കെയ്‌റോ/വാഷിങ്‌ടണ്‍: വ്യോമയുദ്ധത്തില്‍ യു.എസിനു തിരിച്ചടി നല്‍കിയതിനു പിന്നാലെ സമാധാന ചര്‍ച്ചകള്‍ക്കു സന്നദ്ധത അറിയിച്ച് ഇറാന്‍. രണ്ട് യു.എസ്. പോര്‍വിമാനങ്ങള്‍ ഇറാന്‍ വീഴ്‌ത്തിയത് ആകാശത്ത് യു.എസ്. സേന പൂര്‍ണ നിയന്ത്രണം നേടിയെന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനു തിരിച്ചടിയായിരുന്നു. പിന്നാലെയാണു ചര്‍ച്ചയ്‌ക്കു തയാറാണെന്ന ഇറാന്റെ പ്രതികരണമെത്തിയത്.
അമേരിക്കയുടെ 'എഫ്-15 ഇ' പോര്‍വിമാനം ഇറാന്‍ വെടിവച്ചിട്ടതായി ഇരുരാജ്യങ്ങളും സ്‌ഥിരീകരിച്ചു. രണ്ടാമത്തെ വിമാനം എ-10 വാര്‍തോഗ് കുവൈത്തിലാണ് തകര്‍ന്നുവീണത്. ഇതിലെ രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടതായി യു.എസ്. അധികൃതര്‍ വ്യക്‌തമാക്കി. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ തകര്‍ന്നുവീണ വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ക്കായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും യു.എസ്. ബ്ലാക്ക് ഹോക്ക് ഹെലികോപ്‌ടറുകളും തെരച്ചില്‍ തുടരുകയാണ്.
യു.എസ്. പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ട സംഭവം ഇറാന്‍ സൈന്യം ആഘോഷമാക്കി. ഇറാനില്‍ ഭരണമാറ്റം പ്രഖ്യാപിച്ച് യുദ്ധത്തിനിറങ്ങിയവര്‍ ഇപ്പോള്‍ കാണാതായ പൈലറ്റുമാരെ തെരയുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്‌പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് 'എക്‌സി'ല്‍ പരിഹസിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈറ്റ് ഹൗസിലിരുന്ന് ട്രംപ് നേരിട്ട് വിലയിരുത്തിവരുകയാണ്. യുദ്ധത്തേത്തുടര്‍ന്നുള്ള രാഷ്‌ട്രീയതിരിച്ചടി മറികടക്കാന്‍ കാബിനറ്റില്‍ വന്‍ അഴിച്ചുപണിക്കു ട്രംപ് തയാറെടുക്കുന്നതായാണ് സൂചന. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇറാനെതിരേ യുദ്ധമാരംഭിച്ചശേഷം, 13 യു.എസ്. സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. മുന്നൂറിലേറെ സൈനികര്‍ക്കു പരുക്കേറ്റു.
തെക്കുപടിഞ്ഞാറന്‍ ഇറാനിലെ പെട്രോകെമിക്കല്‍ മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇറാനിലെ ബുഷെര്‍ ആണവനിലയത്തിനു സമീപമുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബുഷെര്‍ നിലയത്തിനുനേരേ യു.എസും ഇസ്രയേലും ഇതുവരെ നാല് ആക്രമണങ്ങള്‍ നടത്തിയെന്നും അണുവികരണമുണ്ടായാല്‍ തങ്ങള്‍ക്കല്ല, അറബ് രാജ്യങ്ങള്‍ക്കാകും ജീവനാശമുണ്ടാകുകയെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി 'എക്‌സി'ല്‍ കുറിച്ചു.
ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ യു.എസ്. ടെക് കമ്പനി ഓറക്കിള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ക്കുനേരേ ഇറാന്റെ വ്യോമാക്രമണമുണ്ടായി. ഡ്രോണുകള്‍ ചെറുക്കുന്നതിനിടെ അവശിഷ്‌ടങ്ങള്‍ പതിച്ചാണ് നാശനഷ്‌ടമുണ്ടായതെന്നും ആര്‍ക്കും പരുക്കില്ലെന്നും ദുബായ് അധികൃതര്‍ വ്യക്‌തമാക്കി. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്‌ബുള്ളയുടെ ലെബനനിലെ കേന്ദ്രങ്ങള്‍ക്കുനേരേ ഇസ്രയേലും ആക്രമണം തുടരുകയാണ്.
അതേസമയം, ട്രംപിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങില്ലെന്നു വ്യക്‌തമാക്കുമ്പോഴും പാകിസ്‌താന്റെ മധ്യസ്‌ഥതയില്‍ യു.എസുമായി ചര്‍ച്ചകള്‍ക്കു തയാറാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി തത്വത്തില്‍ സമ്മതിച്ചു. 'പാകിസ്‌താന്റെ ശ്രമങ്ങള്‍ക്കു നന്ദി. ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്കു പോകാന്‍ മടിയില്ല. ഞങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച അനധികൃതയുദ്ധത്തിന് അവസാനം കുറിക്കാന്‍ മുന്നോട്ടുവയ്‌ക്കുന്ന വ്യവസ്‌ഥകളിലാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്'- അരാഗ്‌ചി 'എക്‌സി'ല്‍ കുറിച്ചു.
യുദ്ധം ഉടന്‍ അവസാനിക്കാനുള്ള യാതൊരു സൂചനയും ട്രംപ് നല്‍കാത്തതിനാല്‍ എണ്ണ വിലയില്‍ 11 ശതമാനം വര്‍ധനയുണ്ടായി.



