കോഴിക്കോട: കെ. കരുണാകരന്റെയും മുരളീധരന്റെയും തട്ടകമായിരുന്നു കോഴിക്കോട്. യു.ഡി.എഫ്. രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീനം വഹിച്ചിരുന്ന ജില്ല. പക്ഷേ പറഞ്ഞിട്ടെന്തു ഫലം? 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ജില്ലയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ ഉണ്ടായിട്ടില്ല. ജില്ലയിലെ രണ്ടു പാര്‍ലമെന്റ് സീറ്റുകളായ വടകരയിലും കോഴിക്കോട്ടും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ തുടര്‍ച്ചയായി വിജയിക്കുമ്പോഴാണ് ഈ അവസ്‌ഥ.
രണ്ടു പതിറ്റാണ്ടായി കോണ്‍ഗ്രസിനെ സമ്പൂര്‍ണമായി കൈവിടുകയാണു കോഴിക്കോട് ജില്ല. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 ല്‍ 11 മണ്ഡലങ്ങളും ജയിച്ചാണ് എല്‍.ഡി.എഫ് ആധിപത്യമുറപ്പിച്ചത്. കോഴിക്കോട്ടുനിന്ന് എം.എല്‍.എമാരെ ലഭിച്ചാല്‍ സംസ്‌ഥാനഭരണം ഉറപ്പിക്കാമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംസ്‌ഥാന നേതാക്കള്‍ ഇടയിക്കിടെ ഓര്‍മപ്പെടുത്താറുണ്ട്. ഇതിന്റെ ഫലം മത്സരരംഗത്തു കാണാനുമുണ്ട്. മുസ്ലിം ലീഗിന്റെയും ആര്‍.എം.പിയുടെയും എം.എല്‍.എമാരാണ് ജില്ലയില്‍നിന്നുള്ള യു.ഡി.എഫ് പ്രതിനിധികളായി സഭയിലുള്ളത്.
ജില്ലയില്‍ ഇത്തവണ കടുത്ത പോരാട്ടത്തിനാണു കളമൊരുങ്ങിയിരിക്കുന്നത്. എല്‍.ഡി.എഫിനു പുറമേ യു.ഡി.എഫും എന്‍.ഡി.എയും വാശിയോടെ രംഗത്തുണ്ട്. 2024 ലെ ലോക്‌സഭാ വോട്ടെടുപ്പിലെയും അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലെയും മുന്നേറ്റം യു.ഡി.എഫിനു പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
മുന്‍മന്ത്രി പി. ശങ്കരന്‍ നിയമസഭയിലെത്തിയത് കോണ്‍ഗ്രസിന്റെ ശക്‌തികേന്ദ്രമായിരുന്ന കൊയിലാണ്ടിയെ പ്രതിനിധീകരിച്ചായിരുന്നു. 2011 ല്‍ ഈ സീറ്റ് ഇടതുപക്ഷം പിടിച്ചെടുത്തു. 64,374 വോട്ടുനേടി സി.പി.എമ്മിലെ കെ. ദാസനാണ് കോണ്‍ഗ്രസിന്റെ കെ.പി. അനില്‍കുമാറിനെ അന്നു തോല്‍പ്പിച്ചത്. 2016 ലും കെ. ദാസന്‍ വിജയം ആവര്‍ത്തിച്ചു. 2021 ല്‍ സി.പി.എം സ്‌ഥാനാര്‍ഥി കാനത്തില്‍ ജമീല 8472 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ഇത്തവണ എല്‍.ഡി.എഫിനുവേണ്ടി കെ. ദാസന്‍ തന്നെയാണു മത്സരരംഗത്തുള്ളത്. അഡ്വ. കെ. പ്രവീണ്‍കുമാറിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. സി.ആര്‍. പ്രഫുല്‍കൃഷ്‌ണയാണു ബി.ജെ.പി സ്‌ഥാനാര്‍ഥി.
വടകര മണ്ഡലത്തില്‍ ജനതാ പാര്‍ട്ടിക്കും ജനതാദളിനും (സെക്യുലര്‍) ശക്‌തമായ സ്വാധീനമുണ്ടായിരുന്നു. ഇവിടെ രാഷ്‌ട്രീയചരിത്രം മാറ്റിമറിച്ചത് 2012 ലെ ടി.പി. ചന്ദ്രശേഖരന്‍ വധമാണ്. 2021 ല്‍ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയിലൂടെ എല്‍.ഡി.എഫിന്റെ കുത്തകസീറ്റ് യു.ഡി.എഫ് തിരിച്ചുപിടിച്ചു. അന്ന് 7,491 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രമ തന്നെയാണ് (ആര്‍.എം.പി) ഇത്തവണയും യു.ഡി.എഫ് സ്‌ഥാനാര്‍ഥി. ആര്‍.ജെ.ഡി നേതാവ് എം.കെ. ഭാസ്‌കരനാണ് എല്‍.ഡി.എഫിനുവേണ്ടി രംഗത്തുള്ളത്. എന്‍.ഡി.എ സ്‌ഥാനാര്‍ഥിയായി കെ. ദിലീപ് മത്സരിക്കുന്നു.
എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി പരീക്ഷിക്കുന്ന കുറ്റ്യാടി, മുസ്ലിം ലീഗും സി.പി.എമ്മും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ്. 2021ല്‍ 333 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിലെ കെ.പി. കുഞ്ഞമ്മദ് കുട്ടി മണ്ഡലം തിരിച്ചുപിടിച്ചത്. ഇത്തവണയും കെ.പി. കുഞ്ഞമ്മദ് കുട്ടി തന്നെയാണ് എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി. മുസ്ലീംലീഗിന്റെ പാറക്കല്‍ അബ്‌ദുള്ളയാണു യു.ഡി.എഫില്‍നിന്ന് മത്സരിക്കുന്നത്. രാംദാസ് മണലേരിയെ എന്‍.ഡി.എയും രംഗത്തിറക്കിയിട്ടുണ്ട്.
1990 കളുടെ അവസാനം മുതല്‍ സി.പി.ഐ ആധിപത്യമുള്ള മണ്ഡലമാണ് നാദാപുരം. 2021 ല്‍ എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥിയായി മത്സരിച്ച സി.പി.ഐയിലെ ഇ.കെ. വിജയന്‍ 4,035 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. ഇത്തവണ സി.പി.ഐ സംസ്‌ഥാന എക്‌സിക്യുട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്‌ഥാന പ്രസിഡന്റുമായ പി. വസന്തമാണ് എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് യു.ഡി.എഫിനുവേണ്ടിയും സി.പി. വിപിന്‍ ചന്ദ്രന്‍ എന്‍.ഡി.എയ്‌ക്കുവേണ്ടിയും മത്സരത്തിനുണ്ട്.
പേരാമ്പ്രയില്‍ ഇരുമുന്നണികളും ശക്‌തമായ മത്സരമാണ് കാഴ്‌ചവയ്‌ക്കാറുള്ളത്. 1980 മുതല്‍ ഇവിടെ ഇടതുപക്ഷമാണു ജയിക്കുന്നത്. 2016 ലും 2021 ലും ടി.പി. രാമകൃഷണന്‍ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണന് ഇവിടെയിതു നാലാമൂഴമാണ്. മൂസ്ലിം യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി ഫാത്തിമ തഹ്‌്ലിയ കടുത്ത മത്സരമാണുയര്‍ത്തുന്നത്. എം. മോഹനന്‍ മാസ്‌റ്ററാണ് എന്‍.ഡി.എ സ്‌ഥാനാര്‍ഥി.
ബാലുശ്ശേരി 2011 ല്‍ പട്ടികജാതി സംവരണമായതോടെ എല്‍.ഡി.എഫിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ ഉറച്ച കോട്ടയായി മാറി. 2021 ല്‍ കെ.എം. സച്ചിന്‍ ദേവ് 20,372 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തിയത്. ഇത്തവണയും സച്ചിന്‍ ദേവ് തന്നെയാണ് എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി. യു.ഡി.എഫിനുവേണ്ടി വി.ടി. സൂരജ് രംഗത്തുണ്ട്. യു.ഡി.എഫ് പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണിത്.
2011 ല്‍ മണ്ഡലം നിലവില്‍ വന്നതുമുതല്‍ കെ.കെ. ശശീന്ദ്രനാണ് എലത്തൂരിനെ പ്രതിനിധാനം ചെയ്ുന്നത്. 2011, 16, 21 വര്‍ഷങ്ങളില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച ശശീന്ദ്രന്‍ എലത്തൂരിനെ ഇടതുകോട്ടയായി ഉറപ്പിച്ചെടുത്തു. ഇത്തവണ ശശീന്ദ്രനെ മത്സരിപ്പിക്കുന്നതില്‍ എന്‍.സി.പിക്കുള്ളില്‍നിന്നുതന്നെ എതിര്‍പ്പുകള്‍ ശക്‌തമായിരുന്നു. അവസാനം ശശീന്ദ്രനെത്തന്നെ മത്സരിപ്പിക്കുകയായിരുന്നു.
വിദ്യ ബാലകൃഷ്‌ണനാണ് യു.ഡി.എഫ് സ്‌ഥാനാര്‍ഥി. ടി. ദേവദാസാണ് എന്‍.ഡി.എയ്‌ക്കുവേണ്ടി രംഗത്തുള്ളത്. 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം കോഴിക്കോട് നോര്‍ത്ത് ആയിത്തീര്‍ന്ന മണ്ഡലം സി.പി.എമ്മിന്റെ ഉറച്ച കോട്ടയാണ്. 2011 ലും 16 ലും എ. പ്രദീപ് കുമാര്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലം 2021 ല്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിലനിര്‍ത്തി. മുന്‍ മേയറായ തോട്ടത്തില്‍ രവീന്ദ്രന്‍ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്തിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്. മഹിളാമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ നവ്യാ ഹരിദാസാണ് എന്‍.ഡി.എ സ്‌ഥാനാര്‍ഥി.
രണ്ടു മുന്നണികളെയും മാറിമാറി പിന്തുണച്ച കോഴിക്കോട് സൗത്ത് കഴിഞ്ഞ തവണ ഇടതുപക്ഷത്തേക്കു വഴിമാറി. ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്‌ഥാനാര്‍ഥി അഹമ്മദ് ദേവര്‍കോവില്‍ 12,459 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്‌്ലിം ലീഗ് സ്‌ഥാനാര്‍ഥി നൂര്‍ബീന റഷീദിനെ പരാജയപ്പെടുത്തിയത്. ഇത്തവണയും അഹമ്മദ് ദേവര്‍കോവില്‍ തന്നെയാണ് എല്‍.ഡി.എഫിനുവേണ്ടി മത്സരത്തിനിറങ്ങുന്നത്. ലീഗിലെ ഫൈസല്‍ ബാബു യു.ഡി.എഫ് സ്‌ഥാനാര്‍ഥിയും ടി. രനീഷ് എന്‍.ഡി.എ സ്‌ഥാനാര്‍ഥിയുമാണ്.
കുന്ദമംഗലത്ത് 2011 മുതല്‍ തുടര്‍ച്ചയായി വിജയിക്കുന്ന അഡ്വ. പി.ടി.എ. റഹീം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 10,276 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ദിനേഷ് പെരുമണ്ണയെ പരാജയപ്പെടുത്തിയത്. ഇത്തവണയും പി.ടി.എ റഹീം തന്നെയാണ് എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി. മുസ്‌്ലിം ലീഗിന്റെ എം.എ. റസാഖ് മാസ്‌റ്ററാണ് യു.ഡി.എഫ് സ്‌ഥാനാര്‍ഥി. എന്‍.ഡി.എയ്‌ക്കുവേണ്ടി വി.കെ. സജീവനും രംഗത്തുണ്ട്. ലീഗിന്റെ അടിത്തറയിളക്കി 2006 ലും 16 ലും സ്വതന്ത്ര സ്‌ഥാനാര്‍ഥികള്‍ ജയിച്ച ചരിത്രമുണ്ട് കൊടുവള്ളിക്ക്. 2021 ല്‍ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. എം.കെ. മുനീര്‍ 6,344 വോട്ടുകള്‍ക്കാണ് കാരാട്ട് റസാഖിനെ പരാജയപ്പെടുത്തിയത്. മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസാണ് യു.ഡി.എഫ് സ്‌ഥാനാര്‍ഥി. എല്‍.ഡി.എഫ് സലീം മടവൂരിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എന്‍.ഡി.എ സ്‌ഥാനാര്‍ഥിയായി മത്സരിക്കുന്നത് ബി.ഡി.ജെ.എസ് നേതാവ് ഗിരി പാമ്പനാലാണ്.
മുസ്ലീം ലീഗും സി.പി.എമ്മും മാറിമാറി വിജയിച്ച തിരുവമ്പാടി 2006 മുതല്‍ എല്‍.ഡി.എഫിനൊപ്പമാണ്. 2021 ല്‍ സി.പി.എമ്മിലെ ലിന്റോ ജോസഫ് 4,643 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗ് നേതാവ് സി.പി. ചെറിയ മുഹമ്മദിനെ തോല്‍പ്പിച്ചത്. ഇത്തവണയും ലിന്റോ ജോസഫ് തന്നെയാണ് എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി. മുസ്‌്ലിം ലീഗിലെ സി.കെ. കാസിം യു.ഡി.എഫ് സ്‌ഥാനാര്‍ഥിയും സണ്ണി തോമസ് എന്‍.ഡി.എ സ്‌ഥാനാര്‍ഥിയുമാണ്.
സി.പി.എമ്മിനു വലിയ മേല്‍ക്കോയ്‌മയുള്ള ബേപ്പൂരില്‍ ഇത്തവണ കടുത്ത മത്സരമാണ്. മന്ത്രികൂടിയായ പി.എ. മുഹമ്മദ് റിയാസ് 2021 ല്‍ 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലമാണിത്. ഇത്തവണയും മുഹമ്മദ് റിയാസ് രംഗത്തുണ്ടെങ്കിലും യു.ഡി.എഫ് ഇറക്കിയിരിക്കുന്നത് പി.വി. അന്‍വറിനെയാണ്. കെ.പി. പ്രകാശ് ബാബുവാണ് എന്‍.ഡി.എ സ്‌ഥാനാര്‍ഥി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളില്‍ വന്‍ മുന്നേറ്റമാണ് കോഴിക്കോട്ട് യു.ഡി.എഫ് നടത്തിയത്.
13 നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതും യു.ഡി.എഫിനൊപ്പമാണ്. നാദാപുരം, ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍ മണ്ഡലങ്ങള്‍ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തുണച്ചത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍പ്പോലും എല്‍.ഡി.എഫിന് ലീഡ് നേടാനായില്ല.
തദ്ദേശത്തിലാകട്ടെ ഇടതിനു ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിട്ടു. കോഴിക്കോട് കോര്‍പ്പറേഷനില്‍ കഷ്‌ടിച്ച് ഭരണം നിലനിര്‍ത്തിയ എല്‍.ഡി.എഫിന് ജില്ലാ പഞ്ചായത്ത് കൈവിടേണ്ടി വന്നു. ആറ് മുനിസിപ്പാലിറ്റികളില്‍ നാലെണ്ണം യു.ഡി.എഫും രണ്ടെണ്ണം എല്‍.ഡി.എഫും നേടി. കണക്കുകള്‍ പലപ്പോഴും മാറിമറിയാറുണ്ടെങ്കിലും യു.ഡി.എഫ് മുമ്പൊരിക്കലുമില്ലാത്ത പ്രതീക്ഷയിലാണ്. ജില്ലയില്‍ ഒപ്പത്തിനൊപ്പമെങ്കിലും നേടാനായാല്‍ത്തന്നെ വലിയ നേട്ടമായി അതു മാറും.
സി.ഒ.ടി. അസീസ്






