തിരുവനന്തപുരം: ആവേശം ആകാശത്തോളമുയര്‍ന്ന തെരഞ്ഞെടുപ്പ് ചൂടിന്റെ കൂട്ടപെരുക്കലിന് കൊട്ടിക്കലാശം. ഇടതു, വലതു പക്ഷങ്ങള്‍ക്ക് നിലനില്‍പ്പിന്റെ പോരാട്ടമാകുമ്പോള്‍ ബി.ജെ.പിക്ക് കിട്ടുന്നതത്രയും ലാഭം. ഇന്നത്തെ 'വാചാലമായ 'നിശബ്‌ദതയ്‌ക്ക് ശേഷം ജനം നാളെ ബൂത്തിലേക്ക്. മീനച്ചൂടിനെ വെല്ലുന്ന രാഷ്‌ട്രീയച്ചൂടില്‍ കത്തിക്കയറിയ പ്രചാരണത്തിനൊടുവില്‍ എന്താകും ജനത്തിന്റെ മനസിലിരിപ്പെന്നറിയാത്ത അങ്കലാപ്പ് മുന്നണികളില്‍ പ്രകടം.
ദേശീയ നേതാക്കളുള്‍പ്പെടെ പ്രമുഖര്‍ സംസ്‌ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ റാലികളും റോഡ് ഷോകളും പൊതുയോഗങ്ങളുമായി ഇന്നലെയും അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അതിനെ പരിഹസിച്ചു രംഗത്തുവന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായും കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും എന്‍.ഡി.എ സ്‌ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തി. കോണ്‍ഗ്രസിനു വേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്‍പ്പെടെയുള്ള താരനിര അണിനിരന്നു.
പ്രചാരണം അവസാനലാപ്പിലേക്കു കടന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടം കടുത്തു. വയനാട് ദുരിതാശ്വാസ ഫണ്ട് കോണ്‍ഗ്രസ് തിരിമറി നടത്തിയെന്ന് ആരോപിച്ചു മുഖ്യമന്ത്രി കോണ്‍ഗ്രസിനെ ശവംതൂക്കി എന്നു വിളിച്ചു പരിഹസിച്ചപ്പോള്‍ രക്‌തസാക്ഷി ഫണ്ട് മുക്കിയെന്നു ചൂണ്ടിക്കാട്ടി സി.പി.എമ്മുകാരെ ശവംതീനി എന്നു സതീശന്‍ വിളിച്ചു. പ്രോഗ്രസ് കാര്‍ഡിലെ അവകാശവാദങ്ങളെ നുണകളുടെ കൂമ്പാരം എന്നാണു സതീശന്‍ വിമര്‍ശിച്ചത്.
നാളെ വോട്ടെടുപ്പ് വരെ ഇനി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വിശ്രമം ഇല്ല. കിട്ടാവുന്ന വോട്ടുകള്‍ എല്ലാം തങ്ങളുടെ പെട്ടിയിലാക്കാനുള്ള അവസാനവട്ട ഓട്ടം ആണ് ഇന്നു നടക്കുക. ഗ്യാരന്റികള്‍ സജീവ ചര്‍ച്ചാ വിഷയമായ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ വിവാദങ്ങളും ഓരോ നിമിഷവും മാറിമറിഞ കാഴ്‌ചയാണ് ഇന്നലെയും കണ്ടത്. 2018 ലെ പ്രളയം വീണ്ടും ഇന്നലെ ചര്‍ച്ചയായി. മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയുടെ ഫോണ്‍ സംഭാഷണവും മുന്‍ മന്ത്രി മാത്യു ടി.തോമസിന് എതിരായ ആരോപണവും ഒക്കെ എല്‍.ഡി.എഫിനെ എങ്ങനെ ബാധിക്കുമെന്ന് വോട്ടു പെട്ടി പൊട്ടുമ്പോള്‍ അറിയാം. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തൊടുത്തു വിട്ട സി.പി.എം- ബി.ജെ.പി ഡീല്‍ ആരോപണം അവസാനഘട്ടത്തിലും നിന്നു കത്തി.
ഭരണവിരുദ്ധ വികാരവും സി.പി.എം- ബി.ജെ.പി ഡീലും ശബരിമല സ്വര്‍ണക്കൊള്ളയും ഇന്ദിരാ ഗ്യാരന്റിയുമൊക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. 10 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ തുടര്‍ഭരണത്തിനു കാരണമാകുമെന്ന് എല്‍.ഡി.എഫ് വാദം. ജനങ്ങള്‍ നേരിട്ട് അറിഞ്ഞ കാര്യങ്ങളാണ് ഇത്തവണ പ്രധാന ചര്‍ച്ചാ വിഷയമെന്നും ഇതാണ് വോട്ടായി മാറുന്നതെന്നുമാണ് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറയുന്നത്. ഇതിലൂടെ ജയിച്ചാലും തോറ്റാലും ക്രെഡിറ്റ് പിണറായി വിജയനു തന്നെയാണെന്ന സന്ദേശമാണ് ബേബി നല്‍കുന്നത്.
ഏതാനും സീറ്റുകളില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു ബി.ജെ.പിയുടെ അവസാനഘട്ട പ്രചാരണം. അവസരം തന്നാല്‍ മറ്റു സംസ്‌ഥാനങ്ങളിലേതു പോലെയുള്ള വികസനം കേരളത്തിലേക്ക് കൊണ്ടുവരാമെന്നാണ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രഖ്യാപിക്കുന്നത്. 3 മുതല്‍ 7 വരെ സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നാണ് പ്രതീക്ഷ. എഫ്.സി.ആര്‍.എ ബില്ലിനെതിരേ സഭാ നേതൃത്വം ഉയര്‍ത്തുന്ന പ്രതിഷേധവും തൃശൂരിലെ കിറ്റ് വിവാദവും അവസാന നിമിഷം അപ്രതീക്ഷിത തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് നേതൃത്വം.






