
പ്രശസ്‌ത ചിത്രകാരനും ശില്‍പിയുമായ എം.വി. ദേവന്‍ കോറിയിട്ട 'ദേവരാഗ'ത്തിലെ സ്വീകരണമുറിയില്‍ നല്ല തിരക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വടക്കന്‍ പറവൂരിലെ വീട് പ്രവര്‍ത്തകരെയും നേതാക്കളെയുംകൊണ്ടു രാവിലെതന്നെ നിറഞ്ഞു.
പല ജില്ലക്കാര്‍. എല്ലാവരും തിരക്കിട്ട തെരഞ്ഞെടുപ്പു ചര്‍ച്ചകളിലാണ്. കത്തിക്കാളുന്ന വേനല്‍ച്ചൂടിന് അല്‍പം ശമനം കാത്തിരിക്കുകയാണ് അവരെല്ലാം. വൈകിട്ട് നീണ്ടൂരില്‍ നിന്നാണു പ്രചാരണം തുടങ്ങുന്നതെന്നു സഹചാരി അന്‍സാര്‍ ഓര്‍മ്മിപ്പിച്ചു. ത്രിവര്‍ണം നിറഞ്ഞ തുറന്ന ജീപ്പില്‍ ഉച്ചഭാഷിണി ശബ്‌ദിക്കാനൊരുങ്ങുന്നു. മുറ്റത്തെ പനിനീര്‍ ചാമ്പമരച്ചില്ലകള്‍ നിറയെ പഴങ്ങള്‍. നേതാവിറങ്ങാന്‍ വൈകവെ പ്രവര്‍ത്തകര്‍ അവ രുചിക്കാനും മറന്നില്ല.
ദൂരദര്‍ശനുവേണ്ടി പ്രതികരണമെടുക്കാന്‍ വന്നവരോടു വി.ഡി. സതീശന്‍ പറഞ്ഞു: 'എന്റെ ഇന്റര്‍വ്യൂ മെറ്റ നീക്കം ചെയ്‌തതു പോലീസിന്റെ നിര്‍ദേശപ്രകാരമാണ്. സ്‌റ്റാലിന്‍ ഭരണമാണോ ഇത്. ഇലക്ഷന്‍ കമ്മിഷനും ഇതിനെല്ലാം ഒത്താശ ചെയ്ുകയാണ്‌്'.
പര്യടനത്തിന് ഇറങ്ങേണ്ട സമയമായെന്നു നേതാക്കള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. സംസ്‌ഥാനമൊട്ടുക്കും പ്രചാരണ പരിപാടികള്‍ ഉള്ളതിനാല്‍, സ്വന്തം മണ്ഡലത്തില്‍ ചെലവഴിക്കാന്‍ അധികം സമയമില്ല. ഏഴാം പോരിനിറങ്ങിയ വി.ഡി. സതീശനെ മണ്ഡലത്തില്‍ തളച്ചിടാന്‍ കൈയ്‌പമംഗലം എം.എല്‍.എ: ഇ.ടി. ടൈസണെയാണ് ഇടതുമുന്നണി ഇറക്കിയത്. ഇതൊന്നും പറവൂരില്‍ വിലപ്പോകില്ലെന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് ഉറപ്പ്.
നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജനനായകന്‍ നീണ്ടൂര്‍ കവലയിലേക്കു നീങ്ങി. തുറന്ന വാഹനത്തില്‍ പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ജി. കുറുപ്പ്, അനു വട്ടത്തറ, ഡെന്നി തോമസ് തുടങ്ങിയ നേതാക്കള്‍. മുന്നില്‍ കത്തിക്കയറാന്‍ അനൗണ്‍സ്‌മെന്റ ്‌ജീപ്പ്. വീതി കുറഞ്ഞ റോഡിന് ഇരുവശത്തും നാട്ടുകാര്‍ പ്രിയനേതാവിനെ കൈവീശി സ്വീകരിച്ചു. എല്ലാം പരിചിത മുഖങ്ങള്‍. നിറപുഞ്ചിരിയോടെ കൈവീശി 'കേരളം കാത്തിരിക്കുന്ന പറവൂരിന്റെ അഭിമാനം' മുന്നോട്ട്.
വൈകിട്ട് 4.40 നു നീണ്ടൂരില്‍ എത്തുമ്പോള്‍ മഹിളാ നേതാവിന്റെ പ്രസംഗം കത്തിക്കയറുകയാണ്. പരിസരം നിറയെ പ്രവര്‍ത്തകര്‍. വാഹനത്തില്‍നിന്നിറങ്ങി വര്‍ധിച്ച ഉത്സാഹത്തോടെ അവര്‍ക്കിടയിലേക്ക്. കുട്ടികള്‍ പ്രിയനേതാവിനൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ തിരക്കുകൂട്ടി.
എല്ലാവരെയും അഭിവാദ്യംചെയ്‌തു സതീശന്‍ പറഞ്ഞുതുടങ്ങി: 'ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരേ, നിങ്ങള്‍ക്കറിയാം, ഒരു മഹായുദ്ധത്തിന്റെ നടുവിലാണു നാമിന്നു നില്‍ക്കുന്നത്. യുദ്ധം ജയിക്കാന്‍ അനുഗ്രഹം തേടിയാണു നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നത്. എന്റെ കരുത്തും ഊര്‍ജവും നിങ്ങളാണ്. നിങ്ങളുടെ കുടുംബാംഗമായി നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. മറ്റു വാഗ്‌ദാനമൊന്നും ഇപ്പോള്‍ നല്‍കുന്നില്ല.'
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്‌ഥാനതല പ്രചാരണത്തിനു തുടക്കമിട്ടു രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഇന്ദിര ഗ്യാരണ്ടികള്‍ വി.ഡി. സതീശന്‍ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചു.
ജനം കരഘോഷം മുഴക്കവെ സതീശന്‍ അടുത്ത സ്വീകരണ സ്‌ഥലത്തേക്ക്.
ഇടുങ്ങിയ വഴിയിലൂടെ വാഹനം നീങ്ങിത്തുടങ്ങിയതേയുള്ളൂ. വീടിനുള്ളില്‍നിന്ന് കുഞ്ഞിനെയും എടുത്ത് ഇറങ്ങിവന്ന അമ്മയെ കണ്ട് അദ്ദേഹം വാഹനത്തില്‍നിന്നിറങ്ങി, കുഞ്ഞിനെ വാരിയെടുത്തു മുത്തം നല്‍കി;കാത്തുനിന്ന കുഞ്ഞിനു ടീ ഷര്‍ട്ടും കൈമാറി.
നിറയെ വാഴയും തെങ്ങും കമുകും നിറഞ്ഞ ഇടവഴികള്‍. ശബ്‌ദമേളം കേട്ട് വീടിനുള്ളില്‍നിന്നു സ്‌ത്രീകളും കുട്ടികളും ഘോഷയാത്ര കാണാന്‍ ഇറങ്ങിവന്നു. അവരെ കൈയുയര്‍ത്തി അഭിവാദ്യംചെയ്‌തപ്പോള്‍ ആഹ്‌ളാദാരവം. നീണ്ടൂര്‍ പുഴയോരം നല്‍കിയ ഇളംകാറ്റ് അല്‍പം ആശ്വാസമേകി. തീരംചുറ്റി നീണ്ടൂര്‍ കവലയില്‍ തിരിച്ചെത്തി നേരേ തട്ടുകടവിലേക്ക്.
പറവൂര്‍ മാര്‍ക്കറ്റിനുള്ളിലൂടെ പര്യടനം നീങ്ങുകയാണ്. പഴമയുറങ്ങുന്ന പ്രസിദ്ധമായ വടക്കന്‍ പറവൂര്‍ അങ്ങാടി. നിരനിരയായി ഇരുനില ചെങ്കല്‍ മാളികകള്‍. വി.ഡി. സതീശന്റെ ചിത്രങ്ങള്‍ എങ്ങും കാണാം. പറവൂര്‍ സിനഗോഗിനു മുന്നിലൂടെ വാഹനവ്യൂഹം നീങ്ങി. പഴമ കഥ പറയും വഴികള്‍. കൈപ്പത്തിയും വി.ഡി. സതീശന്റെ ചിത്രവും പതിപ്പിച്ച ടീഷര്‍ട്ടും തൊപ്പിയും ധരിച്ച യുവതീയുവാക്കള്‍ ഇരുചക്രവാഹനങ്ങളില്‍ നീങ്ങുന്ന കാഴ്‌ച ആവേശം വിതറി.
ഗവ. യു.പി. സ്‌കൂള്‍, മാര്‍ക്കറ്റ് റോഡ് വഴി ചെറിയപല്ലംതുരുത്തില്‍നിന്ന് ഇടത്തെ ചെറിയ വഴിയിലേക്കു പര്യടനം നീങ്ങി. കിഴക്കേ തട്ടുകടവില്‍ എത്തുമ്പോള്‍ സമയം 5.15 കഴിഞ്ഞു. സ്വീകരിക്കാന്‍ ത്രിവര്‍ണ ഷാളുമായി പ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. തിക്കിനും തിരക്കിനുമിടയിലും ആരെയും നിരാശരാക്കിയില്ല. എല്ലാരുടെയും സ്‌നേഹാദരവുകള്‍ സ്വീകരിച്ച് മനസുനിറഞ്ഞു ജനനായകന്‍ നീങ്ങി. 'ഈ നാടിന്റെ പ്രിയപ്പെട്ട സാരഥി. ജനമനസുകള്‍ കീഴടക്കി പറവൂരിന്റെ പടനായകനിതാ കടന്നുവരികയാണ്...'
കൊട്ടിച്ചിറപ്പാലം കടന്നുമുന്നോട്ട്. വീട്ടുമുറ്റങ്ങളിലും പറമ്പുകളിലും നിറയെ കായ്‌ചു നില്‍ക്കുന്ന മാവുകള്‍. വഴിനീളെ മഞ്ഞപ്പട്ടണിഞ്ഞ കൊന്നമരങ്ങള്‍, സ്‌നേഹവും കരുതലും താളമേളങ്ങളുംകൊണ്ടു വാചാലമായ വഴികള്‍... പറവൂരിലെ ഓരോ മണ്‍തരിക്കും വി.ഡി. സതീശനെ അറിയാം. ചേന്ദമംഗലം പാലം കടന്നു പറവൂത്തറയിലാണു പര്യടനഘോഷയാത്ര എത്തിയത്. ഓരോ സ്വീകരണസ്‌ഥലത്തുനിന്നും ആളുകള്‍ ഒപ്പം കൂടി അടുത്ത പോയിന്റിലേക്ക്. ഓരോയിടത്തും ആളുകള്‍ പെരുകിവരുന്നു.
സമയം 5.40. ചേന്ദംമംഗലം കവലയിലെത്തുമ്പോള്‍ മാലപ്പടക്കം പൊട്ടി. സ്‌ഥാനാര്‍ഥി വണ്ടിയില്‍നിന്നിറങ്ങി പ്രവര്‍ത്തകള്‍ക്കിടയിലേക്ക്. സ്‌നേഹത്തിന്റെ ആനന്ദം ഏറ്റുവാങ്ങി എല്ലാവരെയും അഭിവാദ്യംചെയ്‌തു വി.ഡി. മുന്നോട്ടുനീങ്ങി.
സമയം 5.55. ഫ്രണ്ട്‌സ് ജങ്‌ഷനില്‍ അനൗണ്‍സ്‌മെന്റ് കേട്ട് വീട്ടിലുള്ളവര്‍ പുറത്തിറങ്ങി. പണിക്കരച്ചന്‍ അമ്പലത്തിനു മുമ്പായി പര്യടനം വലത്തെ ഇടവഴിയിലേക്കു കയറി. വെടിമറയിലേക്കുള്ള ഇടവഴിയെത്തിയപ്പോള്‍ രോമത്തൊപ്പി വച്ച ഒരാള്‍ തുറന്ന വാഹനത്തില്‍ കയറി. അബ്‌ദുസമദ് സമദാനി എം.പിയായിരുന്നു അത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പര്യടനത്തിന്റെ ഭാഗമാകാനാണു സന്ധ്യാവേളയില്‍ അദ്ദേഹമെത്തിയത്. ആരവം കേട്ട് മദീന മക്‌തബില്‍ (സ്‌ത്രീകളുടെ മദ്രസ)നിന്ന് കുട്ടികള്‍ വഴിയിലേക്ക് എത്തിനോക്കി. പട്ടാളം മുസ്ലിം ജമാഅത്ത് റോഡിന് ഇരുവശവും കാത്തുനിന്നിരുന്ന കുട്ടികളുടെ ആര്‍പ്പുവിളികേട്ടാണു പലരും വഴിയിലേക്കിറങ്ങി നിന്നത്. ഒപ്പം പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളും മുഴങ്ങി.
വെടിമറ ജങ്‌ഷനില്‍ എത്തുമ്പോള്‍ ബാന്‍ഡ് മേളഘോഷം. കാതടപ്പിച്ചു മാലപ്പടക്കം ചിന്നിച്ചിതറി. നൂറുകണക്കിനാളുകള്‍ അവിടെ കാത്തുനില്‍പുണ്ടായിരുന്നു. പൂച്ചെണ്ടും പുഷ്‌പഹാരവും ത്രിവര്‍ണ ഷാളുമണിയിച്ചു വി.ഡി. സതീശനെ ആശ്ലേഷിച്ചു. എല്ലാവര്‍ക്കും പലഹാരങ്ങളും മധുരപാനീയവും നല്‍കി.
അതിനിടെ, അബ്‌ദുസമദ് സമദാനി പ്രസംഗം തുടങ്ങി: 'കേരളം കാത്തിരിക്കുന്ന ജനനായകനാണു നിങ്ങളുടെ മണ്ണില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിനു നിങ്ങള്‍ നല്‍കുന്ന സ്വീകരണം വളരെ പ്രധാനപ്പെട്ടതാണ്. നാളത്തെ കേരളത്തിന്റെ നിര്‍മ്മിതിക്കു നിങ്ങളുടെ പിന്തുണയാണ് ഇതിലൂടെ പ്രകടമാക്കുന്നത്. കേരളമൊരു ഭരണമാറ്റത്തിനു ഒരുങ്ങിനില്‍ക്കുകയാണ്. ജനം അതിനു തീരുമാനമെടുത്ത് ഉറച്ചുനില്‍ക്കുമ്പോഴാണു ഈ തെരഞ്ഞെടുപ്പ് വന്നിട്ടുള്ളത്. പുതുയുഗയാത്രയില്‍ വി.ഡി. സതീശന്‍ വരച്ചുകാട്ടിയ സന്ദേശം ഏറ്റെടുത്താണു നിങ്ങള്‍ വിധിയെഴുതാന്‍ പോകുന്നത്. കേരളത്തിലെ ജനം എല്ലാരംഗത്തും അനുഭവിക്കുന്നതു തകര്‍ച്ചയാണ്. പത്തു കൊല്ലത്തെ തകര്‍ച്ചയില്‍നിന്നും കരകയറ്റുക എന്ന ഉത്തരവാദിത്വത്തില്‍ അദ്ദേഹത്തിന്റെ കരങ്ങള്‍ക്കു ശക്‌തിപകരുക എന്നതു നിങ്ങളുടെ കടമയാണ്‌്'' സമദാനി പറഞ്ഞുനിര്‍ത്തി.
തുറന്ന വാഹനത്തില്‍ പറവൂരിന്റെ സ്വന്തം വി.ഡി. സതീശന്‍ നീങ്ങി. റോഡിനു വീതികൂടി. പ്രവര്‍ത്തകരുടെ എണ്ണവും. താമരക്കുളം റോഡിലൂടെ വാണിയക്കാട് ജങ്‌ഷനില്‍ എത്തുമ്പോള്‍ വലിയ ആള്‍ക്കൂട്ടം. ഹാരാര്‍പ്പണം. വാഹനം സാവധാനം മുന്നോട്ടുനീങ്ങുകയാണ്. 'സാരേ ജഹാംസെ അച്ചാ..' ബാന്‍ഡ് മേളം തുടരുന്നു. ഒടുവില്‍
ടാക്‌സി സ്‌റ്റാന്‍ഡില്‍ പര്യടനം സമാപിക്കുമ്പോള്‍ സമയം രാത്രി എട്ടു കഴിഞ്ഞു.
നാളെ മണ്ഡലത്തില്‍നിന്നു തല്‍ക്കാലം മടങ്ങുന്ന വി.ഡി. സതീശന്‍, ഏഴിന് കൊട്ടിക്കലാശത്തിനാവും ഇനിയെത്തുക. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എല്ലാ മണ്ഡലത്തിലും എത്താനാണ് അദ്ദേഹത്തിന്റെ ഓട്ടം.





