
വാഷിങ്‌ടണ്‍: ഭൂമിയില്‍നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച ബഹിരാകാശ യാത്രികര്‍ എന്ന റെക്കോഡുമായി ആര്‍ട്ടെമിസ് 2 ദൗത്യ സംഘാംഗങ്ങള്‍ മടക്കയാത്ര തുടങ്ങി. ചന്ദ്രനെ ചുറ്റി സഞ്ചരിച്ചപ്പോഴാണ് അവര്‍ ചരിത്രം സൃഷ്‌ടിച്ചത്. പ്രതീക്ഷിച്ചതുപോലെ, ഭൂമിയില്‍നിന്നു ദൃശ്യമല്ലാത്ത ചാന്ദ്രമേഖലയിലൂടെ സഞ്ചരിച്ചപ്പോള്‍ അവര്‍ക്ക് 40 മിനിറ്റ് നേരം ഭൂമിയുമായുള്ള ബന്ധം നഷ്‌ടപ്പെട്ടു. ആശയവിനിമയം പുനഃസ്‌ഥാപിച്ചതിന് ശേഷമുള്ള ആദ്യവാക്കുകള്‍ ക്രിസ്‌റ്റീന കോച്ചിന്റേതായിരുന്നു. 'ഭൂമിയുടെ ശബ്‌ദം കേള്‍ക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം'.
ചന്ദ്രോപരിതലത്തില്‍നിന്ന് ഏതാനും ആയിരം മൈലുകള്‍ മാത്രം അകലെയായി അവര്‍ സഞ്ചാരം തുടര്‍ന്നു. ചന്ദ്രന്‍ സൂര്യനെ മറച്ചപ്പോള്‍ അല്‍പ സമയം അവര്‍ക്ക് സമ്പൂര്‍ണ സൂര്യഗ്രഹണം കാണാന്‍ കഴിഞ്ഞു.
ഇന്ത്യന്‍ സമയം, തിങ്കളാഴ്‌ച രാത്രി 11:26നാണ് ആര്‍ട്ടെമിസ് 2 യാത്രികര്‍ പുതിയ റെക്കോഡിട്ടത്. ഭൂമിയില്‍നിന്ന് അപ്പോള്‍ ദൗത്യത്തിന്റെ ഭാഗമായ ഓറിയോണ്‍ പേടകം നാലു ലക്ഷം കിലോമീറ്റര്‍ പിന്നിട്ടിരുന്നു. 1970ല്‍ അപ്പോളോ 13 ദൗത്യം സ്‌ഥാപിച്ച 400,000 കിലോമീറ്റര്‍ എന്ന റെക്കോഡാണു തകര്‍ന്നത്.
കനേഡിയന്‍ യാത്രികന്‍ ജെറമി ഹാന്‍സെ നേട്ടത്തെ വിനയത്തോടെയാണ് സമീപിച്ചത്. 'ഭൂമിയില്‍നിന്ന് മനുഷ്യര്‍ സഞ്ചരിച്ച ഏറ്റവും ദൂരം എന്ന നാഴികക്കല്ല് പിന്നിടുമ്പോള്‍, മനുഷ്യ ബഹിരാകാശ പര്യവേഷണത്തിലെ നമ്മുടെ പൂര്‍വികരുടെ അസാധാരണമായ പരിശ്രമങ്ങളെയും നേട്ടങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു.' - അദ്ദേഹം പറഞ്ഞു.
ചന്ദ്രനോട് ഏറ്റവും അടുത്തെത്തിയ നിമിഷങ്ങളെ ഏറെ ആവേശത്തോടെയാണു യാത്രികര്‍ കണ്ടത്. ഓറിയോണ്‍ പേടകത്തിന്റെ ജനാലയിലൂടെ കാണുന്നത് രേഖപ്പെടുത്താന്‍ നാസ ഒരു പട്ടിക തന്നെ അവര്‍ക്കു നല്‍കിയിട്ടുണ്ടായിരുന്നു. ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ച് അവര്‍ ചിത്രങ്ങളെടുത്തു, നാസ നിര്‍ദേശിച്ചതുപോലെ, അവര്‍ കണ്ട കാഴ്‌ചകള്‍ കുറിയ്‌ക്കുകയും ശബ്‌ദത്തില്‍രേഖപ്പെടുത്തുകയും ചെയ്‌തു. ആര്‍ട്ടെമിസ് 2 പേടകം ചന്ദ്രനില്‍ ഇറങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഭൂമിയില്‍നിന്നു ദൃശ്യമല്ലാത്ത ചന്ദ്രന്റെ വശത്തുകൂടി ചുറ്റിക്കറങ്ങാനായിരുന്നു പദ്ധതി. ഉപഗ്രഹങ്ങള്‍ മുമ്പ് ചന്ദ്രന്റെ മറുവശം ചിത്രീകരിച്ചിട്ടുണ്ടെങ്കിലും, ചില ഭാഗങ്ങളും വിശാലമായ ഗര്‍ത്തങ്ങളും ലാവാ സമതലങ്ങളും ആദ്യമായി മനുഷ്യകണ്ണുകള്‍ കണ്ടത് ഈ യാത്രികരാണ്.
യാത്രികരിലൊരാളായ ജെറമി ഹാന്‍സെ, ചന്ദ്രനില്‍ കണ്ട രണ്ട് ഗര്‍ത്തങ്ങള്‍ക്ക് പേരിടണമെന്ന് നാസ മിഷന്‍ കണ്‍ട്രോളോട് അഭ്യര്‍ത്ഥിച്ചു. ഒന്ന് അവര്‍ സഞ്ചരിച്ച ഓറിയോണ്‍ ക്യാപ്‌സ്യൂളിന്റെ ബഹുമാനാര്‍ത്ഥം 'ഇന്റഗ്രിറ്റി' എന്ന് പേരിടാനാണ് ആവശ്യപ്പെട്ടത്. മറ്റൊന്ന്, 2020ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ച വൈസ്‌മാന്റെ ഭാര്യ കരോളിനെ അനുസ്‌മരിക്കാനായിരുന്നു. അഭ്യര്‍ത്ഥനയ്‌ക്ക് ശേഷ യാത്രികര്‍ പരസ്‌പരം ആശ്‌ലേഷിച്ചു.
യാത്രികരുടെ കിറ്റില്‍ രണ്ട് പ്രഫഷണല്‍ ഡിജിറ്റല്‍ എസ്.എല്‍.ആര്‍. ക്യാമറകളും ഉള്‍പ്പെടുന്നു. ഒന്ന് വിശാലമായ കാഴ്‌ചകള്‍ പകര്‍ത്താന്‍ ശക്‌തിയേറിയ ലെന്‍സോടുകൂടിയതും മറ്റൊന്ന് ചന്ദ്രന്റെ ഉപരിതലത്തിലെ സൂക്ഷ്‌മമായ വിശദാംശങ്ങള്‍ പകര്‍ത്താന്‍ ശക്‌തമായ സൂം ലെന്‍സോടുകൂടിയതുമായിരുന്നു. കൂടാതെ, മനുഷ്യന്റെ കണ്ണിന് സമാനമായ കാഴ്‌ച നല്‍കുന്ന സ്‌റ്റാന്‍ഡേര്‍ഡ്വ്യൂ ലെന്‍സോടുകൂടിയ ഒരു മിറര്‍ലെസ് ക്യാമറയും ഉണ്ടായിരുന്നു. ഓറിയോണിന്റെ നാല് സൗരോര്‍ജ പാളികളുടെ അഗ്രങ്ങളില്‍ ഘടിപ്പിച്ച ചെറിയ വീഡിയോ ക്യാമറകള്‍ പേടകം ചന്ദ്രന്റെ ഗര്‍ത്തങ്ങളുള്ള മേഖലയുടെ മുകളിലൂടെ പറക്കുമ്പോള്‍ തടസമില്ലാത്ത കാഴ്‌ചകള്‍ പകര്‍ത്തി. ഓരോ യാത്രികനും അവരുടെ സ്‌മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ക്യാപ്‌സ്യൂളിനുള്ളിലെ ദൈനംദിന ജീവിതം ചിത്രീകരിക്കുന്നുണ്ടായിരുന്നു.
ഉപഗ്രഹ ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നിരീക്ഷണം നടത്താന്‍ മനുഷ്യനേത്രങ്ങള്‍ക്കു കഴിയുമെന്നാണു നാസയുടെ നിലപാട്. പരിശീലനം ലഭിച്ച യാത്രികര്‍ക്ക് ഉപഗ്രഹചിത്രങ്ങളില്‍ തെളിഞ്ഞു കാണാത്ത സൂക്ഷ്‌മമായ നിറങ്ങളും വൈരുദ്ധ്യങ്ങളും ടെക്‌സ്‌ചറുകളും കണ്ടെത്താന്‍ കഴിയും. നന്നായി പരിശീലനം ലഭിച്ച വ്യക്‌തിക്ക് ദീര്‍ഘനേരം വീക്ഷിച്ചാല്‍ കൂടുതല്‍ വ്യക്‌തമായ നിരീക്ഷണങ്ങള്‍ നല്‍കാനാകും. മനുഷ്യന്റെ കണ്ണും തലേച്ചാറും നിറം, ടെക്‌സ്‌ചര്‍, മറ്റ് ഉപരിതല സ്വഭാവങ്ങള്‍ എന്നിവയിലെ സൂക്ഷ്‌മമായ മാറ്റങ്ങളോട് വളരെ സെന്‍സിറ്റീവ് ആണ്'-നാസ വ്യക്‌തമാക്കി.
യാത്രയിലെ ഏറ്റവും ആശങ്കനിറഞ്ഞ നിമിഷങ്ങള്‍ ഓറിയോണ്‍ പേടകം ചന്ദ്രനു പിന്നില്‍ മറഞ്ഞപ്പോഴായിരുന്നു. ഭൂമിയുമായുള്ള റേഡിയോയും ലേസര്‍ ബന്ധങ്ങളും വിച്‌ഛേദിക്കപ്പെട്ടു, ഇത് നാല് യാത്രികരെ ചന്ദ്രന്റെ മറുവശത്ത് ഏകദേശം 40 മിനിറ്റ് നേരം ഒറ്റപ്പെടുത്തി.
സിഗ്നല്‍ നഷ്‌ടപ്പെടുന്നതിന്' തൊട്ടുമുമ്പ്, പൈലറ്റ് വിക്‌ടര്‍ ഗേ്ലാവര്‍ക്ക് ഭൂമിയിലേക്കു സന്ദേശം കൈമാറി. 'റേഡിയോ ആശയവിനിമയം നഷ്‌ടപ്പെടുന്നതിനായി ഞങ്ങള്‍ തയാറെടുക്കുമ്പോള്‍, ഭൂമിയില്‍നിന്നുള്ള നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ ഇപ്പോഴും അനുഭവിക്കും. ഭൂമിയിലുള്ള എല്ലാവര്‍ക്കും, ഭൂമിക്ക് ചുറ്റുമുള്ള എല്ലാവര്‍ക്കും, ചന്ദ്രനില്‍നിന്ന് ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. മറുവശത്ത് കാണാം.'
അടുത്ത 40 മിനിറ്റ് നേരം, മിഷന്‍ കണ്‍ട്രോളര്‍മാരും യാത്രികരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും തത്സമയ സ്‌ട്രീമിങ് കാണുന്നവരും ആശങ്കയോടെ കാത്തിരുന്നു.
സിഗ്നല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍, കുറച്ച് നിശബ്‌ദതയ്‌ക്ക് ശേഷം ക്രിസ്‌റ്റീന കോച്ചിന്റെ ശബ്‌ദം മിഷന്‍ കണ്‍ട്രോളില്‍ തിരിച്ചെത്തി. അത് അപ്പോളോ കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു. 'നാം പര്യവേക്ഷണം ചെയ്യും. നാം വീണ്ടും സന്ദര്‍ശിക്കും. നാം റോവറുകള്‍ ഓടിക്കും,കമ്പനികള്‍ സ്‌ഥാപിക്കും, വ്യവസായം ശക്‌തിപ്പെടുത്തും, പ്രചോദിപ്പിക്കും. എന്നാല്‍ അവസാനമായി, എപ്പോഴും ഭൂമിയെ തെരഞ്ഞെടുക്കും. നാം എപ്പോഴും പരസ്‌പരം തിരഞ്ഞെടുക്കും.'
പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ മുതല്‍, ബഹിരാകാശ പേടകത്തില്‍നിന്നുള്ള ദൃശ്യത്തില്‍ സൂര്യന്‍ മങ്ങാന്‍ തുടങ്ങി. സാവധാനം സൂര്യനെ ചന്ദ്രന്‍ മറച്ചു. അപ്പോള്‍ സൂര്യന്റെ കൊറോണ ദൃശ്യമായി.
സൗരോര്‍ജം നേരിട്ട് ലഭിക്കാതെ ഏകദേശം ഒരു മണിക്കൂറോളം ഓറിയോണിന്റെ ഊര്‍ജ, താപ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് സെന്‍സറുകള്‍ രേഖപ്പെടുത്തി, ഗ്രഹണം സമയത്ത് ചൂടും തണുപ്പും മാറുന്നതിനനുസരിച്ച് അവയുടെ പ്രതികരണം വിലയിരുത്തി. ഓറിയോണ്‍ ചന്ദ്രന് ഏറ്റവും അടുത്ത്‌കൂടി പറന്നു. ഭൂമിയില്‍നിന്ന് ഒറ്റപ്പെട്ട സമയം അനുഭവിച്ചു. ഇരുട്ടില്‍ ഗ്രഹണം കണ്ടു, പിന്നെ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ച് ഭൂമിയിലേക്ക് തിരിച്ചു. വെള്ളിയാഴ്‌ച പേടകം ഭൂമിയില്‍ തിരിച്ചെത്തും. മണിക്കൂറില്‍ 40233 കിലോമീറ്റര്‍ വേഗത്തിലാകും പേടകം ഭൂമിയെ സന്ദര്‍ശിക്കുക. പസഫിക് സമുദ്രത്തിലാകും പേടകം ഇറങ്ങുക.




