
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ സ്വര്‍ണ്ണക്കടത്തില്‍ പ്രതിപക്ഷത്തെ പ്രമുഖര്‍ക്കും പങ്കുണ്ടെന്ന് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച നല്‍കിയത് ഇരുവരും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണെന്നും അവര്‍ ആരോപിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ വരാന്‍ ഒത്താശ ചെയ്തത് യുഡിഎഫ് ആണെന്ന് പറഞ്ഞു.
2017-ല്‍ അയ്യായിരത്തോളം പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഇത് വെറും സ്വര്‍ണ്ണക്കടത്തിനുള്ള മറ മാത്രമായിരുന്നു. ഈന്തപ്പഴം, ഖുറാന്‍ എന്നിവയുടെ മറവില്‍ 30 തവണയോളം സ്വര്‍ണ്ണം കടത്തിയിട്ടും യുഡിഎഫ് ഇതിനെതിരെ മിണ്ടാതിരുന്നത് സാമ്പത്തിക നേട്ടം ലഭിച്ചതിനാലാണെന്ന് അവര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന 'ഫ്രെട്ടേണിറ്റി ഓഫ് എലൈറ്റ്സ്' സംഗമത്തിലാണ് മുന്‍ ഇന്റലിജന്‍സ് എഡിജിപി കൂടിയായ ശ്രീലേഖ വെളിപ്പെടുത്തലുകള്‍ നടത്തിയത്. നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണ്ണത്തിന്റെ ലാഭവിഹിതം യുഡിഎഫിലെ ചില ഉന്നത നേതാക്കള്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതിന് പകരമായാണ് അവര്‍ രണ്ടാം പിണറായി സര്‍ക്കാരിന് അവസരം നല്‍കിയത്.
2021-ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കരുതിയെങ്കിലും, അഴിമതികള്‍ തുടരുന്നതിനായി ഇരുമുന്നണികളും ചേര്‍ന്ന് എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാക്കി. കിറ്റ് വിതരണവും പ്രളയകാല പ്രവര്‍ത്തനങ്ങളും വന്‍തോതില്‍ മാര്‍ക്കറ്റ് ചെയ്തത് ഈ ഒത്തുകളി മറയ്ക്കാനാണെന്നും ശ്രീലേഖ ആരോപിച്ചു. ഗുരുതരമായ ക്രമക്കേടുകള്‍ നടന്ന കോണ്‍സുലേറ്റ് പൂട്ടാന്‍ കേരളത്തിലെ മുന്നണികള്‍ തയ്യാറായില്ല. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാണ് ഇത് അടച്ചുപൂട്ടിയതെന്നും പറഞ്ഞു.






