
ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതികളെച്ചൊല്ലി രാജ്യത്തെ ക്രൈസ്തവ സഭകള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് രംഗത്തിറങ്ങുന്നു. ഈ മാസം 20-ന് ഡല്‍ഹിയില്‍ വെച്ച് സഭാ പ്രതിനിധികളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് ചര്‍ച്ചയെന്നാണ് സൂചനകള്‍.
ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചതായി പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമായ ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. 20-ന് നടക്കുന്ന വിപുലമായ യോഗത്തോടെ എഫ്സിആര്‍എ നിയമത്തിലെ അവ്യക്തതകള്‍ നീക്കാനും സഭകളുടെ വിശ്വാസം ആര്‍ജ്ജിക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഭേദഗതിയിലെ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം, സഭകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന ഉറപ്പും കേന്ദ്രം നല്‍കിയേക്കും.
2026 മാര്‍ച്ചില്‍ നിലവില്‍ വന്ന ഭേദഗതി പ്രകാരം, വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് മറ്റ് സംഘടനകള്‍ക്ക് കൈമാറുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും വിദ്യാഭ്യാസ മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് സഭകള്‍ ഭയപ്പെടുന്നു. സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് അമിത അധികാരം നല്‍കുന്നതാണ് പുതിയ നിയമമെന്ന പരാതിയും വ്യാപകമാണ്.
സഭാധ്യക്ഷന്മാര്‍ക്കെതിരെ പി.സി. ജോര്‍ജ് നടത്തിയ രൂക്ഷവിമര്‍ശനം വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസ് മനോഭാവമുള്ള ബിഷപ്പുമാരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും, കണക്ക് കാണിക്കാന്‍ മടിക്കുന്നത് കള്ളത്തരമുള്ളതുകൊണ്ടാണെന്നുമായിരുന്നു ജോര്‍ജിന്റെ ആക്ഷേപം.
'സഭാ നേതൃത്വത്തെ വിമര്‍ശിച്ചത് പി.സി. ജോര്‍ജിന്റെ വ്യക്തിപരമായ ശൈലിയാണ്. കോണ്‍ഗ്രസ് നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് ്എതിരെയുള്ള ആത്മരോഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സഭാ നേതൃത്വവുമായി ബിജെപിക്ക് യാതൊരു കലഹവുമില്ല. കേന്ദ്രമന്ത്രി കിരണ്‍ റിജിജു നേരത്തെ തന്നെ ചില സഭാ നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.






