ടെഹ്‌റാന്‍: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇറാന്‍ സൈന്യം. അമേരിക്ക ''സ്‌ഥിരമായ അപമാനവും കീഴടങ്ങലും'' നേരിടുന്നതുവരെ പശ്‌ചിമേഷ്യന്‍ യുദ്ധം തുടരുമെന്ന് മുന്നറിയിപ്പ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈന്യത്തിനെതിരേ 'കൂടുതല്‍ ശക്‌തവും വ്യാപകവുമായ' ആക്രമണങ്ങള്‍ നടത്തുമെന്ന് ഇറാന്‍ പ്രതിരോധ ആസ്‌ഥാനമായ ഖാത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് അറിയിച്ചു.
ഇറാന്റെ സൈനിക ശേഷി തകര്‍ന്നുവെന്ന ട്രംപിന്റെ അവകാശവാദവും അവര്‍ തള്ളിക്കളഞ്ഞു. അടുത്ത മൂന്ന് ആഴ്‌ചയ്‌ക്കുള്ളില്‍ ഇറാനെ 'ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകു'മെന്ന ട്രംപിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു ഇറാന്‍ സൈന്യം. ''ഞങ്ങളുടെ സൈനിക ശക്‌തിയും ഉപകരണങ്ങളും സംബന്ധിച്ച നിങ്ങളുടെ വിവരങ്ങള്‍ അപൂര്‍ണമാണ്. ഞങ്ങളുടെ വിപുലമായ തന്ത്രപരമായ ശേഷികളെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല,'' -ഇറാന്‍ സൈനിക വക്‌താവ് ഇബ്രാഹിം സോല്‍ഫഘാരി പറഞ്ഞു.
അമേരിക്ക ആക്രമിച്ചെന്ന് പറഞ്ഞ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ നിര്‍ണായകമല്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. 'ഞങ്ങളുടെ പ്രധാന പ്രതിരോധ സംവിധാനങ്ങള്‍ മിസൈല്‍ നിര്‍മാണം, ദൂരപ്രഹര ശേഷിയുള്ള ഡ്രോണുകള്‍, ആധുനിക എയര്‍ ഡിഫന്‍സ് സംവിധാനം, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ എല്ലാം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്' എന്നും സോല്‍ഫഘാരി പറഞ്ഞു.
ഇറാന്റെ പക്കല്‍ ഇനി ശേഷിക്കുന്നത് 'വളരെ കുറച്ച്' മിസൈല്‍ ലോഞ്ചറുകള്‍ മാത്രമാണെന്ന് ട്രംപ് അവകാശപ്പെട്ടു. അവരുടെ ഡ്രോണ്‍, മിസൈല്‍ ശേഷി ഗണ്യമായി കുറഞ്ഞു. യുദ്ധത്തില്‍ യു.എസ്. വിജയിച്ചു കഴിഞ്ഞു.
വൈകാതെ അന്തിമപ്രഖ്യാപനമുണ്ടാകുമെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാന്‍ വക്‌താവ് ഈ വിലയിരുത്തലുകള്‍ നിഷേധിച്ചു. ''നിങ്ങള്‍ ആക്രമിച്ചതെല്ലാം ഗണ്യമായ സ്‌ഥലങ്ങള്‍ അല്ല. ഞങ്ങളുടെ യഥാര്‍ഥ സൈനിക ഉല്‍പ്പാദനം നിങ്ങള്‍ അറിയാത്ത സ്‌ഥലങ്ങളിലാണ് നടക്കുന്നത്.
അമേരിക്കയും ഇസ്രയേലുമാണ് സംഘര്‍ഷത്തിനു തിരികൊളുത്തിയത്. തിരിച്ചടി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ഈ യുദ്ധം നിങ്ങള്‍ സ്‌ഥിരമായ അപമാനവും പശ്‌ചാത്താപവും കീഴടങ്ങലും നേരിടുന്നതുവരെ തുടരും- ഇറാന്‍ വക്‌താവ് മുന്നറിയിപ്പ് നല്‍കി.ട്രംപിന്റെ 'ശിലായുഗ' പരാമര്‍ശത്തിന് മറുപടിയായി, ''250 വര്‍ഷത്തെ ചരിത്രമുള്ള ഒരു രാജ്യം 6,000 വര്‍ഷം പഴക്കമുള്ള സംസ്‌കാരത്തെ ഭീഷണിപ്പെടുത്തുന്നത് ഹോളിവുഡ് ഭ്രമം ബാധിച്ച മനസിന്റെ ഫലമാണ്,'' എന്ന് ഐ.ആര്‍.ജി.സി എയറോസ്‌പേസ് ഫോഴ്‌സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ സെയ്യദ് മജീദ് മൂസവി പ്രതികരിച്ചു. കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പശ്‌ചിമേഷ്യ യുദ്ധത്തില്‍ വിജയം കൊയ്‌തതായി യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടത്. ടെഹ്‌റാന്റെ സൈനികശക്‌തിക്കു മാരകമായ ക്ഷതമേല്‍പ്പിച്ചു.
ദൗത്യം അവസാനിക്കുന്ന ദിവസം അകലെയല്ല. ഇറാന്റെ നാവികസേന തകര്‍ന്നു. അവരുടെ വ്യോമസേനയ്‌ക്കു പഴയ കരുത്തില്ല. മിസൈല്‍-ഡ്രോണ്‍ സംവിധാനങ്ങളും നാമാവശേഷമാക്കി.
ആയുധങ്ങള്‍, ഫാക്‌ടറികള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ ഛിന്നഭിന്നമാക്കി. അവരുടെ നേതാക്കളില്‍ ബഹുഭൂരിപക്ഷവും കൊല്ലപ്പെട്ടു. നമ്മുടെ ശത്രുക്കള്‍ പരാജയപ്പെടുകയാണ്. ഇറാനെതിരായ യുദ്ധം അമേരിക്കയുടെ സുരക്ഷയ്‌ക്ക് അനിവാര്യമാണ്.
ഞാന്‍ പ്രസിഡന്റ്‌ായശേഷമുള്ള ഏറ്റവും വലിയ വിജയമാണ് അമേരിക്ക കൈവരിച്ചിരിക്കുന്നത്- ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ 'ധൈര്യം' കാട്ടണമെന്നും ട്രംപ് വ്യക്‌തമാക്കി.



