകളാണ് യാത്രയ്‌ക്ക് തയാറായി നില്‍ക്കുന്നത്. എയര്‍പോര്‍ട്ട് ഒന്നിലേക്കും രണ്ടിലേക്കുമുള്ള ബസ്സുകളിലെ 'കിളികള്‍' യാത്രക്കാരെ ഉറക്കെ വിളിച്ചുകേറ്റന്നുണ്ട്. നമ്മുടെ നാട്ടിലേതുപോലെ തന്നെ ഇവിടെയും കിളികള്‍ നിരന്തരം ചിലയ്‌ക്കുന്നു. ഞങ്ങള്‍ തിരക്കിട്ട് റെയില്‍വേസ്‌റ്റേഷനിലേക്ക് ചെന്നെങ്കിലും ഞായറാഴ്‌ചയായതിനാല്‍ ഏതാനും മണിക്കൂറുകള്‍ക്കു ശേഷമേ ബാത്തുകേവിനു സമീപത്തേക്കുള്ള ട്രെയിന്‍ വരികയുള്ളൂ എന്നറിഞ്ഞു. അതിനാല്‍ യാത്ര യൂബര്‍ ടാക്‌സിയിലാക്കി.
ഒരു മലയാക്കാരനായിരുന്നു ൈഡ്രവര്‍. ലക്ഷ്യസ്‌ഥാനം പറഞ്ഞപ്പോള്‍ അയാള്‍ ഒന്നും മിണ്ടാതെ കാറോടിച്ചു തുടങ്ങി. നഗരം വിട്ട് മലകളുടെ ഇടയിലുള്ള റോഡിലേക്ക് വാഹനം പ്രവേശിച്ചു. തെല്ലുനേരം കഴിഞ്ഞപ്പോള്‍ അകലെ ബാത്തു മലകള്‍ പ്രത്യക്ഷപ്പെട്ടു.
ക്ഷേത്രത്തിന്റെ കവാടത്തില്‍ കാര്‍ നിര്‍ത്തി ഞങ്ങളോട് ഇറങ്ങാന്‍ ൈഡ്രവര്‍ ആഗ്യം കാട്ടി. തനി മലയാക്കാരനായ അയാള്‍ക്ക് ഈ ക്ഷേത്രത്തോടൊന്നും വലിയ താല്‌പര്യമില്ലെന്ന് തോന്നി.
അനുഗഹം
ചൊരിയുന്ന മുരുകന്‍
കോലാലമ്പൂരിന് പതിമൂന്നു കിലോമീറ്റര്‍ വടക്ക് ഗോംബാക്കില്‍ സ്‌ഥിതിചെയ്യുന്ന 400 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഇരുപതോളം ചുണ്ണാമ്പുഗുഹകളാണ് ബാത്തു കേവ്‌സ്. ഇവിടെ ടെമ്പിള്‍ കേവ്, ഡാര്‍ക്ക് കേവ്, ആര്‍ട്ട് ഗ്യാലറി കേവ് എന്നീ ഗുഹകളാണ് പ്രധാനം.
1891ല്‍, ഇന്ത്യന്‍ വ്യാപാരിയായ കെ. തമ്പുസാമി പിള്ള ഈ സ്‌ഥലം യുദ്ധദേവനും ദേവസേനാപതിയുമായ മുരുകന് സമര്‍പ്പിച്ച് ഒരു വിഗ്രഹം സ്‌ഥാപിച്ചതോടെയാണ് ഇന്ത്യയ്‌ക്ക് പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട മുരുകക്ഷേത്രമായി ഇത് വളര്‍ന്നത്. കോലാലമ്പൂരിലെ ശ്രീമഹാമാരിയമ്മന്‍ ടെമ്പിള്‍ ദേവസ്‌ഥാനം മാനേജ്‌മെന്റ് ബോര്‍ഡാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഗുഹാസമുച്ചയത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ 140 അടി ഉയരമുള്ള, സ്വര്‍ണച്ചായം പൂശിയ മുരുകന്റെ പ്രതിമയുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകശില്‍പമാണ്. 2004ല്‍ നിര്‍മാണം തുടങ്ങി 2006ല്‍ പൂര്‍ത്തിയായ ഈ പ്രതിമ പണിതെടുക്കാന്‍ ഇന്ത്യയില്‍ നിന്നെത്തിയ പതിനഞ്ചു ശില്‍പികളും സഹായിച്ചു.
ക്ഷേത്രഗുഹയിലേക്കുള്ള 272 പടിക്കെട്ടുകള്‍ കയറി ശ്രീകോവിലിനു മുന്നിലെത്തി തൊഴുന്നത് വലിയൊരു യത്നം തന്നെ. ഗുഹകള്‍ക്ക് താഴെയായി ഹോട്ടുലുകള്‍, കടകള്‍, ചെറിയ ക്ഷേത്രങ്ങള്‍ എന്നിവ വേറെയുമുണ്ട്.
തൈപ്പൂയമാണ് ഇവിടുത്തെ ഏറ്റവും വലിയ ഉത്സവം.
ഞങ്ങള്‍ അവിടൈച്ചല്ലുമ്പോള്‍ തൈപ്പൂയം കഴിഞ്ഞ് ആഴ്‌ചകള്‍ പിന്നിട്ടിരുന്നെങ്കിലും ആഘോഷങ്ങള്‍ അവസാനിച്ചിരുന്നില്ല. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള സാധാരണക്കാരായ തമിഴ്?മക്കള്‍ മുരുകപ്രതിമയെ നമസ്‌കരിച്ച ശേഷം തേങ്ങയും വെറ്റിലയും പൂക്കളും നിറച്ച തട്ടങ്ങളുമായി ഗുഹാക്ഷേത്രത്തിലേക്ക് പോകാന്‍ റെഡിയായി വരിവരിയായി നില്‍ക്കുന്നതു കണ്ടു. പിന്നെയുള്ളത് യൂറോപ്യന്മാരടക്കമുള്ള കുറച്ചു വിദേശികളാണ്. അവള്‍ കൗതുകത്തോടെ ഈ ബഹളങ്ങളെല്ലാം കണ്ടുനില്‍ക്കുന്നു.
ക്ഷേത്രസമുച്ചയത്തിന്റെ താഴെ അനേകം കുരങ്ങുകളും പ്രാവിന്‍പറ്റങ്ങളും വിഹരിക്കുന്നുണ്ട്. അവര്‍ക്ക് ഭക്ഷണം കൊടുക്കാര്‍ ഭക്‌തര്‍ മത്സരിക്കുന്നു. പ്രധാന കവാടത്തിന്റെ വലതുവശത്ത്, വര്‍ണാഭമായ പ്രതിമകളുടെയും ചുവര്‍ചിത്രങ്ങളുടെയും സഹായത്തോടെ രാമകഥ വിവരിക്കുന്ന രാമായണഗുഹയും ഉണ്ട്.
ഈ പ്രദേശത്ത് കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും സര്‍ക്കാര്‍ നടത്തുന്നില്ലെന്നാണ് പരിസരം കണ്ടാല്‍ തോന്നുക. കോലാലമ്പൂര്‍ നഗരത്തിന്റെ ഗാംഭീര്യവും പകിട്ടുമൊന്നും അവിടെ കാണാനുമില്ല.
ഹനുമാന്റെ വാല്‍ ആകാശം തൊടുന്നു
ബാത്തുഗുഹകള്‍ കണ്ടശേഷം ഞങ്ങള്‍ തിരിച്ച് കോലാമ്പൂരിലേക്ക് പോയി. ഇനി നഗരത്തിലെ ഒരു പ്രധാന ഹനുമാന്‍ക്ഷേത്രം കാണാമെന്നു കരുതി. കോലാലമ്പൂരിലെ ഈ വീര്‍ഹനുമാന്‍ ക്ഷേത്രം പ്രസിദ്ധമാണ്. അതിനു സമീപം ശ്രീകൃഷ്‌ണ ക്ഷേത്രവും കറുപ്പസ്വാമി ക്ഷേത്രവുമുണ്ട്. വീര്‍ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്‌ഠയായ ഹനുമാനു പുറമേ അനേകം ചെറിയ വാനരവിഗ്രഹങ്ങളും കാണാം.
ശ്രീകോവിലിനു സമീപമുള്ള വലിയ ഹനുമാന്‍ വിഗ്രഹത്തിന്റെ വാല്‍ വളര്‍ന്ന് മേല്‍ക്കൂര കടന്ന് ക്ഷേത്രശ്രീകോവിലിന്റെ ഗോപുരത്തിനു മുകളില്‍ ചുററിയിരിക്കുന്നു. ഈ വിഗ്രഹത്തില്‍ വടമാലയും വെറ്റിലമാലയും മറ്റു മാലകളും ചാര്‍ത്തുകയാണ് പ്രധാന വഴിപാട്.
മതില്‍ക്കെട്ടിനുള്ളില്‍ വേറെയും ഹനുമദ് വിഗ്രഹങ്ങളുണ്ടെന്ന് പറഞ്ഞുവേല്ലാ. രാജസ്‌ഥാനിലെ ജയ്?പൂര്‍, തമിഴകത്തെ നാമക്കല്‍, ഹനുമാന്റെ ജന്മസ്‌ഥലമാണെന്നു കരുതുന്ന ഹംപി എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവന്ന വിഗ്രഹങ്ങളാണ് ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. ഹംപിയിലെ വിഗ്രഹത്തിന്റെ സമീപം ഹനുമദ് ജന്മഭൂമിയിലെയും അയോദ്ധ്യയിലെയും മണ്ണ് സൂക്ഷിച്ചിട്ടുണ്ട്.
ശ്രീകോവിലിനു സമീപമുള്ള ഭിത്തിയില്‍ അനന്തശയനത്തിന്റെ സ്‌റ്റൈലില്‍ മറ്റൊരു ഹനുമാന്‍ ശയിക്കുന്നു. അനന്തനു പകരം സ്വന്തം വാലാണ് മെത്തയാക്കിയിരിക്കുന്നത്. ലങ്കയില്‍, ലങ്കാദഹനത്തിനുമുമ്പ് രാവണസവിധത്തില്‍ വാല് ആസന്നമാക്കി അദ്ദേഹം ദശമുഖനെ മക്കാറാക്കിയതാണേല്ലാ.
ശനിദോഷം മാറാനായി നവഗ്രഹസന്നിധിയില്‍ കറുത്ത തുണിയില്‍ എള്ള് കിഴികെട്ടി കത്തിച്ചു സമര്‍പ്പിക്കുന്ന വഴിപാടും ഇവിടെയുണ്ട്.
ക്ഷേത്രത്തിനു വെളിയില്‍ പൊതുവഴിയില്‍ മറ്റൊരു ബോര്‍ഡു കണ്ടു. ഹിന്ദുധര്‍മവും സനാതതസത്യങ്ങളും ക്ഷേത്രച്ചടങ്ങുകളും പഠിപ്പിക്കുന്ന ഒരു ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പരസ്യമായിരുന്നു അത്. വെറും അഞ്ഞൂറ് ഇന്ത്യന്‍ രൂപ ആറു മാസം മുടക്കിയാല്‍ ഈ സംഗതികള്‍ മനസിലാക്കി ഡിപ്ലോമ നേടാം. ഇന്ത്യയില്‍പ്പോലും ഈ വിധമൊരു പരസ്യം കാണുമോയെന്ന് സംശയം!
റബര്‍ ബോര്‍ഡും ഒരു കര്‍ഷകനും
നഗരത്തിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ റബര്‍ബോര്‍ഡിന്റെ ആസ്‌ഥാനമിന്ദിരം കണ്ടു. ഒരു റബര്‍ കര്‍ഷകനെന്ന നിലയില്‍ ഈയുള്ളവന് കൗതുകം തോന്നുക സ്വാഭാവികം.
ഇവിടെനിന്ന് പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള സ്വന്തം വീടിന്റെ സാമ്പത്തിക തീരുമാനങ്ങളെ അട്ടിമറിക്കാന്‍ തക്ക നിലപാടുകളെടുക്കാന്‍ ഈ മന്ദിരത്തിന്റെ അകത്തളങ്ങളില്‍ ചേരുന്ന യോഗങ്ങള്‍ക്ക് കരുത്തുണ്ടാകാമെന്ന തോന്നല്‍ അപ്പാള്‍ എനിക്കുണ്ടായി. കേന്ദ്രത്തിന്റെ റബര്‍ നയങ്ങള്‍ക്കെതിരേ മുദ്രാവാക്യം മുഴക്കാന്‍ എന്റെ കൈകള്‍ തരിച്ചു. പക്ഷേ, ഇതു കോട്ടയത്തെ റബര്‍ബോര്‍ഡേല്ലല്ലാ!
റബര്‍ ബോര്‍ഡ് മാത്രമല്ല, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റബര്‍ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ടും ഇവിടെയുണ്ട്. ഈ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ആദ്യകാല ശാസ്‌ത്രജ്‌ഞന്മാരില്‍ പ്രധാനപ്പെട്ട പലരും മലയാളികളായിരുന്നു. നമ്മുടെ റബര്‍ബോര്‍ഡില്‍ ജോലി ചെയ്‌തിരുന്ന കെ.എന്‍. കൈമള്‍ എന്ന സയന്റിസ്‌റ്റിനെക്കുറിച്ച് പണ്ട് എസ്.കെ. പൊറ്റെക്കാട്ട്‌എഴുതിയിട്ടുണ്ട്. ഇദ്ദേഹം മലേഷ്യന്‍ റബര്‍ബോര്‍ഡില്‍ മികച്ച പദവി വഹിച്ചിരുന്നു.
ഹെന്റി വിക്കാം എന്ന ബ്രിട്ടീഷുകാരന്‍ റബറിന്റെ മാതൃഭൂമിയായ തെക്കേ അമേരിക്കയില്‍നിന്ന് വിത്തുകള്‍ രഹസ്യമായി കൊണ്ടുവന്നാണ് മലയായില്‍ റബര്‍കൃഷി തുടങ്ങിയത്. പിന്നീട് ഈ കൃഷി ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളിലേക്ക് പടര്‍ന്നു.
1930കളോടെ, ലോകത്തിലെ റബറിന്റെ പകുതിയും മലേഷ്യയാണ് ഉല്‍പാദിപ്പിച്ചത്. ഇന്ന് മലേഷ്യയില്‍ താമസിക്കുന്ന ഭൂരിപക്ഷം ചൈനക്കാരും ഇന്ത്യക്കാരും റബര്‍ തോട്ടങ്ങളില്‍ ജോലി ചെയ്യാന്‍ വെള്ളക്കാര്‍ കൊണ്ടുവന്ന തൊഴിലാളികളുടെ പിന്‍ഗാമികളാണ്. 1998ല്‍ വലിയതോതില്‍ എണ്ണഖനനം നടക്കുകയും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തുകയും എണ്ണപ്പനത്തോട്ടങ്ങള്‍ വ്യാപകമാകുകയും ചെയ്‌തപ്പോഴാണ് മലേഷ്യയില്‍ റബര്‍ക്കൃഷി ആകര്‍ഷകമല്ലാതായത്. എണ്ണപ്പനത്തോട്ടങ്ങളില്‍ ഇപ്പോള്‍ ലോകത്ത് രണ്ടാം സ്‌ഥാനം മലേഷ്യയ്‌ക്കാണ്.
കോലാലമ്പൂരിലെ മിനാരം
പെട്രോണാസ് ഇരട്ടഗോപുരം പോലെ തന്നെ നഗരത്തില്‍ നിലകൊള്ളുന്ന മറ്റൊരു വലിയ ടവര്‍ കാണാന്‍ ഞങ്ങള്‍ തുടര്‍ന്ന് റെഡിയായി. ലോകത്തിലെ നീളം കൂടിയ ഏഴാമത്തെ ടെലികമ്യൂണിക്കേഷന്‍ ടവറായ മിനാരാ കോലാലമ്പൂര്‍ എന്ന നിര്‍മിതിയാണത്. 'മിനാരാ' എന്നു പറഞാല്‍ നമ്മുടെ മിനാരം തന്നെ.
1991ല്‍ പണി തുടങ്ങി 94ല്‍ പൂര്‍ത്തിയായ ഈ ടവറിന്റെ നീളം 1381 അടിയാണ്. ഇതിന്റെ ആറാമത്തെ നിലയില്‍നിന്നാല്‍ നഗരം മുഴുവനും കാണാം. ഇവിടത്തെ കറങ്ങുന്ന ഹോട്ടല്‍ ലോകപ്രശസ്‌തമാണ്. 1996ല്‍ ഒന്നുകൂടി പുനര്‍നിര്‍മാണം നടത്തി ഉദ്‌ഘാടനം ചെയ്‌ത ടവര്‍ വാനനിരീക്ഷണത്തിനും ഇസ്?ലാമിക കലണ്ടര്‍ വര്‍ഷത്തിലെ മാസങ്ങളുടെ തുടക്കം കണക്കാക്കുന്നതിനും ഉപകരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ കൊടിമരം
ഒരു ബഹുസ്വര, ബഹുഭാഷാ, ബഹുവംശീയ സമൂഹമായ മലേഷ്യയുടെ ആത്മാഭിമാനത്തിന്റെയും ഐക്യത്തിന്റെയും പുരോഗതിയുടെയും പ്രേരകശക്‌തിയായ ഒരു ക്ഷേത്ര ശ്രീകോവിലിന്റെ മുറ്റത്തേക്കായിരുന്നു പിന്നീട് ഞങ്ങള്‍ പോയത്. മലേഷ്യയുടെ പതാക പാറിക്കളിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളാഗ് പോസ്‌റ്റ് നിലകൊള്ളുന്ന ഇന്‍ഡിപെന്‍ഡന്‍സ് സ്‌ക്വയര്‍!
സ്‌ക്വയറിന്റെ തെക്കേ അറ്റത്താണ് 95 മീറ്റര്‍ ഉയരമുള്ള ഈ കൊടിമരം. 1957 ഓഗസ്‌റ്റ് 31ന് അര്‍ദ്ധരാത്രിയില്‍ ബ്രിട്ടന്റെ യൂണിയന്‍ പതാക താഴ്‌ത്തിയതും മലയന്‍ പതാക ആദ്യമായി ഉയര്‍ത്തിയതും ഇതിനടുത്താണ്. ഈ സ്‌ഥലത്തെ അടയാളപ്പെടുത്തുന്ന കറുത്ത മാര്‍ബിള്‍ ഫലകവും ഇവിടെയുണ്ട്. ജീവിക്കാന്‍ വേണ്ടി മലയയിലെ തോട്ടങ്ങളില്‍ പോയി പണിയെടുത്തിരുന്ന ആയിരക്കണക്കിന് തമിഴരും മലയാളികളും മലയ് ചീനന്‍ വംശജരുമായ സാധാരണ മനുഷ്യര്‍ പങ്കെടുത്ത സ്വാതന്ത്രസമര പ്രക്ഷോഭങ്ങളുടെ കഥകള്‍ ഈ ഫലകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സ്വര്‍ഗഭൂമിയായി മാറിയിരിക്കുന്ന മലേഷ്യയുടെ ഐശ്വര്യങ്ങള്‍ക്ക് ഈ പാവപ്പെട്ട മനുഷ്യരും കാരണക്കാരായിട്ടുണ്ടെന്ന് ഈ പ്രദേശം നമ്മെ ഓര്‍മിപ്പിക്കുന്നു.
മലേഷ്യയിലെ ബ്രിട്ടീഷുകാരുടെ ഭരണസിരാകേന്ദ്രം ഇവിടെയായിരുന്നു. വലിയ ഓഫീസുകളും ചിത്രമന്ദിരങ്ങളും അവര്‍ നിര്‍മിച്ചു. മലേഷ്യയുടെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടക്കുന്ന മൈതാനവും ഇവിടെ കാണാം.
നാഷണല്‍ ടെക്‌സ്റ്റൈല്‍ മ്യൂസിയം മന്ദിരം, ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഓഫീസായ സുല്‍ത്താന്‍ അബ്‌ദുള്‍ സമദ് കെട്ടിടം, ബ്രിട്ടീഷുകാര്‍ സ്‌ഥാപിച്ച റോയല്‍ സെലാന്‍ഗോര്‍ ക്ലബ്, സ്‌റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് കെട്ടിടം, കോലാലമ്പൂര്‍ സിറ്റി ഗ്യാലറി, സെന്റ് മേരീസ് ആംഗ്ലിക്കന്‍ കത്തീഡ്രല്‍ എന്നിവയും സമീപമുണ്ട്.
കെ.ആര്‍. പ്രമോദ്



