
ബ്യൂണസ് ഐറിസ്: വിശ്വവിഖ്യാത താരം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു എന്ന സൂചനകൾ ശക്തമാക്കി അർജന്റീനയിലെ തന്റെ അവസാന മത്സരത്തിൽ വികാരാധീനനായി. ബ്യൂണസ് ഐറിസിലെ ലാ ബോംബോണിറ സ്റ്റേഡിയത്തിൽ സാംബിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് ഇതിഹാസ താരം കണ്ണീരണിഞ്ഞത്. 2026 ലോകകപ്പിന് ശേഷം മെസ്സി ബൂട്ട് അഴിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആരാധകരെ സങ്കടത്തിലാഴ്ത്തിക്കൊണ്ട് സ്വന്തം നാട്ടിലെ ഈ വിടവാങ്ങൽ പ്രകടനം നടന്നത്.
ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് മുന്നോടിയായി നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് നീലപ്പട സാംബിയയെ തകർത്തത്. മത്സരത്തിൽ ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത മെസ്സി, തന്റെ കരിയറിലെ 902-ാം ഗോൾ എന്ന നാഴികക്കല്ലും പിന്നിട്ടു. അർജന്റീനയ്ക്കായി താരത്തിന്റെ 116-ാമത്തെ ഗോളാണിത്. മത്സരത്തിനിടയിൽ തനിക്ക് ലഭിച്ച പെനാൽറ്റി എടുക്കാൻ മുതിരാതെ, അത് വെറ്ററൻ ഡിഫൻഡർ നിക്കോളാസ് ഒട്ടാമെൻഡിക്ക് കൈമാറിയ മെസ്സിയുടെ തീരുമാനം ആരാധകരുടെ കൈയടി നേടി.
ജൂലിയൻ അൽവാരസ്, വാലന്റീൻ ബാർകോ എന്നിവരും അർജന്റീനയ്ക്കായി വലകുലുക്കി. സാംബിയൻ താരം ഡൊമിനിക് ചന്ദയുടെ സെൽഫ് ഗോളും ടീമിന് തുണയായി. മത്സരത്തിന് മുൻപ് ഗാലറിയിൽ ഉയർന്ന ആരാധകരുടെ മുദ്രാവാക്യങ്ങളും പാട്ടുകളും മെസ്സിയെ വല്ലാതെ തളർത്തി.
സ്വന്തം നാട്ടിലെ പുൽമൈതാനത്ത് അവസാനമായാണ് താൻ പന്തുതട്ടുന്നത് എന്ന തിരിച്ചറിവിൽ മെസ്സി കണ്ണ് തുടയ്ക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ. ലോകകപ്പിന് മുൻപായി ജൂണിൽ സെർബിയയുമായും അർജന്റീന ഏറ്റുമുട്ടും.
38-ാം വയസ്സിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യവുമായി തന്റെ ആറാം ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്റർ മിയാമി താരം, കിരീടം നിലനിർത്തിക്കൊണ്ട് വിരമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിഹാസ താരത്തിന്റെ സാന്നിധ്യം തന്നെയാകും വരാനിരിക്കുന്ന ലോകകപ്പിലും അർജന്റീനയുടെ ഏറ്റവും വലിയ കരുത്ത്.




