കോഴിക്കോട്: എലത്തൂര്‍ നിയോജകമണ്ഡലം ഇടതുപക്ഷത്തെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ്. 2011 ല്‍ നിലവില്‍ വന്ന മണ്ഡലത്തിലെ മൂന്ന് തെരഞ്ഞെടുപ്പിലും വിജയം എന്‍.സി.പി. നേതാവ് എ.കെ.ശശീന്ദ്രനായിരുന്നു.
കഴിഞ്ഞ രണ്ട് എല്‍.ഡി.എഫ്. ഭരണത്തിലും മന്ത്രിയുമായിരുന്നു ശശീന്ദ്രന്‍. ഇത്തവണയും എ.കെ.ശശീന്ദ്രന്‍ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ നിരവധി വിരുദ്ധ ഘടകങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ശശീന്ദ്രന്‍ സ്‌ഥാനാര്‍ഥിയായത് തന്നെ പാര്‍ട്ടിയിലെ ഏറെ എതിര്‍പ്പുകള്‍ക്ക് ശേഷമാണ്. പിന്നെയും പ്രതിസന്ധികള്‍ ശശീന്ദ്രന് വന്നു കൊണ്ടിരുന്നു.
കഴിഞ്ഞ മൂന്ന് തവണയും മത്സരിച്ച ചിഹ്നം ക്‌ളോക്ക് ഇത്തവണ ലഭിച്ചില്ല എന്ന് മാത്രമല്ല അതേ ചിഹ്നത്തില്‍ പി.കെ.ശശീന്ദ്രന്‍ എന്ന എന്‍.സി.പി. സ്‌ഥാനാര്‍ഥി മത്സരിക്കുന്നതും ഭീഷണിയാണ്. മൂന്ന് തവണ വോട്ട് ചെയ്‌ത ചിഹ്നം ഇ.വി.എം.ല്‍ വരുന്നതും മുമ്പ് ശശീന്ദ്രന് വോട്ട് ചെയ്‌തവരെ ആശയക്കുഴപ്പത്തിലാക്കിയാല്‍ അത് കുഴയും.
എന്‍.സി.പി. രണ്ടായി വിഘടിച്ചതോടെ എന്‍.സി.പി (എസ്.പി.) വിഭാഗത്തിനൊപ്പമായ എ.കെ.ശശീന്ദ്രന്റെ ചിഹ്നം കാഹളം മുഴക്കുന്ന മനുഷ്യനാണ്. ഇതോടെ എലത്തൂര്‍ ഇടതു കോട്ടയാണെങ്കിലും അട്ടിമറി പ്രതീക്ഷിക്കുന്നവരേറെയാണ്. പി.കെ. ശശീന്ദ്രന് ക്‌ളോക്കില്‍ ലഭിക്കുന്ന വോട്ടുകളെ ആശ്രയിച്ചിരിക്കും ഇവിടെത്തെ സ്‌ഥാനാര്‍ഥികളുടെ നല്ല സമയവും വിജയവും.യു.ഡി.എഫ് സ്‌ഥാനാര്‍ഥിയായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ വിദ്യാബാലകൃഷ്‌ണനും എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി ബി.ജെ.പി. കോഴിക്കോട് റൂറല്‍ ജില്ലാ പ്രസിഡന്റ് ടി. ദേവദാസുമാണ് മത്സരിക്കുന്നത്. യു.ഡി.എഫ് ഘടകകക്ഷികള്‍ക്ക് നല്‍കി വന്നിരുന്ന എലത്തൂരില്‍ ആദ്യമായാണ് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി മത്സരിക്കുന്നത്. ബി.ജെ.പിക്ക് കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് എലത്തൂര്‍.
2011 ല്‍ ബാലുശേരിയില്‍ സിറ്റിങ് എം.എല്‍.എ. ആയിരുന്ന എ.കെ.ശശീന്ദ്രന്‍ എലത്തൂരിലെ ആദ്യ തെരഞ്ഞെടുപ്പില്‍ 14,554 വോട്ടുകള്‍ക്കാണ് വിജയിക്കുന്നത്. 2016 ല്‍ ഭൂരിപക്ഷം 29,057 വോട്ടുകളായും 2021 ല്‍ ഭൂരിപക്ഷം 38,502 ആയും ശശീന്ദ്രന്‍ ഉയര്‍ത്തി.
2021 ല്‍ എ.കെ.ശശീന്ദ്രന്‍ 83,639 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ് സ്‌ഥാനാര്‍ഥി സുല്‍ഫീക്കര്‍ മയൂരി 45,137 വോട്ടുകളും എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ടി.പി. ജയചന്ദ്രന്‍ 32,010 വോട്ടുകളും നേടിയിരുന്നു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും യു.ഡി.എഫിന് മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താനായിരുന്നു. എന്നാല്‍ ചെറിയ ലീഡ് എലത്തൂരില്‍ എല്‍.ഡിഎഫിനൊപ്പമാണ്. കോഴിക്കോട് കോര്‍പറേഷനിലെ എലത്തൂര്‍ സോണ്‍ 01 മുതല്‍ 05, 75 ഡിവിഷനുകളും , ചേളന്നൂര്‍, കക്കോടി,കാക്കൂര്‍, കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് എലത്തൂര്‍ നിയമസഭാമണ്ഡലം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് ഗ്രാമപഞ്ചായത്തുകളും ഒരു കോര്‍പ്പറേഷന്‍ ഡിവിഷനും യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ മറ്റുള്ളവ എല്‍.ഡി.എഫിനെയാണ് തുണച്ചത്. എന്നാല്‍ മുമ്പൊന്നുമില്ലാത്ത മുന്നേറ്റമായിരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് എലത്തൂരില്‍ നടത്തിയത്. ഇതാണ് യു.ഡി.എഫിന് നല്‍കുന്ന ആത്മ വിശ്വാസം. മണ്ഡലത്തിലെ മുന്നണി സ്‌ഥാനാര്‍ഥികള്‍ ശക്‌തമായ പ്രചരണ രംഗത്താണ്. ഓരോ വോട്ടും സ്വന്തമാക്കാന്‍ ഓരോ വോട്ടറെയും നേരില്‍ കാണാനുള്ള ശ്രമവും സ്‌ഥാനാര്‍ഥികള്‍ നടത്തുന്നുണ്ട്.
മണ്ഡലത്തില്‍ നടത്തിയ വികസനവും സംസ്‌ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും മണ്ഡലത്തിലുള്ളവര്‍ക്ക് അറിയാമെന്ന് എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ചിഹ്നം മാറിയതെല്ലാം തെരഞ്ഞെടുപ്പ് കാലത്തെ ചില പ്രതിഭാസങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വികസനം വേണ്ട രീതിയില്‍ എത്താത്ത മണ്ണാണ് എലത്തൂരെന്ന് യു.ഡി.എഫ് സ്‌ഥാനാര്‍ഥി വിദ്യാബാലകൃഷ്‌ണന്‍ പറഞ്ഞു. നിരവധി ടൂറിസ്‌റ്റ് കേന്ദ്രങ്ങള്‍ ഉണ്ടായിട്ടും അവക്കൊന്നും ഒരു വികസനവും ഉണ്ടായില്ലെന്നും എലത്തൂരുകാര്‍ മാറി ചിന്തിക്കുമെന്നും അവര്‍ പറഞ്ഞു. എലത്തുരില്‍ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം സ്വന്തമാക്കുമെന്ന് എന്‍.ഡി.എ. സ്‌ഥാനാര്‍ഥി ദേവാസ് പറഞ്ഞു. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ വോട്ടര്‍മാര്‍ ആകൃഷ്‌ടരാണെന്നും അദ്ദേഹം പറഞ്ഞു.
എലത്തൂരില്‍ എട്ട് സ്‌ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ രണ്ട് ശശീന്ദ്രന്‍ നാമധാരികള്‍ ഏ.കെ. ശശീന്ദ്രന്റെ അപരന്മാരായി വോട്ട് തട്ടിയേക്കും. ഇടതു കോട്ടയില്‍ അപര നാമ സ്‌ഥാനാര്‍ഥികളും ചിഹ്നവും അട്ടിമറിക്കുമോ എന്നാണ് എല്‍.ഡി.എഫിന്റെ ആശങ്ക. എന്തായാലും ആരു വിജയ കാഹളം മുഴക്കുമെന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം
വിനോദ് താമരശേരി






