ദോഹ: ഒരു മാസത്തിലേറെ നീണ്ടസംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അമേരിക്കയും ഇറാനും രണ്ടാഴ്‌ചത്തെ വെടിനിര്‍ത്തലിനു ധാരണയായെങ്കിലും ഹോര്‍മുസ് കടലിടുക്കിന്മേലുള്ള അനിശ്‌ചിതത്വം ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക സൃഷ്‌ടിക്കുന്നു. ലോകത്തെ ഇന്ധനവിതരണത്തിന്റെ സിരയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന് അനുകൂലമായി അമേരിക്ക വിട്ടുവീഴ്‌ച ചെയ്യുമോ എന്നതാണ് ഗള്‍ഫ് രാജ്യങ്ങളെ അസ്വസ്‌ഥമാക്കുന്നത്.
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നുനല്‍കിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്കു തള്ളിവിടുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് രണ്ടാഴ്‌ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാനിയന്‍ സൈന്യത്തിന്റെ ഏകോപനത്തോടെ മാത്രമേ അനുവദിക്കൂവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം അമേരിക്കയുടെ ഭാഗത്തെ തിരക്കിട്ട രാഷ്‌ട്രീയ തീരുമാനങ്ങള്‍ തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നാണ് ജി.സി.സി. രാജ്യങ്ങള്‍ ആശങ്കപ്പെടുന്നത്.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈയിലാകുന്നത് ഊര്‍ജസമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളെ സാമ്പത്തികമായ ബ്ലാക്‌മെയിലിങ്ങിനു വിധേയമാക്കാന്‍ ഇടനല്‍കുമെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കു ടോള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ട്രംപ് സൂചന നല്‍കിയത് ഗള്‍ഫ് മേഖലയില്‍ ഞെട്ടലുണ്ടാക്കി. ഇത് ഗതാഗത സ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്നാണ് രാജ്യങ്ങളുടെ നിലപാട്.
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളില്‍ ഇറാന്റെ മിസൈല്‍-േ്രഡാണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ ആക്രമണശേഷി നശിപ്പിച്ചെന്ന അമേരിക്കയുടെ അവകാശവാദം പൂര്‍ണമല്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
മേഖലയിലെ ടൂറിസത്തെയും സാമ്പത്തിക, വ്യാപാര മേഖലകളെയും തകര്‍ക്കുന്ന ഇത്തരം പ്രകോപനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഗള്‍ഫ് പ്രതിനിധികള്‍ ഐക്യരാഷ്‌ട്രസഭയില്‍ വ്യക്‌തമാക്കി.
പാകിസ്‌താന്‍ തലസ്‌ഥാനമായ ഇസ്‌ലാമാബാദില്‍ നടക്കുന്ന യു.എസ്-ഇറാന്‍ ചര്‍ച്ചകകളില്‍ ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും ഹോര്‍മുസ് കടലിടുക്കിനെ ഒരു 'പേയ്‌മെന്റ് ചിപ്പ്' ആയി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ അനലിസ്‌റ്റ് ഹമദ് അല്‍തുന്നയ്യന്‍ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കുന്നതും ഇറാന്റെ ആണവപദ്ധതികള്‍ അവസാനിപ്പിക്കുന്നതും സംബന്ധിച്ച കര്‍ശന നിലപാടുകളില്‍ അമേരിക്ക ഉറച്ചുനില്‍ക്കുമ്പോള്‍ മേഖലയുടെ ഭാവി തീരുമാനിക്കുന്നതില്‍ ഇസ്‌ലാമാബാദ് ചര്‍ച്ചകള്‍ നിര്‍ണായകമാകും.

