കൊല്ലം: ജില്ലയില്‍ മന്ത്രിമാര്‍ മത്സരരംഗത്തുള്ള കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം എന്നീ മണ്ഡലങ്ങളില്‍ അഭിമാനപ്പോരാട്ടം. കൊട്ടാരക്കരയിലെ അങ്കക്കളരിയില്‍ സി.പി.എമ്മില്‍ പയറ്റിത്തെളിഞ്ഞ മന്ത്രി കെ.എന്‍. ബാലഗോപാലും അഡ്വ.പി. ഐഷാ പോറ്റിയും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ തവണ കെ.എന്‍. ബാലഗോപാലിനു വേണ്ടി പ്രവര്‍ത്തിച്ച ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് മറുകണ്ടം ചാടിയാണ് യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കെ.എന്‍. ബാലഗോപാലിനോട് മത്സരിച്ച യു.ഡി.എഫ്. സ്‌ഥാനാര്‍ഥി ആര്‍. രശ്‌മിയാണ് ഇത്തവണ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയെന്നതും കൗതുകകരം.
മുന്‍പ് എല്‍.ഡി.എഫ്. എം.എല്‍.എയായിരുന്നപ്പോള്‍ മണ്ഡലത്തില്‍ താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാനമായ മിനി സിവില്‍ സ്‌റ്റേഷന്‍, താലൂക്കാശുപത്രി വികസനം എന്നിവ തനിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് ഐഷാ പോറ്റി. കഴിഞ്ഞ അഞ്ച് വര്‍ഷം 1350 കോടിയുടെ വികസനം മണ്ഡലത്തില്‍ കൊണ്ടുവന്നതായും നിരവധി പദ്ധതികളുടെ പൂര്‍ത്തികരണത്തിനായി വീണ്ടും വിജയിപ്പിക്കണമെന്നാണ് കെ.എന്‍. ബാലഗോപാല്‍ പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ചതിന്റെ ഭാഗമായി ലക്ഷങ്ങളുടെ കടബാധ്യത തീര്‍ക്കാനായി കോണ്‍ഗ്രസ് ഒന്നും ചെയ്‌തില്ലെന്നും തന്നെ വീണ്ടും മത്സര രംഗത്തു നിന്നു തഴയുകയും വ്യക്‌തിപരമായി പൊതുവേദികളില്‍ ആക്ഷേപിച്ചുവെന്നും പറഞ്ഞാണ് ആര്‍. രശ്‌മി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി. പിടിക്കുന്ന വോട്ടുകള്‍ കോണ്‍ഗ്രസിന് ക്ഷീണമാകുമെന്ന വിലയിരുത്തലുമുണ്ട്. മണ്ഡലത്തിലെ കുളക്കട, മൈലം, കരീപ്ര, വെളിയം ഗ്രാമപഞ്ചായത്തുകളിലും കൊട്ടാരക്കര നഗരസഭയിലും എല്‍.ഡി.എഫിനാണ് ഭരണം. ഉമ്മന്നൂര്‍, എഴുകോണ്‍ ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫും നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ബി.ജെ.പിയുമാണ് ഭരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്തു തെരത്തെടുപ്പില്‍ യു.ഡി.എഫ്. തരംഗം കൊട്ടാരക്കര മണ്ഡലത്തില്‍ ബാധിച്ചില്ലെന്ന് എല്‍.ഡി.എഫ്. പറയുമ്പോഴും സര്‍ക്കാര്‍വിരുദ്ധ വികാരം അലയടിക്കുമെന്നാണ് യു.ഡി.എഫ്. കരുതുന്നത്.
പത്തനാപുരം
മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ കുത്തക മണ്ഡലമായ പത്തനാപുരം ഇത്തവണ മാറി ചിന്തിക്കുമോയെന്നാണ് കാണേണ്ടത്.
അത്രയേറെ വാശിയേറിയ മത്സരമാണിവിടെ നടക്കുന്നത്. 2001 മുതല്‍ 2021 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ കെ.ബി.ഗണേഷ്‌കുമാറാണ് വിജയിച്ചത്. മൂന്നു തവണ മന്ത്രിയുമായി. കെ.ബി.ഗണേഷ്‌കുമാറിനെ സംബന്ധിച്ച സമീപകാല വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ സാധ്യതയില്ലെങ്കിലും അടിയൊഴുക്കുകള്‍ക്കുള്ള സാധ്യത തള്ളാനാകില്ല. എന്‍.എസ്.എസ്. പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും. തെരഞ്ഞെടുപ്പു ചരിത്രത്തില്‍ പത്തനാപുരം മണ്ഡലത്തില്‍ ആറ് തവണ സി.പി.ഐയും ഒരു തവണ കോണ്‍ഗ്രസും ആറ് തവണ കേരള കോണ്‍ഗ്രസുമാണ് വിജയിച്ചത്. 1965, 1967, 1970 എന്നീ വര്‍ഷങ്ങളില്‍ പത്തനാപുരം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു. അപ്പോഴെല്ലാം വിജയിച്ചത് സി.പി.ഐ. സ്‌ഥാനാര്‍ഥികളാണ്. 1970ല്‍ പി.കെ.രാഘവനും 1987ല്‍ വിജയിച്ച ഇ. ചന്ദ്രശേഖരന്‍ നായരും മന്തിയായി. ഇത്തവണ കെ.ബി. ഗണേഷ്‌കുമാറിന്റെ എതിരാളി യു.ഡി.എഫിലെ ജ്യോതികുമാര്‍ ചാമക്കാലയാണ്. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും ഇപ്പോള്‍ രണ്ടും കല്‍പിച്ചുള്ള പോരാട്ടത്തിലാണ് ജ്യോതികുമാര്‍ ചാമക്കാല.
എന്‍.ഡി.എയില്‍ ട്വന്റി 20 സ്‌ഥാനാര്‍ഥിയായി മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്‌ഥനും മാനേജ്‌മെന്റ് വിദഗ്‌ധനുമായ ഡോ. അനില്‍ പിള്ളയും മത്സരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 16 ഡിവിഷനുകളും എട്ട് പഞ്ചായത്തുകളില്‍ ആറെണ്ണവും മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ രണ്ടെണ്ണവും യു.ഡി.എഫിനാണ് ഭരണം.
ചടയമംഗലം
എല്‍.ഡി.എഫിന്, പ്രത്യേകിച്ചു സി.പി.ഐക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നായ ചടയമംഗലത്തു മന്ത്രി ജെ. ചിഞ്ചുറാണി വീണ്ടും മത്സരിക്കുന്നു. പതിറ്റാണ്ടുകളായി ചുവപ്പണിഞ്ഞു നില്‍ക്കുന്ന ഈ മണ്ഡലത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം വാശിയേറിയ പോരാട്ടമാണ്.
ജെ. ചിഞ്ചുറാണിയും യു.ഡി.എഫിലെ എം.എം നസീറും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടം. എന്‍.ഡി.എയിലെ ആര്‍.എസ്. അരുണ്‍രാജും മത്സരത്തിനുണ്ട്. യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവും അടിത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നയാളുമാണ് ആര്‍.എസ്. അരുണ്‍രാജ്. 2021ല്‍ ബി.ജെ.പിയിലെ വിഷ്‌ണു പട്ടത്താനം 22,238 വോട്ടുകള്‍ നേടിയിരുന്നു.
ഇത്തവണ എല്‍.ഡി.എഫിനു വിജയം അത്ര അനായാസമാവില്ല. സംസ്‌ഥാനത്ത് ഏറ്റവും അധികം നേതാക്കളും പ്രവര്‍ത്തകരും സി.പി.ഐയില്‍ നിന്നു പുറത്തു പോയതു ചടയമംഗലം മണ്ഡലത്തിലാണ്. കൂടുതല്‍ പേരും സി.പി.എമ്മിലേക്കാണ് പോയതെങ്കിലും പാര്‍ട്ടി വിട്ടവര്‍ സി.പി.ഐയ്‌ക്ക് ഭീഷണിയാണ്. സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗവും സ്‌ഥാനാര്‍ഥി പട്ടികയില്‍ നിരവധി തവണ ഇടം പിടിച്ച് അവസാന നിമിഷം പുറത്തായ നേതാവുമായ മുസ്‌തഫ യു.ഡി.എഫില്‍ ചേര്‍ന്നതും വെല്ലുവിളിയാണ്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായ എം.എം. നസീറിനിത് രണ്ടാമൂഴമാണ്.
മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജെ. ചിഞ്ചുറാണിയുടെ പോരാട്ടം. 2021ല്‍ ചടയമംഗലം നിയോജക മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ രണ്ടിടത്ത് മാത്രമാണ് യു.ഡി.എഫ്. ഭരണം ഉണ്ടായിരുന്നത്.
എന്നാല്‍ 2026-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആറ് പഞ്ചായത്തുകളില്‍ യു.ഡി.എഫിന് ഭരണം ലഭിച്ചു. ഏഴ് പഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്ന എല്‍.ഡി.എഫ്. മൂന്നിലേക്ക് ചുരുങ്ങി. ബി.ജെ.പിയും എസ്.ഡി.പി.ഐയും മത്സരരംഗത്തുളള ഇവിടെ ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് ഭീഷണിയാവുമെന്നു പറയാന്‍ കഴിയില്ല.
1957ലെ ആദ്യ പൊതു തെരഞ്ഞെടുപ്പു മുതല്‍ 2021 വരെയുള്ള 15 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 12 തവണയും സി.പി.ഐ. വിജയിച്ച ചരിത്രമാണ് ചടയമംഗലത്തിന്. 1965ലും 1967ലും പി.എസ്.പിയിലെ ഡി.ദാമോദരന്‍ പോറ്റിയും വിജയിച്ചു. 1957ലും 1960ലും വെളിയം ഭാര്‍ഗവനും 1970ല്‍ എം.എന്‍.ഗോവിന്ദന്‍നായരും 1977ലും 1980ലും ഇ.ചന്ദ്രശേഖരന്‍നായരും 1982ലും 1987ലും കെ.ആര്‍. ചന്ദ്രമോഹനും 1991ല്‍ ഇ. രാജേന്ദ്രനും 1996ല്‍ ആര്‍. ലതാദേവിയും വിജയിച്ചു.
എന്നാല്‍ 2001ല്‍ കോണ്‍ഗ്രസിലെ പ്രയാര്‍ ഗോപാലകൃഷ്‌ണനാണ് സി.പി.ഐയുടെ കുത്തകയ്‌ക്കു വിരാമമിട്ടത്. 2006 മുതല്‍ 2021വരെയും സി.പി.ഐയുടെ തേരോട്ടമായിരുന്നു. 2006, 2011, 2016 എന്നീ വര്‍ഷങ്ങളില്‍ മുല്ലക്കര രത്‌നാകരന്‍ ഹാട്രിക് വിജയം നേടി. 2021ല്‍ ജെ. ചിഞ്ചുറാണിയും വിജയിച്ചു മന്ത്രിയായി.
ഉണ്ണി വി.ജെ.നായര്‍






