തെരഞ്ഞെടുപ്പെന്നല്ല ഏതൊരു ആവേശമുഹൂര്‍ത്തങ്ങളേയും പൂരം കണക്കെ ഏറ്റെടുത്ത് ആഘോഷിക്കുന്നവരാണ് തൃശൂരുകാര്‍. തെരഞ്ഞെടുപ്പും പൂരവും ഒന്നിച്ചെത്തിയതോടെ കൊട്ടിക്കയറിയ ആവേശമേളം ഉച്ചസ്‌ഥായിലാണ്. കൊട്ടിക്കലാശത്തിനു രാപ്പകല്‍ മാത്രം ശേഷിക്കേ അണിയറയിലൊരുക്കിയ വെടിക്കെട്ടിന് തിരികൊളുത്തി എതിര്‍പക്ഷ നിരയെ പ്രകമ്പനം കൊള്ളിക്കാനുള്ള തയാറെടുപ്പില്‍ അവസാന നിമിഷവും മുന്നണികള്‍ സജീവം.
സിറ്റിങ് എം.എല്‍.എ പാര്‍ട്ടി കുടമാറി മറുപക്ഷ സ്‌ഥാനാര്‍ഥിയായതില്‍ തുടങ്ങി കിറ്റ് വിവാദത്തിലൂടെ കത്തിക്കയറിയ തെരഞ്ഞെടുപ്പ് പൂരത്തില്‍ അടുത്ത ഇനം എന്തെന്ന കാത്തിരിപ്പിലാണ് ജനം.
തൃശൂരിലെ ഭാഗ്യജില്ലയായാണ് മുന്നണികള്‍ കാണുന്നത്. തൃശൂര്‍ പിടിച്ചാല്‍ സംസ്‌ഥാന ഭരണം കക്ഷത്തിലിരിക്കുമെന്ന് ചരിത്രം നിരത്തിയാണ് വാദം. കഴിഞ്ഞ തവണ പതിമൂന്നില്‍ ഒന്നൊഴികെ പന്ത്രണ്ടും തൂത്തുവാരിയ എല്‍.ഡി.എഫ്. നേടിയത് ഭരണത്തുടര്‍ച്ച. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത ആവേശത്തില്‍ ജില്ലയിലെ ആധിപത്യം തിരിച്ചുപിടിക്കാനുള്ള ആവേശ പോരാട്ടത്തിലാണ് യു.ഡി.എഫ്.. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിരിഞ്ഞ താമര ഭാഗ്യോദയമായി കണ്ട്, ഇത്തവണ ഒന്നിലേറെ താമരകള്‍ ഇതള്‍നീര്‍ത്തിയെടുക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് ബി.ജെ.പി. കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് മുസ്‌ലിം ലീഗാണെന്നും യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്‌ഥാനം ഉള്‍പ്പെടെ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോപിച്ചു ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത് ഇന്നലെയാണ്. എന്നാല്‍ തൃശൂരില്‍ പ്രചാരണത്തിലുടനീളം ബി.ജെ.പി. ഉയര്‍ത്തിക്കാട്ടിയ പ്രധാന വിഷയവും ഇതു തന്നെ. ഇടതുമുന്നണി എസ്.ഡി.പി.ഐയേയും യു.ഡി.എഫ്. ജമാഅത്തെ ഇസ്‌ലാമിയേയും കൂടെ കൂട്ടുന്നത് വോട്ടര്‍മാരിലുണ്ടാക്കുന്ന ആശയക്കുഴപ്പവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു.
2021ലെ തെരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണിക്കും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൊതുവില്‍ അനുകൂലമാകുന്ന രാഷ്‌ട്രീയ കാലാവസ്‌ഥയില്‍ വിശ്വസിച്ച യു.ഡി.എഫിനേയും ഞെട്ടിച്ച വിജയമാണ് എന്‍.ഡി.എ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നേടിയത്. ബി.ജെ.പി സ്‌ഥാനാര്‍ഥിയായ സുരേഷ് ഗോപി വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചതും. മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആറ് നിയമസഭ മണ്ഡലങ്ങളിലും ബി.ജെ.പി മുന്നില്‍ എത്തുകയും ചെയ്‌തു. ഇതോടെ ഇടതുവലതുമുന്നണികളുടെ മാറിമാറിയുള്ള വിജയമെന്ന പതിവ് അളവുകോല്‍ മാറ്റാതെ പറ്റില്ലെന്നതാണ് തൃശൂര്‍ ജില്ലയില്‍ ഇപ്പോള്‍ പ്രകടമാകുന്ന രാഷ്‌ട്രീയ ചിത്രം.
ഏതാനും മണ്ഡലങ്ങളില്‍ ത്രികോണ മത്സരം നടക്കുന്ന ജില്ലയില്‍ ലോക്‌സഭയ്‌ക്കു പിന്നാലെ നിയമസഭയിലും അക്കൗണ്ട് തുറക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പിയും എന്‍.ഡി.എയും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടികള്‍ ഉണ്ടായില്ലെന്നത് ഇടതുമുന്നണിക്ക് ആത്മവിശ്വാസം നല്‍കുമ്പോള്‍ കടുത്ത ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുണ്ടെന്നും ന്യൂനപക്ഷവോട്ടുകള്‍ കൂട്ടത്തോടെ എത്തുമെന്നും ഐക്യജനാധിപത്യ മുന്നണി വിലയിരുത്തുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 മണ്‌ഡലങ്ങളില്‍ ചാലക്കുടി മാത്രമാണ് ഇടതുമുന്നണിയെ കൈവിട്ടത്.
യു.ഡി.എഫില്‍നിന്ന് ഇടതുമുന്നണിയിലേക്ക് എത്തിയ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് വിട്ടുനല്‍കിയ മണ്ഡലമായിരുന്നു ചാലക്കുടി. ജില്ലയില്‍ ഏറ്റവും ശക്‌തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം തൃശൂര്‍ തന്നെയാണ്. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി. ക്യാമ്പിലെത്തിയ പത്മജ വേണുഗോപാലാണ് ഇവിടെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി. മുന്‍ മേയര്‍ കൂടിയായ രാജന്‍ പല്ലന്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരത്തിനിറങ്ങിയ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ പി. ബാലചന്ദ്രനെ മാറ്റി എഴുത്തുകാരനായ ആലങ്കോട് ലീലാകൃഷ്‌ണനെയാണ് സി.പി.ഐ. രംഗത്ത് ഇറക്കിയിട്ടുള്ളത്.
പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം വനിതകളുടേയും യുവജനങ്ങളുടേയും പിന്തുണയിലാണ് എന്‍.ഡി.എയുടെ പ്രതീക്ഷ. മത്സരം യു.ഡി.എഫ് എന്‍.ഡി.എ മുന്നണികള്‍ തമ്മിലാണെന്ന പ്രതീതി മണ്ഡലത്തില്‍ പ്രകടമാണ്. പത്മയെ ഒപ്പം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തില്‍ നടത്തിയ റോഡ് ഷോ പ്രവര്‍ത്തകരില്‍ നിറച്ച ആവേശം ചെറുതല്ല. 'മോദി മാജിക്' വോട്ടായി മാറുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനായതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും പ്രതീക്ഷിക്കുന്നു.
സി.പി.ഐ. വിട്ട് ബി.ജെ.പിയിലെത്തിയ സിറ്റിങ് എം.എല്‍.എ: സി.സി. മുകുന്ദന്‍ മത്സരിക്കുന്ന നാട്ടികയാണ് ജില്ലയില്‍ ശ്രദ്ധേയ പോരാട്ടം നടക്കുന്ന മറ്റൊരു മണ്‌ഡലം. 2011ല്‍ സംവരണ മണ്ഡലമായ ശേഷം നാട്ടികയില്‍ തുടര്‍ വിജയങ്ങളാണ് സി.പി.ഐ. നേടിയത്. കഴിഞ്ഞതവണ 28,000ത്തിലധികം വോട്ടിനാണ് സി.സി. മുകുന്ദന്‍ വിജയിച്ചത്.
പാര്‍ട്ടി സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടി വിട്ട മുകുന്ദന്‍ ബി.ജെ.പിക്കായി മത്സരിക്കുമ്പോള്‍ ശക്‌തമായ മത്സരം തന്നെയാണ് ഇവിടെ നടക്കുന്നത്. മുന്‍ എം.എല്‍.എ. ഗീതാ ഗോപിയെ രംഗത്തിറക്കിയത് വഴി പാര്‍ട്ടി വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ. കഴിഞ്ഞ തവണ മത്സരിച്ച സുനില്‍ ലാലൂരാണ് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി. ശക്‌തമായ ത്രികോണ മത്സരം നടക്കുമ്പോള്‍ മൂന്ന് മുന്നണികളും ഒരേപോലെ പ്രതീക്ഷയിലാണ്.
സിറ്റിങ് മന്ത്രിമാരുടെ മത്സരം കൊണ്ട് ശ്രദ്ധേയമാണ് ഒല്ലൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങള്‍. ഒല്ലൂരില്‍ റവന്യൂമന്ത്രി സി.പി.ഐയിലെ കെ. രാജനും ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി സി.പി.എമ്മിലെ ആര്‍. ബിന്ദുവുമാണ് മത്സരിക്കുന്നത്.
കേരളാ കോണ്‍ഗ്രസിലെ പരിചിത മുഖം തോമസ് ഉണ്ണിയാടനാണ് ഇരിങ്ങാലക്കുടയില്‍ ബിന്ദുവിന്റെ എതിരാളി. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇരുവരുടേയും മുഖ്യമായ പ്രചാരണം. എന്നാല്‍, വികസന മുരടിപ്പ് മണ്‌ഡലത്തില്‍ പ്രകടമാണെന്ന് എതിര്‍ സ്‌ഥാനാര്‍ഥികളും ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിലെ ഷാജി കോടങ്കണ്ടത്താണ് രാജന്റെ മുഖ്യ എതിരാളി. രണ്ടിടത്തും എന്‍.ഡി.എയ്‌ക്കായി മത്സരിക്കുന്നത് ബി.ജെ.പി സ്‌ഥാനാര്‍ഥികളാണ്. മണ്‌ഡലങ്ങള്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുകേന്ദ്രങ്ങള്‍. എന്നാല്‍, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തങ്ങളെ തുണയ്‌ക്കുമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്. കൊടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് പ്രചാരണ രംഗത്ത് ശക്‌തമായ സാന്നിധ്യമായി കഴിഞ്ഞു. സീറ്റ് ട്വന്റി20ക്ക് ആണ് നല്‍കിയതെങ്കിലും ഓരോ വോട്ടും പെട്ടിയിലാക്കാന്‍ അരയും തലയും മുറുക്കി ബി.ജെ.പി., തങ്ങളുടെ സ്വാധീന മേഖലകളില്‍ രംഗത്തുണ്ട്. ബി.ജെ.പിക്ക് ശക്‌തമായ വേരോട്ടമുള്ള മണ്ഡലമാണിത്. ഇടതുശക്‌തികേന്ദ്രമായറിയപ്പെടുന്ന കൊടങ്ങല്ലൂരില്‍ സിറ്റിങ് എം.എല്‍.എയെ മറികടക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ചാലക്കുടിയില്‍ സിറ്റിങ് കോണ്‍ഗ്രസ് എം.എല്‍.എയായ സനീഷ്‌കുമാര്‍ ജോസഫിനെതിരേ കോണ്‍ഗ്രസില്‍നിന്ന് മറുകണ്ടം ചാടിയെത്തിയ സ്‌ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. കാര്യമായ വെല്ലുവിളി ഇടതുപക്ഷത്ത് നിന്ന് ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ക്യാംപ്. വന്യമൃഗ ശല്യം പ്രധാന തെരഞ്ഞെടുപ്പ് വിഷയമായ മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും വലിയ വികസനം മണ്ഡലത്തില്‍ കൊണ്ടുവരാനായെന്നും ഇവര്‍ അവകാശപ്പെടുന്നു. കോണ്‍ഗ്രസ് ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന മണ്ഡലവുമാണിത്. ത്രികോണ മത്സര പ്രതീതിയില്ലാത്ത മണ്ഡലവുമാണിത്. മണലൂര്‍ ശക്‌തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ്.
കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപനും സി.പി.എമ്മിലെ മുന്‍മന്ത്രി പ്രഫ. സി. രവീന്ദ്രനാഥും ബി.ജെ.പി സംസ്‌ഥാന ഉപാധ്യക്ഷന്‍ കെ.കെ. അനീഷ് കുമാറും ഏറ്റുമുട്ടുമ്പോള്‍ ഫലം ഇവിടെ പ്രവചനാതീതമാണ്. കിറ്റ് വിവാദവും പോലീസ് ഇടപെടലുമടക്കം മണലൂരിലെ പോരാട്ടം സംസ്‌ഥാന ശ്രദ്ധയിലുമെത്തിച്ചു. ഗുരുവായൂരില്‍ ശക്‌തമായ സാന്നിധ്യമാകാന്‍ ബി.ജെ.പി. സംസ്‌ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്‌ണന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കയ്‌പമംഗലവുംകുന്നംകുളവും വടക്കാഞ്ചേരിയും പുതുക്കാടും ഗുരുവായൂരും ചേലക്കരയും ഇക്കുറി ശക്‌തമായ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളാണ്. ഇതില്‍ എല്ലാ മണ്‌ഡലങ്ങളിലും മികച്ച സ്‌ഥാനാര്‍ഥികളെ അണിനിരത്തുന്നതില്‍ എന്‍.ഡി.എയും വിജയിച്ചിട്ടുണ്ട്. ഇന്നത്തെ ആവേശ കൊട്ടികലാശം കുടമാറ്റ സമാനം 'കളറാ'ക്കാനാണ് മുന്നണികള്‍ അണിയറയില്‍ തന്ത്രമൊരുക്കുന്നത്.
ജിനേഷ് പൂനത്ത്




