
കൊച്ചി: കേരളത്തെ നടുക്കിയ പ്രളയം കരിമണല്‍ ലോബികളെ സഹായിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന വിവാദ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിര്‍മിതമാണെന്നും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ജലവിഭവ വകുപ്പിന് കൈ കഴുകാന്‍ കഴിയില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
2018-ലും 2019-ലും ഉണ്ടായ പ്രളയങ്ങള്‍ക്ക് പിന്നില്‍ കരിമണല്‍ ഖനനമെന്ന ലക്ഷ്യമുണ്ടായിരുന്നു. ഇറിഗേഷന്‍ വകുപ്പ് മണ്ണെടുക്കുന്ന കാര്യത്തില്‍ അനാവശ്യ താല്‍പ്പര്യം കാണിക്കുന്നത് എന്തിനാണെന്നും, വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് അവിടെ ഖനനം നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ആഴത്തിലുള്ള രാഷ്ട്രീയ ധാരണയുണ്ടെന്ന് കുഴല്‍നാടന്‍ ആരോപിച്ചു.
പ്രളയകാലത്ത് കേന്ദ്രം നല്‍കിയ മഴ മുന്നറിയിപ്പുകള്‍ മുഖ്യമന്ത്രിക്ക് മെയില്‍ വഴി ലഭിച്ചിരുന്നുവെന്ന് മുന്‍പ് വെളിപ്പെടുത്തിയ സുരേഷ് ഗോപി, ഇപ്പോള്‍ മൗനം പാലിക്കുന്നത് ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യങ്ങള്‍ക്കും കോടതിയെ സമീപിക്കുന്ന തന്നെ പരിഹസിച്ച എം. സ്വരാജിന് അദ്ദേഹം ശക്തമായ മറുപടി നല്‍കി. അഭിഭാഷകവൃത്തി തന്റെ തൊഴിലാണെന്നും അധ്വാനിച്ചാണ് താന്‍ ജീവിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാഷ്ട്രീയത്തില്‍ നിന്നല്ല തന്റെ വരുമാനമെന്നും, സ്വരാജ് എന്ത് ജോലി ചെയ്താണ് ജീവിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം തിരിച്ചടിച്ചു. കെ.കെ വേണുഗോപാലിനെപ്പോലെയുള്ള പ്രമുഖ അഭിഭാഷകര്‍ പോലും കേസുകള്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യാറുണ്ടെന്നും കോടതിയില്‍ പോകുന്നത് തന്റെ തൊഴിലിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






