ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപ് ഭരണകൂടം ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംബാസഡറെ ഭീഷണിപ്പെടുത്തിയെന്നു വാര്‍ത്തകള്‍. ഇതേത്തുടര്‍ന്നാണ് സ്വന്തം രാജ്യമായ അമേരിക്കയിലേക്കുള്ള സന്ദര്‍ശനം മാര്‍പാപ്പ ഒഴിവാക്കിയതെന്നും അനുമാനം.
മാര്‍പാപ്പയുടെ അമേരിക്കയിലെ അംബാസഡറായിരുന്ന കര്‍ദിനാള്‍ ക്രിസ്‌റ്റോഫ് പിയറിനെ ജനുവരിയിലാണ് യുദ്ധകാര്യ യു.എസ് അണ്ടര്‍ സെക്രട്ടറി എല്‍ബ്രിഡ്‌ജ് കോള്‍ബി വിളിച്ചുവരുത്തി ശാസിച്ചത്. വിദേശനയത്തിലെ അഭിപ്രായവ്യത്യാസങ്ങളുടെയും ട്രംപ്-വാന്‍സ് നാടുകടത്തലിനോടുള്ള അമേരിക്കന്‍ വംശജനായ മാര്‍പാപ്പയുടെ എതിര്‍പ്പിന്റെയും പശ്‌ചാത്തലത്തിലായിരുന്നു ഇത്.പെന്റഗണിന്റെ നീക്കത്തില്‍ പരിഭ്രാന്തരായ വത്തിക്കാന്‍ ഉദ്യോഗസ്‌ഥര്‍, ഈ വര്‍ഷം അവസാനം മാര്‍പാപ്പ നടത്താനിരുന്ന അമേരിക്കന്‍ സന്ദര്‍ശനപദ്ധതി ഉപേക്ഷിച്ചു. കോള്‍ബിയും മറ്റ് ഉദ്യോഗസ്‌ഥരും കത്തോലിക്കാ സഭയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നാണ് ദ് ഫ്രീ പ്രസ്, ദ് ലെറ്റേഴ്‌സ് ഫ്രം ലിയോ റിപ്പോര്‍ട്ട് .ലോകമെമ്പാടുമുള്ള വര്‍ധിച്ചുവരുന്ന അക്രമങ്ങളെ അഭിസംബോധന ചെയ്യവെ നേരത്തെ മാര്‍പാപ്പ സാമ്രാജ്യത്വ അധിനിവേശത്തെയും ആഗോള ആധിപത്യത്തെയും അപലപിച്ചിരുന്നു. പ്രശ്‌നങ്ങള്‍ക്ക് ബലപ്രയോഗം കൊണ്ടല്ല, ചര്‍ച്ചയിലൂടെയാണ് തീര്‍പ്പുണ്ടാക്കേണ്ടതെന്നും മാര്‍പാപ്പ നിലപാടെടുത്തു. ഇതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്നാണ് പത്രപ്രവര്‍ത്തക മാറ്റിയ ഫെറാറെസിയുടെ വെളിപ്പെടുത്തല്‍.
മാര്‍പാപ്പയുടെ അംബാസഡറെ വിളിച്ചുവരുത്തി ശാസിച്ചവേളയില്‍ ആവിഗ്‌നണ്‍ പാപ്പസിയെക്കുറിച്ചും പരാമര്‍ശമുണ്ടായതായി പറയപ്പെടുന്നു.
1309- 1377 കാലഘട്ടത്തില്‍ റോമിലെ രാഷ്‌ട്രീയസ്‌ഥിതി വഷളായ ഘട്ടത്തില്‍ മാര്‍പാപ്പയും സഭാനേതൃത്വവും ഫ്രാന്‍സിലെ ആവിഗ്‌നണിലേക്ക് സിംഹാസനം മാറ്റിയിരുന്നു. ആവിഗ്‌നണ്‍ പരാമര്‍ശത്തെ പരിശുദ്ധ സിംഹാസനത്തിനെതിരേ സൈനികബലം പ്രയോഗിക്കാനുള്ള ഭീഷണിയായി വത്തിക്കാന്‍ കണ്ടു. തുടര്‍ന്നാണ് അമേരിക്കയുടെ 250-ാം വാര്‍ഷികത്തിന് ആതിഥേയത്വം വഹിക്കാനുള്ള വൈറ്റ് ഹൗസിന്റെ ക്ഷണം ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിരസിച്ചതെന്നാണ് വാര്‍ത്തകള്‍. അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍.

