
റോം: ലോക ഫുട്ബോളിലെ കരുത്തരായ ഇറ്റലിക്ക് വീണ്ടും വൻ വീഴ്ച. ലോകകപ്പ് യോഗ്യതയ്ക്കായുള്ള നിർണ്ണായക പോരാട്ടത്തിൽ ബോസ്നിയ-ഹെർസഗോവിനയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതോടെ (4-3), 2026 ലോകകപ്പിനുമില്ലാതെ ഇറ്റലി പുറത്തായി. ഇതോടെ തുടർച്ചയായ മൂന്ന് ലോകകപ്പുകൾക്ക് (2018, 2022, 2026) യോഗ്യത നേടാനാവാത്ത മുൻ ചാമ്പ്യന്മാർ എന്ന ദൗർഭാഗ്യകരമായ റെക്കോർഡും ഇറ്റലിയെ തേടിയെത്തി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഇറ്റാലിയൻ താരങ്ങളായ പിയോ എസ്പോസിറ്റോ, ബ്രയാൻ ക്രിസ്റ്റാന്റെ എന്നിവർക്ക് ഷൂട്ടൗട്ടിൽ പിഴച്ചപ്പോൾ, ബോസ്നിയൻ താരങ്ങൾ ലക്ഷ്യം തെറ്റിക്കാതെ വലകുലുക്കി വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ 41-ാം മിനിറ്റിൽ പ്രതിരോധ താരം അലസ്സാൻഡ്രോ ബാസ്റ്റോണി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി. പത്തുപേരുമായാണ് ടീം പിന്നീട് പൊരുതിയത്.
15-ാം മിനിറ്റിൽ മോയിസ് കീനിലൂടെ ഇറ്റലിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 79-ാം മിനിറ്റിൽ ഹാരിസ് തബക്കോവിച്ചിലൂടെ ബോസ്നിയ സമനില പിടിച്ചു. 40-കാരനായ ഇതിഹാസ താരം എഡിൻ സെക്കോയുടെ നേതൃത്വത്തിൽ ഇറങ്ങിയ ബോസ്നിയ തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് യോഗ്യതയാണ് ഇതിലൂടെ സ്വന്തമാക്കിയത്. വരാനിരിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ബി-യിൽ കാനഡ, ഖത്തർ, സ്വിറ്റ്സർലൻഡ് എന്നിവരെയാണ് ബോസ്നിയ നേരിടുക.
തോൽവിക്ക് പിന്നാലെ ഇറ്റാലിയൻ പരിശീലകൻ ജെന്നാരോ ഗട്ടൂസോ ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞത് ആരാധകരെയും വേദനിപ്പിച്ചു. "എന്റെ ഭാവി പ്രസക്തമല്ല, ഇറ്റലിയെ ലോകകപ്പിലെത്തിക്കാൻ ജീവിതവും സമ്പാദ്യവും നൽകാൻ പോലും ഞാൻ തയ്യാറായിരുന്നു" എന്ന് അദ്ദേഹം വിങ്ങിക്കരഞ്ഞു കൊണ്ട് പറഞ്ഞു. "ഇറ്റലിയില്ലാത്ത മറ്റൊരു ലോകകപ്പ് കൂടി നമ്മുടെ കുട്ടികൾക്ക് കാണേണ്ടി വരുമല്ലോ" എന്ന ലിയോനാർഡോ സ്പിനാസോളയുടെ വാക്കുകൾ ഇറ്റാലിയൻ ഫുട്ബോൾ നേരിടുന്ന വലിയ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.




