
ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പുനര്‍വിഭജനത്തിനു മുമ്പ് എല്‍.ഡി.എഫും യു.ഡി.എഫും ഏറെക്കുറെ തുല്യശക്തികളായിരുന്നു. എന്നിരുന്നാലും യു.ഡി.എഫിനായിരുന്നു നേരിയ മുന്‍തൂക്കം. 1979ല്‍ ഇടതുമുന്നണി, വലതുമുന്നണി സംവിധാനം നിലവില്‍ വന്നശേഷം 1980ലാണ് ഒരു ഇടതു സ്ഥാനാര്‍ഥി, വൈക്കം വിശ്വന്, ജയിച്ചത്.
അതും നേരിയ ഭൂരിപക്ഷത്തില്‍. പിന്നീട് സ്ഥിരമായി യു.ഡി.എഫ്. ആണ് ജയിച്ചത്. 1982ല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഇ.ജെ. ലൂക്കോസ് ജയിച്ചു. വൈക്കം വിശ്വനെയാണ് തോല്പിച്ചത്. 1987ല്‍ ഇ.എം.എസിന്റെ ഭാര്യാ സഹോദരന് തെക്കേടത്ത് രാമന് ഭട്ടതിരി മത്സരിച്ചു. പക്ഷേ, അന്ന് കോണ്‍ഗ്രസ് റിബലായി മത്സരിച്ച ജോര്‍ജ് ജോസഫ് പൊടിപ്പാറ ജയിച്ചു. 1987ല്‍ ഇടതു തരംഗമായിരുന്നുവെന്നു ഓര്‍ക്കണം.
1991ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പ്രചാരണത്തിനിടെ ബാബു ചാഴികാടന് ഇടിമിന്നലേറ്റു മരിച്ചത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടന് ആദ്യമായി ജയിച്ചു. അദ്ദേഹം പുതുമുഖമായിരുന്നുവെങ്കിലും എതിരാളിയായ പഴയ വൈക്കം വിശ്വനെ നിസാരവോട്ടുകള്‍ക്ക് തോല്പിച്ചു. വലിയ നേതാവായിരുന്നില്ലെങ്കിലും വഴക്കിനും വക്കാണത്തിനു പോകാത്ത ആര്‍ക്കും സ്വീകാര്യനായ മനുഷ്യനായിരുന്നു തോമസ് ചാഴികാടന്. 1991ലും 1996ലെ വിപരീത തരംഗത്തിലും തോമസ് ചാഴികാടന് തന്നെ ജയിച്ചു. 2001ലും, 2006ലും വിജയം ആവര്‍ത്തിച്ചു.
2011ല്‍ പുനര്‍വിഭജനം നടന്നപ്പോള്‍ മണ്ഡലത്തിന്റെ സ്വഭാവം മാറി. കോട്ടയം മണ്ഡലത്തിന്റെ ഭാഗമായിരുന്നു കുമരകം, തിരുവാര്‍പ്പ് പോലുള്ള മാര്‍ക്സിസ്റ്റ്, ഈഴവ പ്രാമുഖ്യമുള്ള മേഖലകള്‍ ഏറ്റുമാനൂരിലേക്കു കൂട്ടിച്ചേര്‍ത്തു. അതോടെ ഏറ്റുമാനൂര്‍ മാര്‍ക്സിസ്റ്റ് മണ്ഡലമായി മാറി. തുടര്‍ന്ന് സുരേഷ് കുറുപ്പ് മത്സരിച്ചു. വെറുമൊരു സി.പി.എം. സ്ഥാനാര്‍ഥിയായിരുന്നില്ല കുറുപ്പ്. ഗ്ലാമര്‍ താരമായിരുന്നു. കോട്ടയത്തുകാരുടെ സൗന്ദര്യബോധത്തിനു ചേരുന്ന സ്ഥാനാര്‍ഥികൂടിയായിരുന്നു അദ്ദേഹം. കോട്ടയത്ത് സ്ഥാര്‍ഥികളുടെ 'ലുക്ക്' പ്രധാനമാണ്. സൗന്ദര്യബോധം കൂടുതലാണ് കോട്ടയത്തുകാര്‍ക്ക്. സ്ഥാനാര്‍ഥി സുന്ദരനായിരിക്കണം. സ്ഥാനാര്‍ഥിയില്‍ അവര്‍ പ്രതീക്ഷിക്കുന്ന ചില ഗുണഗണങ്ങള്‍ കൂടി ഉണ്ടായിരിക്കണം. ഈഴവനായ ടി.കെ. രാമകൃഷ്ണനെ കോട്ടയത്തുകാര്‍ അംഗീകരിച്ചു. കാരണം സംസ്കൃത പണ്ഡിതനും സംസ്കാര സമ്പന്നനുമായിരുന്നു. നിലവിട്ട് സംസാരിക്കുകയില്ല;ചതുരവടിവിലായിരുന്നു സംഭാഷണം. അതുകൊണ്ട് ആളുകള്‍ക്ക് രാമകൃഷ്ണനെ വലിയ പഥ്യവുമായിരുന്നു. അതുപോലെ സുരേഷ് കുറുപ്പിനെയും. പ്രബലരായ പല സ്ഥാനാര്‍ഥികളെയും കുറുപ്പ് തോല്‍പ്പിച്ചു. അദ്ദേഹത്തിന്റെ കരിസ്മയും മുഖസൗന്ദര്യവും സഭ്യമായ സംസാരവും കുലീന കുടുംബത്തിലെ അംഗം എന്നതുമായിരുന്നു കാരണം. ആഭിജാത്യവും സൗന്ദര്യവൂമാണ് പ്രധാനമായും നാട്ടുകാര്‍ നോക്കിയത്.
ഉമ്മന്‍ചാണ്ടിക്കും കെ.എം. മാണിക്കും ഇതേ ആഭിജാത്യവും തറവാടിത്തവും ഉണ്ടായിരുന്നു. പൊളിറ്റിക്കല്‍ കറക്ട്നസ് ഇല്ലെങ്കിലും കോട്ടയത്തുകാര്‍ക്ക് കുളിക്കാത്തവരെയും പല്ലുതേക്കാത്തവരെയും ചായക്കടയില്‍ ഇരിക്കുന്നവരെയുമൊന്നും ഇഷ്ടമല്ല. ചുരുക്കത്തില്‍ ബുദ്ധിജീവി പരിവേഷമൊന്നും കോട്ടയത്ത് ഏല്‍ക്കില്ല. പക്ഷേ, മുടിയുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഇളവുകൊടുത്തിട്ടുമുണ്ട്. അദ്ദേഹം വലിയ കുടുംബക്കാരനും കാശുകാരനും ഒക്കെയായതുകൊണ്ടാണ്. ഉമ്മന്‍ചാണ്ടി മുടിചീകിയിരുന്നില്ല എന്നത് അദ്ദേഹത്തിന്റെ ഒരു മേന്മ ആയിട്ടാണ് അംഗീകരിക്കപ്പെട്ടത്.
സുരേഷ് കുറുപ്പ് വന്നപ്പോള്‍ രണ്ടുതവണ ടിയാന് പുഷ്പംപോലെ ജയിച്ചു. പക്ഷേ, മന്ത്രിയാകാനൊന്നും സാധിച്ചില്ല. കഴിഞ്ഞ തവണ രണ്ടു ടേം മത്സരിച്ചവര്‍ക്ക് സീറ്റ് കൊടുക്കുകയില്ലെന്ന് തീരുമാനിച്ചകൂട്ടത്തില് കുറുപ്പിനെ ഒഴിവാക്കി. അങ്ങനെ കുറുപ്പിന്റെ തെരഞ്ഞെടുപ്പ് ജീവിതം അവസാനിച്ചു.
പിന്നീട് വാസവന്റെ രണ്ടാം വരവായിരുന്നു. വാസവന് മുന്നേ പറഞ്ഞ ആഭിജാത്യം, കുലീന കുടുംബപാരമ്പര്യം എന്നിങ്ങനെ അവകാശപ്പെടാനില്ലെങ്കിലും നീണ്ട കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ മേല്പറഞ്ഞവയൊക്കെ അദ്ദേഹം ആര്‍ജിച്ചു. അങ്ങനെ 'ആര്‍ജിതമായ' കുലീനത്വം കൈവരിച്ചു. ദീര്‍ഘകാലം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നു. എല്ലാവര്ക്കും അഭിമതനും സമ്പന്നനുമായിത്തീര്ന്നു. കോട്ടയത്ത് കോണ്‍ഗ്രസുകാര്‍ക്കും കേരളാ കോണ്‍ഗ്രസുകാര്‍ക്കും കിട്ടുന്ന സ്വീകാര്യത അദ്ദേഹത്തിനും ലഭിച്ചു. എല്ലാ സമുദായത്തിലും മൂപ്പര്‍ക്ക് പിടിയുമുണ്ട്. ഒരേ സമയം വെള്ളാപ്പള്ളി നടേശനെയും ജി. സുകുമാരന്‍ നായരേയും കുപ്പിയിലിറക്കാന്‍ കഴിഞ്ഞുവെന്നതാണ് വാസവന്റെ നേട്ടം. അത് ഉമ്മന്‍ചാണ്ടിക്കോ തിരുവഞ്ചൂരിനോ പോലും കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തീര്‍ച്ചയായും അത് ചെറിയകാര്യമല്ല. കോട്ടയത്ത് സഖാവ് വാസവനോ വാസവന് സാറോ ഇല്ല. വാസവന് ചേട്ടനേ ഉള്ളൂ. അങ്ങനയേ കോട്ടയത്തുകാര്‍ വിളിക്കത്തുള്ളൂ. അങ്ങനെ എല്ലാവരുടെയും ചേട്ടനായി അദ്ദേഹം മാറി. സകലവിധ അടവുകളൂം അഭ്യാസങ്ങളും അറിയാം.
ഒരുതരത്തില്‍ നോക്കിയാല്‍ ഉമ്മന്‍ചാണ്ടിയേക്കാളും കെ.എം. മാണിയേക്കാളും കേമനാണ് വാസവന്. ചാണ്ടിക്കും മാണിക്കും ജന്മസിദ്ധമായ പല പ്രിവിലേജുകളുമുണ്ട്. കോട്ടയത്തെ സാംസ്കാരിക മേഖലയിലും വാസവന് വ്യക്തിമുദ്ര പതിപ്പിച്ചു. വാസവന് ഔപചാരിക വിദ്യാഭ്യാസം കുറവാണ്. സാധാരണഗതിയില്‍ ബി.എ, ബി.എല്‍. ഒന്നുമില്ലാത്തവരെ കോട്ടയത്തുകാര്‍ അംഗീകരിക്കാറില്ലാത്തതാണ്. ടി.കെ. രാമകൃഷ്ണനെപ്പോലെ സംസ്കൃത പണ്ഡിതനല്ല, ഉമ്മന്‍ചാണ്ടിയെും കുറുപ്പിനെയും പോലെ സി.എം.എസ്. കോളജില്‍ പഠിച്ചയാളുമല്ല. അദ്ദേഹം ചങ്ങനാശേരി എസ്.ബി. കോളജിലോ മദ്രാസ് ക്രിസ്ത്യന്‍ കോളജിലോ പോയിട്ടില്ല. ഇതൊന്നുമില്ലാതെ അദ്ദേഹം കോട്ടയത്തെ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായി മാറി. നന്നായി ഇംഗ്ളീഷ് സംസാരിക്കും. വലിയ പരിമിതികളും പ്രാരബ്ദങ്ങളും അനുഭവിച്ച പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായത്തിലെ അംഗം. എന്നിട്ടും കോട്ടയം പോലെയുള്ള പട്ടണത്തില്‍ (എറണാകുളത്തോ കൊല്ലത്തോ അല്ല) സ്വീകാര്യത നേടാന്‍ വാസവന് സാധിച്ചു.
നായര്‍, ഈഴവ സമുദായ നേതാക്കള്‍ക്കും കത്തോലിക്ക, യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍തോമാ, സി.എസ്.ഐ. മെത്രാന്മാര്ക്കും ഒരുപോലെ സ്വീകാര്യന്‍. അങ്ങനെ ഒരാളേ ഇന്ന് കേരള സംസ്ഥാനത്തുള്ളൂ. അത് വാസവനാണ്. മാര്‍ക്സിസ്റ്റുകാര്‍ക്കു മാത്രമല്ല, കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും പ്രത്യേകിച്ച് എതിര്‍പ്പുകളില്ല. എല്ലാവരുടെയും എല്ലാമെല്ലാമാണ് വാസവന് ചേട്ടന്. മുഖ്യമന്ത്രിക്കും അദ്ദേഹത്തോട് താല്പര്യമാണ്. അതുകൊണ്ടാണ് അഹമ്മദ് ദേവര്‍ കോവിലില്‍നിന്നും തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കു കൊടുക്കാതെ വാസവനു നല്‍കിയത്. കെ. രാധാകൃഷ്ണന് ലോക്സഭയിലേക്കു പോയപ്പോള്‍ ദേവസ്വം വകുപ്പ് കേളുവിന് കൊടുക്കാതെ വാസവനാണ് നല്‍കിയത്. മുഖ്യമന്ത്രിക്ക് മരുമകന് കഴിഞ്ഞാല്‍ ഏറ്റവും വിശ്വസ്തനാണ് വാസവന്. വി.എന്‍. വാസവന് വീണ്ടും ഏറ്റുമാനൂരില്‍ നോമിനേഷന് കൊടുത്തു എന്നു പറഞ്ഞാല്‍ സത്യത്തില്‍ പിന്നെ ഒരു മത്സരത്തിന് പ്രസക്തിയേയില്ല.
മറുവശത്ത് ജോസഫ് വാഴയ്ക്കന്റെ പേരാണ് ആദ്യം കേട്ടത്. മണ്ഡലത്തില്‍ എത്തുകയും ബന്ധപ്പെട്ടവരെ കണ്ട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. എളിയവനായ ഈ എന്നെയും വിളിച്ചിരുന്നു. വാസവനാണ് എതിരാളിയെങ്കിലും വിട്ടുകൊടുക്കണ്ട എന്നു ഞാന്‍ അദ്ദേഹത്തെ മൂച്ച് കയറ്റുകയും ചെയ്തു. വാഴയ്ക്കന് വിളിച്ചത് ഒരു തിങ്കളാഴ്ചയായിരുന്നു. പോസ്റ്റും ഫ്ളക്സും വച്ചു. പക്ഷേ, വ്യാഴാഴ്ചയായപ്പോള്‍ സീറ്റ് പോയി. അതു കോണ്‍ഗ്രസില്‍ പുതിയ കാര്യമല്ല. അവിടെ സാമുദായിക പരിഗണനവച്ച് നാട്ടകം സുരേഷ് സ്ഥാനാര്‍ഥിയായി. ഡി.സി.സി. പ്രസിഡന്റാണ്. സാമാന്യം സ്വാധീനമുള്ള വ്യക്തിയുമാണ്. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ്. മുന്നേറിയിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ജയസാധ്യതയുണ്ട്. മറ്റൊന്ന് സംസ്ഥാനത്താകെ യു.ഡി.എഫ്. തരംഗത്തിന്റെ മണമടിക്കുന്നു. അതിരമ്പുഴ, ആര്‍പ്പൂക്കര, നീണ്ടൂര്‍ എന്നീ ക്രൈസ്തവ പ്രധാന മേഖലകളില്‍ നാട്ടകം സുരേഷും ഈഴവ ഹൃദയഭൂമിയായ തിരുവാര്‍പ്പ്, കുമരകം, അയ്മനം എന്നീ പഞ്ചായത്തുകളില്‍ വാസവനും അടിച്ചുകയറും.
ബി.ജെ.പിക്കും സാമാന്യം ശക്തിയുള്ള ഇടമാണ് ഏറ്റുമാനൂര്‍. 2016 ല്‍ ബി.ഡി.ജെ.എസ്. വളരെയധികം വോട്ടുപിടിച്ചു. ഏറ്റുമാനൂരില്‍ ബി.ഡി.ജെ.എസും ശക്തമാണ്. ഇക്കുറി ട്വന്റി 20യാണ് എന്‍.ഡി.എയില്‍ മത്സരിക്കുന്നത്. ആദ്യം ചലച്ചിത്ര, സീരിയല്‍ നടി വീണാനായരെയാണ് പ്രഖ്യാപിച്ചത്. പക്ഷേ, വോട്ടര്‍പട്ടികയില്‍ പേരുണ്ടായില്ല. പിന്നീട് ആതിര ഡി. നായര്‍ വന്നു. 25 വയസുകാരിയായ ആതിര സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയുമാണ്. ബി.ജെ.പിയുടെ കോര്‍ വോട്ടുകള്‍ കിട്ടും. അതിനപ്പുറം അത്ഭുതം സൃഷ്ടിക്കാന്‍ സാധ്യതയില്ല.
ലഗ്നനാലും ചന്ദ്രാലൂം വാസവന് ജയിക്കാനാണു സാധ്യത. കോട്ടയത്തു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അല്ലെങ്കില്‍ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ എന്നപോലെ ഏറ്റുമാനൂരില്‍ വി.എന്‍. വാസവന് എന്ന് നമുക്ക് കണ്‍ക്ലൂഡ് ചെയ്യാം. അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി പറഞ്ഞപോലെ യന്ത്രത്തില്‍ വലിയ മാനിപ്പുലേഷന് നടക്കണം. എന്നാല്‍, നാട്ടകം സുരേഷ് ജയിക്കും.



