കോട്ടയം:സ്വന്തം പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളേക്കാള്‍ പാലായ്‌ക്കു പ്രാധാന്യം നല്‍കി സി.പി.എം, വൈക്കത്തു നിന്നു കണ്ണെടുക്കാതെ സി.പി.ഐ, പൂഞ്ഞാറില്‍ സവിശേഷ ശ്രദ്ധയൂന്നി കോണ്‍ഗ്രസ്, പാലായ്‌ക്കായി കൈയ് മെയ് മറന്നു ബി.ജെ.പിയും. പോരാട്ടം അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ മുന്നണികളും പാര്‍ട്ടികളും പ്രത്യേകം ശ്രദ്ധയൂന്ന മണ്ഡലങ്ങളിവയൊക്കെ.അവസാന മണിക്കൂറിലേക്കു പ്രചാരണം നീങ്ങുമ്പോള്‍ പാര്‍ട്ടികള്‍ ഈ സീറ്റുകള്‍ക്കു പ്രത്യേക പരിഗണന നല്‍കുന്നു.
പാലാ പിടിക്കാന്‍ കേരളാ കോണ്‍ഗ്രസിനേക്കാള്‍ ആവേശത്തിലാണു സി.പി.എം. ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളില്‍, ഏറ്റുമാനൂര്‍ കഴിഞ്ഞാല്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ട് തെരഞ്ഞെടുപ്പ് അവലോകനം നടത്തിയ ഏക മണ്ഡലം പാലായാണ്. പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം മത്സരിക്കുന്ന ഗഏറ്റുമാനൂരായിരുന്നു മറ്റൊന്ന്. ഇന്നലെ പാലായില്‍ എത്തിയ സി.പി.എം. ദേശീയ സെക്രട്ടറി എം.എ. ബേബി പൊതുയോഗത്തില്‍ പങ്കെടുക്കുകയും പ്രാഥമിക വിലയിരുത്തലുകള്‍ നടത്തി നിര്‍ദേശങ്ങള്‍ നല്‍കി. കേരളാ കോണ്‍ഗ്രസിനെ ചേര്‍ത്തുനിര്‍ത്തേണ്ടതു സി.പി.എമ്മിന്റെ ആവശ്യകതയാണെന്നാണു തോല്‍വി മുന്നണിയ്‌ക്കു ക്ഷീണമാകും. കഴിഞ്ഞ തവണ സി.പി.എം. വോട്ടുകള്‍ കാപ്പനു ചോര്‍ന്നുവെന്ന ആക്ഷേപമുണ്ടായതും മണ്ഡലത്തില്‍ ബി.ജെ.പി. ശക്‌തമായതും ജോസ് കെ.മാണിയ്‌ക്കായി പ്രത്യേക ശ്രദ്ധ നല്‍കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നു. കേരളാ കോണ്‍ഗ്രസും ഏറ്റവും ശ്രദ്ധിക്കുന്ന മണ്ഡലം ചെയര്‍മാന്‍ മത്സരിക്കുന്ന പാലാ തന്നെ.
എല്ലാ തെരഞ്ഞെടുപ്പു കാലത്തും മുറ പോലെ മാത്രം സി.പി.ഐ. പ്രചാരണം നടത്തിയിരുന്ന മണ്ഡലമാണു വൈക്കം. എന്നാല്‍, ഇത്തവണ വൈക്കത്തു കരുതലോടെയാണു പാര്‍ട്ടി കരുക്കള്‍ നീക്കുന്നത്. വിഭാഗീയതയും കെ.അജിത്തും പി.നാരായണന്റെ കുടുംബവും ബി.ജെ.പിയിലേക്കു പോയതും സി.പി.ഐയെ അസ്വസ്‌ഥരാക്കുന്നു. സംസ്‌ഥാന സെക്രട്ടറിയുടെ മണ്ഡലത്തില്‍ ക്ഷീണമുണ്ടാകുന്നതു പാര്‍ട്ടിക്കു സ്വപ്‌നത്തില്‍ പോലും ആഗ്രഹിക്കുന്നുമില്ല.അവസാന നിമിഷം കോണ്‍ഗ്രസ് ശ്രദ്ധയൂന്നുന്ന മണ്ഡലങ്ങളിലൊന്നായി പൂഞ്ഞാര്‍ മാറിയിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നാം സ്‌ഥാനത്തേയ്‌ക്കു പിന്തള്ളപ്പെട്ടതിന്റെ ആഘാതം ഇത്തവണ വിജയമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് ഇവിടെ പാര്‍ട്ടി പയറ്റുന്നത്. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ അവസാന നിമിഷം മണ്ഡലത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇനിയും നടക്കുന്നുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും കരുക്കള്‍ നീക്കിയാണ് പ്രചാരണം കൊട്ടിക്കലാശത്തിലേക്കു നീങ്ങുന്നത്.ബി.ജെ.പി പാലായുടെ മുക്കും മൂലയും ഇളക്കിയുള്ള പ്രചാരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പിനു മുമ്പേ മണ്ഡലത്തിലെ ചുവരുകളേറെയും പാര്‍ട്ടി ബുക്ക് ചെയ്‌തിരുന്നു. ജില്ലയില്‍ മറ്റൊരു മണ്ഡലത്തിലും മറ്റൊരു പാര്‍ട്ടിക്കും ഇല്ലാത്ത വിധത്തിലുള്ള പ്രചാരണ കോലാഹലമാണു പാലായില്‍ ബി.ജെ.പി. നടത്തുന്നത്. കേന്ദ്രമന്ത്രി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയില്‍ പോലും ഇത്രയും ശ്രദ്ധ പാര്‍ട്ടി കേന്ദ്രീകരിക്കുന്നില്ലെന്നു നേതാക്കള്‍ പറയുന്നു.
വീട്ടിലെ വോട്ട് സൗകര്യം
പ്രയോജനപ്പെടുത്തിയത് 15681 പേര്‍
കോട്ടയം: അസന്നിഹിത വോട്ടര്‍മാര്‍ക്കുള്ള വീട്ടിലെ വോട്ട് സൗകര്യം ജില്ലയില്‍ പ്രയോജനപ്പെടുത്തിയത് 15681 പേര്‍. ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലായി മുതിര്‍ന്ന പൗരന്‍മാരും 40 ശതമാനത്തിനു മുകളില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉള്‍പ്പെടെ 16,210 പേരാണ് ഈ വിഭാഗത്തില്‍ വോട്ടു ചെയ്യാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
മൈക്രോ ഒബ്‌സര്‍വര്‍, പ്രിസൈഡിങ്ങ് ഓഫീസര്‍, പോളിങ്ങ് ഓഫീസര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന 200 പ്രത്യേക പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിത വോട്ടിങ്ങിനായി സജ്‌ജീകരിച്ചത്. ഇവര്‍ ബി.എല്‍.ഒമാരുടെ സഹായത്തോടെ വോട്ടറുടെ വീട്ടിലെത്തി രഹസ്യ സ്വഭാവം നിലനിര്‍ത്തി വോട്ടു രേഖപ്പെടുത്തുന്നതിന് സംവിധാനമൊരുക്കുകയായിരുന്നു.
പ്രവര്‍ത്തകര്‍ക്കായി
ആരോഗ്യ സുരക്ഷാ
മാര്‍ഗനിര്‍ദേശങ്ങള്‍
കോട്ടയം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ഗദ്ദശങ്ങള്‍ പുറപ്പെടുവിച്ചു . കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലാണു ഡ്യൂട്ടിയിലുള്ള ഉദ്യാസ്‌ഥര്‍, പ്രചാരണ രംഗത്തുള്ളവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി നിദേശങ്ങള്‍ പുറപ്പെടുവിച്ചത്.
സൂര്യാഘാതം പ്രതിരോധിക്കുന്നതിനായി രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. അയഞ്ഞതും ഇളം നീല നിറമുള്ളതുമായ വസ്‌ത്രങ്ങള്‍ ധരിക്കണം. ധാരാളം വെള്ളം (നാരാങ്ങാവെള്ളം,പഴച്ചാറുകള്‍, ലസ്സി, കഞ്ഞിവെള്ളം എന്നിവ അഭികാമ്യം)കുടിക്കണം. കഫീന്‍ , അധിക പഞ്ചസാര എന്നിവ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.
യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുട,തൊപ്പി,ചെരുപ്പ് എന്നിവ ഉപയോഗിക്കണം.
തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കളക്ഷന്‍ സെന്ററുകള്‍,ബൂത്തുകള്‍, കൗണ്ടിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വായു സഞ്ചാരം വേണ്ടത്രയുണ്ടെന്ന് ഉറപ്പുവരുത്തണം.
ആവശ്യമെങ്കില്‍ ടെന്റ്, ഷെഡ് എന്നിവ ഒരുക്കണം. കുടിവെള്ളം ഉറപ്പു വരുത്തണം.സൂര്യാഘാതം പോലുള്ള സാഹചര്യങ്ങളില്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.




