ചാണക്യന്‍ മുതല്‍ ബിജുമേനോന്‍വരെ പറഞ്ഞിട്ടും നമ്മുടെ രാഷ്‌ട്രീയക്കാര്‍ നന്നാവാത്തതെന്തുകൊണ്ടാണ്? മുഖ്യ ഭരണാധികാരി വൃദ്ധ സംസര്‍ഗംകൊണ്ട് പ്രജ്‌ഞയെ ഉത്തേജിപ്പിക്കണം. ചാരനെ സ്വന്തം കണ്ണുകളായി കരുതണം(ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഗൗനിക്കാതിരിക്കരുത്). വിദ്യാപദേശംകൊണ്ട് വിനയവാനാകണം(നടക്കുന്ന കാര്യമാണോ എന്തോ?). അര്‍ത്ഥസംയോഗംകൊണ്ട് ലോകരുടെ പ്രീതി നേടണം (ധനം സമ്പാദിക്കുന്നത് സുതാര്യമാകണം) പരസ്‌ത്രീ, പരദ്രവ്യം, പരഹിംസ എന്നിവ തീര്‍ത്തും വര്‍ജിക്കണം (തത്ത്വം പറയാന്‍ കൊള്ളാം; നടപ്പിലായെന്നുവരില്ല). എന്നാല്‍ സുഖരഹിതനായിരിക്കാനും പാടില്ല(അതു നല്ലതുതന്നെ. അടിച്ചുപൊളിച്ച് ആഘോഷമായിത്തന്നെ ജീവിക്കും). ധര്‍മ്മം, അര്‍ത്ഥം, കാമം-ഇവ മൂന്നും ഒരുപോലെ കണക്കിലെടുക്കണമെന്നും ഇതില്‍ അര്‍ത്ഥ (ധനം)ത്തിന് പ്രാമുഖ്യം നല്‍കണമെന്നും ചാണക്യന്‍. നടനും വിചാരശീലനും മിതഭാഷിയുമായ ബിജുമേനോന്‍ സ്‌ഥാനാര്‍ത്ഥിയുടെ പ്രായപരിധി (30-70), ബിരുദം, മൂന്നിലധികംതവണ മത്സരിക്കാതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ആയിരത്താണ്ട് മുമ്പ് തമിഴ്‌നാട്ടില്‍ നിലനിന്ന 'കുടവോല' എന്ന തെരഞ്ഞെടുപ്പു രീതിയോടു യോജിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ഉത്തിരമേരൂര്‍ ഗ്രാമത്തില്‍, പരാന്തകള്‍ ഒന്നാമന്റെ ഭരണകാലത്ത് ഒരു കുടത്തില്‍ പനയോലകളില്‍ സ്‌ഥാനാര്‍ത്ഥികളുടെ പേരെഴുതിയിട്ട് ഒരു കുട്ടിയെക്കൊണ്ട് എടുപ്പിക്കുന്ന രീതിയാണ് കുടവോല. കര്‍ശനമായ നിബന്ധനകളും സ്‌ഥാനാര്‍ത്ഥികളില്‍ അക്കാലത്ത് നിഷ്‌കര്‍ഷിച്ചിരുന്നു. ആധുനിക പഞ്ചായത്തീരാജിന്റെ പൂര്‍വരൂപമായിതിനെ കണക്കാക്കാം. ഇന്നിപ്പോള്‍ ഒരു കഷണം ഹല്‍വ കാണിച്ചാണ് ഇലക്ഷന്‍ കമ്മിഷന്‍, ആടിനെ പ്ലാവില കാണിച്ചെന്നപോലെ, വോട്ടറെ ബൂത്തിലേക്ക് പ്രലോഭിപ്പിക്കുന്നത്. പണ്ട് ഇതിനു പകരം നാട്ടുമ്പുറത്തെ കടയില്‍നിന്ന് ഒരു ചായയും കടിയുമാകാം വോട്ടര്‍ക്ക് കിട്ടുക. ഇന്നിപ്പോള്‍ യൂബറും ഹല്‍വയും കാത്തുനില്‍ക്കുന്നു. വോട്ടുചെയ്‌തു കഴിഞ്ഞാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഒന്നും അറിയണ്ട. ജയിച്ചവര്‍ ഭരിച്ചോളും. ഭരണീയര്‍ക്ക് നികുതി അടച്ച്, നിയമം പാലിച്ച് അടങ്ങിയൊതുങ്ങിക്കഴിയാം.
ബാല്യം കൊത്തിയ ശില്‌പങ്ങള്‍
കാനായി കുഞ്ഞിരാമന്റെ അച്‌ഛന്‍ കാനായി രാമന്‍ കര്‍ഷക പ്രഭുവും വ്യവഹാരിയും തന്നിഷ്‌ടക്കാരനുമെല്ലാമായിരുന്നു. നായാട്ട് വിനോദമാക്കിയ അദ്ദേഹം ഗാന്ധിയനുമായിരുന്നു! വേദാന്തവും ഗീതയുമൊക്കെ വായിക്കുന്ന നല്ല വായനക്കാരന്‍. എന്നാല്‍ കലയോടും കലാകാരനോടും ഒട്ടും അഭിമതനായിരുന്നില്ല. കുട്ടിക്കാലത്ത് ഭിത്തിയില്‍ ചിത്രങ്ങള്‍ വരയ്‌ക്കുന്നതിനെ അച്‌ഛന്‍ കഠിനമായി ശിക്ഷിച്ചിരുന്നുവെന്ന് കാനായി ഓര്‍ക്കുന്നു. എന്നാല്‍ അമ്മയായിരുന്നു തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലും. ചുമരില്‍ നിറഞ്ഞ ബാല്യത്തിന്റെ ഓര്‍മകളൊന്നും ബാക്കിയില്ല. എന്നാല്‍ ആ കാലവും ചുമരുകളും എന്നും ഉള്ളില്‍ത്തന്നെ നില്‍ക്കുമെന്നും കാനായി.
തീന്‍മേശയിലെ ഫലിതം
എല്ലാവരും യുദ്ധമെഴുതാന്‍ കല്‌പന. ഉണ്ണി ആറിന്റെ ഒരു ഫലിതം ഉപദേശമായിരിക്കട്ടെ. യുദ്ധം അടുക്കളയില്‍ കടന്നുകയറി അടുപ്പൂതിയെന്ന് ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ തീരുന്നത് ഇങ്ങനെ നീട്ടിപ്പരത്തിയെഴുതാനും വേണം ഒരു സാമര്‍ത്ഥ്യം. അരപ്പേജ് മാറ്ററില്‍ പകുതി കൊച്ചിയിലെ ഒരു ഹോട്ടല്‍ മെനു കാര്‍ഡ്. ബാക്കിയുള്ളതില്‍ പകുതി ഒരു മിസൈല്‍ പറക്കുന്ന ചിത്രം. അച്ചാറുപോലെ തൊട്ടുകൂട്ടാന്‍ പാകത്തിന് ഇത്തിരി എഴുത്തും!
വ്യാജേന എഴുത്തുകാരും
വ്യാജന്മാര്‍ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുമ്പോള്‍ ഒറിജിനല്‍ പിന്നില്‍ ആയിപ്പോവുക സ്വാഭാവികം. സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകംചുറ്റി വരുമല്ലോ. എങ്കിലും വ്യാജത്തിന് ഇപ്രകാരം ഒരു ഒറിജിനല്‍ തിളക്കമുണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ്. ഡോ. ആക്‌സേല്‍ മുറേയുടെ സാന്‍മിഷേലിന്റെ കഥയിലേക്കാണ് സുഭാഷ് ചന്ദ്രന്‍ വാതില്‍ തുറക്കുന്നത്. പാരീസില്‍ വ്യാജന്മാരുടെ തലവനായി വാഴുന്ന ഡോക്‌ടറെ പോലീസ് പിടികൂടുന്നു. ഒറിജിനല്‍ എം.ഡിക്കാരന്‍! തന്റെ വ്യാജപ്പെരുമ കളയല്ലേ എന്ന് പോലീസിനോട് ഡോക്‌ടര്‍. അസലുകാര്‍ക്ക് മാര്‍ക്കറ്റില്ലാത്ത ഈ തെരഞ്ഞെടുപ്പുകാലത്ത് ഇത് കൂടുതല്‍ പ്രസക്‌തമാകുന്നു. ഒന്നു വിട്ടുപോയി. സാഹിത്യത്തില്‍ അരങ്ങുവാഴുന്ന വ്യാജന്മാര്‍ പുരസ്‌കൃത വീരന്മാരായ ഈ വിദ്വാന്മാരെ ചൂണ്ടിക്കാണിക്കാന്‍ ബുദ്ധിമുട്ടാവും. മലയാള നോവലിലാണ് ദൗര്‍ഭാഗ്യവശാല്‍ ഈ നിര്‍മാണ വിദഗ്‌ധരുടെ വിളയാട്ടം. മലയാളത്തിന്റെ ഒരു കവിയുടെ പേരിലുള്ള പുരസ്‌കാരത്തിന്റെ ശിഖരത്തിലാണ് ഇവര്‍ കൂട്ടത്തോടെ കൂടുകൂട്ടിയിരിക്കുന്നത്! പ്രതിഭാശൂന്യന്മാരായ ഈ വ്യാജന്മാരുടെ അരങ്ങുവാഴ്‌ച കണ്ടാല്‍ തോന്നും രാഷ്‌ട്രീയക്കാര്‍ എത്ര ഭേദം!
എഴുത്തച്‌ഛന്‍ പുരസ്‌കാരവേദിയിലെ അന്യോന്യം
പുരസ്‌കാരവേദികളില്‍ സര്‍വ സാധാരണമായ പരസ്‌പര സ്‌തുതികള്‍ എഴുത്തച്‌ഛന്‍ പുരസ്‌കാരവേദിയിലും സംഭവിച്ചു. എന്നാല്‍ അതിനുമപ്പുറം ചിലതുകൂടി അവിടെ നടന്നു. വരൂ, ഈ തെരുവിലെ രക്‌തം കാണൂ എന്ന് നെരൂദ എഴുതിയപോലെ ആ രക്‌തത്തില്‍നിന്നു പൊരുതുന്നവര്‍ക്കും സര്‍ഗാത്മകതയുണ്ട്. അവരുടെ സര്‍ഗാത്മകതയല്ല, വൈറ്റ് കോളര്‍-ആം ചെയര്‍ വിപ്ലവകാരികളുടെ സര്‍ഗാത്മകത മാത്രമാണ് പൊളിറ്റിക്കലി കറക്‌ടായ ഇടതുപക്ഷ സര്‍ഗാത്മകത എന്നു പറയുന്നതില്‍ വൈരുധ്യമില്ലേ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിന്ദയാണ് ഫ്യൂഡലിസത്തിന്റെ ഔദ്യോഗിക ഭാഷ...ചെറ്റേ, തെണ്ടി മുതലായ തെറികള്‍ ധാര്‍മ്മികതയ്‌ക്കെതിരായ നിന്ദയാണ്... പതിറ്റാണ്ടുകളായി ലോകരെവിടെയും വികസനത്തിന്റെ പേരില്‍ നാം കാണുന്ന ജീവിത നിഷേധമാണ് നിന്ദകളിലും കടുത്ത നിന്ദയെന്ന് (പഴയ ആംചെയര്‍ വിപ്ലവകാരി) കെ.ജി. ശങ്കരപ്പിള്ള (സാഹിത്യ ചക്രവാളം).
യുദ്ധത്തിന്റെ നിറമെന്ത്?
ഇറാന്‍-ഇസ്രയേല്‍ യുദ്ധം പക്ഷം പിടിച്ച് തര്‍ക്കിനാനുള്ളതാണെന്നു തോന്നും മാധ്യമങ്ങളുടെ മട്ടുകണ്ടാല്‍. ആഴ്‌ചപ്പതിപ്പിന്റെ യുദ്ധപ്പതിപ്പുമായി അണിഞ്ഞൊരുങ്ങിവന്നു. കല്‌പനപ്രകാരം കമ്മീഷന്‍ഡ്, കണ്ടീഷന്‍ എഴുത്തിന് വിധേയനാകുന്ന പ്രകൃതക്കാരനല്ല ഹമീദ് ചേന്ദമംഗലൂര്‍. കേരളത്തിലെ സാംസ്‌കാരിക ഇടുക്കുതൊഴുത്തുകളിലെ നിലയ വിദ്വാന്മാരുടെ കൂട്ടത്തില്‍ ഇദ്ദേഹത്തെ കണ്ടുകിട്ടാന്‍ വിഷമമാണ്. ഈ യുദ്ധത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും വിലയിരുത്തുകയാണ് നിഷ്‌പക്ഷമായി ഹമീദ് ചേന്ദമംഗലൂര്‍. ആഗോള ക്രൈസ്‌തവതയുടെ ആകെത്തുകയായ ക്രിസെന്‍ഡവും അഖില ഇസ്ലാമികവാദമായ പാന്‍ ഇസ്ലാമിസമായ ഇസ്ലാംഡമും തമ്മിലുള്ള യുദ്ധമാണിതെന്ന് ചേന്ദമംഗലൂര്‍. ട്രംപ്-നെതന്യാഹു ക്രിസന്‍ഡത്തിന്റെയും ഇറാനിലെ മുസ്ലീം പൗരോഹിത്യം ഇസ്ലാംഡമിന്റെയും പ്രാതിനിധ്യം പേറുന്നു. ഇതിനിടയില്‍ കളിക്കുന്ന മറ്റൊരു കഥാപാത്രം ഗള്‍ഫ് എണ്ണശേഖരങ്ങളാണ്.
ആണെഴുത്തിന്റെ കഥാകാരന്‍
പെണ്ണെഴുത്തുകാര്‍ക്കാണ് എവിടെയും മാര്‍ക്കറ്റ്. എന്നാല്‍ ആണെഴുത്തിന്റെ ഒരൊന്നാന്തരം കഥാകാരന്‍ മലയാളത്തിനുണ്ട്-എം.പി. നാരായണപിള്ള. പുറമ്പോക്കിലുള്ളവര്‍ക്കും കൂട്ടംതെറ്റി മേയുന്നവര്‍ക്കുമൊപ്പമാണ് എം.പി. നാരായണപിള്ളയുടെ കഥനകലയെന്നു വി. വിജയകുമാര്‍. അതില്‍ ഏറെയും പുരുഷന്മാരാണ്. സ്‌ത്രീകള്‍ വിരളമായി മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു കഥാലോകം. തീര്‍ത്തും അപരിചിതമായ പ്രമേയസ്‌ഥലികള്‍. കളവും ജ്യോതിഷവും മന്ത്രവാദവും പാമ്പുപിടിത്തവും ലാടവൈദ്യവും ബാധ ഒഴിപ്പിക്കലും കോടതിയും ഐതിഹ്യമാലയും നേര്‍ത്ത നര്‍മ്മത്തിന്റെ മേമ്പൊടിയും കഥാചേരുവകളാകുന്നു. ജാതി ചോദിക്കുക, പറയുക എന്ന നാരായണപിള്ളയുടെ സമീപനം കഥകളിലും പ്രകടമാണ്. (മലയാളം വാരിക).
സെന്‍കഥയും ശങ്കരവേദാന്തവും
നിരവധി വര്‍ഷത്തെ അധ്യയനത്തിനുശേഷവും ചിയാനോ എന്ന ബുദ്ധ ഭിക്ഷുണിക്ക് ബോധോദയം ലഭിച്ചില്ല. ഒരു രാത്രി തൊട്ടിനിറയെ വെള്ളവുമായി പോവുമ്പോള്‍ തൊട്ടിയിലെ ജലത്തില്‍ പ്രതിഫലിച്ച ചന്ദ്രബിംബം അവര്‍ ശ്രദ്ധിച്ചു. പെട്ടെന്ന് മുളംകമ്പൊടിഞ്ഞ് തൊട്ടി താഴെ വീണ് തകര്‍ന്നു. വെള്ളം പുറത്തേക്കൊഴുകുകയും ചന്ദ്രബിംബം അപ്രത്യക്ഷമാവുകയും ചെയ്‌തു. ശങ്കരാചാര്യരുടെ വിവേകചൂഡാമണിയിലാവട്ടെ കുടത്തിലെ വെള്ളത്തില്‍ സൂര്യബിംബം കണ്ടിട്ടു മൂഢന്‍ അത് സൂര്യനാണെന്നു കരുതുന്നു. അതുപോലെ അന്തഃകരണത്തില്‍ ആത്മാവിന്റെ പ്രതിബിംബം കണ്ടിട്ട് അതു താന്‍തന്നെയെന്ന് അജ്‌ഞാനി കരുതുന്നു. രണ്ടിടത്തേയും അന്യോപദേശരീതി ശ്രദ്ധേയമെന്ന് പ്രഫ. പി.ആര്‍. ഹരികുമാര്‍. ഏകമുഖമായ ഉപരിപ്ലവ രചനകള്‍ക്കിടയില്‍ ഇത്തരം സ്വരഭേദങ്ങള്‍ സാഹിത്യ ചക്രവാളത്തെ പാരായണക്ഷമമാക്കും.
പി.എന്‍. പണിക്കര്‍ എവിടെ?
കേരളത്തില്‍ ഗ്രന്ഥശാലാ സംഘം നിലവില്‍ വന്നിട്ട് 80 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചരിത്ര സന്ദര്‍ഭത്തെ ഗ്രന്ഥലോകത്തില്‍ സെക്രട്ടറി വി.കെ. മധു അനുസ്‌മരിക്കുമ്പോള്‍ അപ്പാടെ വിസ്‌മരിച്ച പി.എന്‍. പണിക്കരാണ് തെളിഞ്ഞുവരുന്നത്. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ആരംഭിച്ച സ്വാതിതിരുനാളിനെ ഗ്രന്ഥശാലാ പ്രസ്‌ഥാനത്തിന്റെ ഉപജ്‌ഞാതാവായി അദ്ദേഹം വാഴിക്കുന്നുണ്ട്. തുടര്‍ന്ന് എ.കെ.ജി, ഇ.എം.എസ്. കേരളത്തിലെ ഗ്രാമങ്ങളില്‍ അക്ഷര ചൈതന്യം കൊളുത്തിയ ഗ്രന്ഥശാലാ പ്രസ്‌ഥാനത്തിന്റെ ഉപജ്‌ഞാതാവായി കേരളം പി.എന്‍. പണിക്കരെ ഇന്നും നെഞ്ചേറ്റുന്നു. ലൈബ്രറി കൗണ്‍സിലിന് പണക്കൊഴുപ്പും പത്രാസും രാഷ്‌ട്രീയ തിണ്ണബലവും ഇല്ലാതിരുന്ന ഒരുകാലത്ത് തന്റെ ജീവിതം സമര്‍പ്പിച്ച് ഈ പ്രസ്‌ഥാനത്തെ വളര്‍ത്തിയെടുത്ത ഋഷി സമാനമായ പി.എന്‍. പണിക്കരെ വിസ്‌മരിച്ചതിലെ അനൗചിത്യം ചെറുതല്ല. വായനക്കാരുടെ കാല്‍പ്പെരുമാറ്റമില്ലാത്ത, വായനയില്ലാത്ത പുസ്‌തക ഗോഡൗണുകളായി ഗ്രന്ഥശാലകള്‍ മാറുന്നതിനു മുമ്പൊരു വസന്തകാലമുണ്ടായിരുന്നു.
മുനീറിനെ ജപ്‌തി ചെയ്യുമോ?
മനത്താലക്കണ്ടി വീട്ടില്‍ ചിമ്മിനി വെട്ടത്തിലിരുന്ന് പഠിച്ച് മുഖ്യമന്ത്രിവരെയായ സി.എച്ച്. മുഹമ്മദ് കോയയുടെ മകന്‍കൂടിയായ ഡോ. എം.കെ. മുനീര്‍ സംശുദ്ധ രാഷ്‌ട്രീയത്തിന്റെ പാതയിലാണ് മുന്നേറിയത്. വാക്കിലും ശരീരഭാഷയിലും പ്രവൃത്തിയിലും മാന്യന്‍. സഹൃദയന്‍.അഴിമതിരഹിതന്‍. ആ മുനീറിന്റെ വീട്ടിലാണ് ജപ്‌തി നോട്ടീസ് പതിഞ്ഞത്. മുനീറിനെ പഠിപ്പിക്കുകയും ഇത്രടം വളര്‍ത്തുകയും ചെയ്‌ത മുസ്ലീംലീഗുതന്നെ ആ കടം തിരിച്ചടച്ചു പ്രശ്‌നം പരിഹരിച്ചു. നാഥനുള്ള പാര്‍ട്ടിയാണ് ലീഗെന്നു തെളിയിച്ചുകൊണ്ടാണ് പാണക്കാട്ടുനിന്ന് ഈ തീരുമാനമുണ്ടായത്. കുടുംബം വളര്‍ത്താന്‍ പാര്‍ട്ടിയേയും അധികാരത്തേയും വിടുപണി ചെയ്യിക്കുന്ന രാഷ്‌ട്രീയ കാലാവസ്‌ഥയിലാണ് ഈ സംഭവം എന്നത് കൗതുകകരംതന്നെ.
കൂട്ടിവായിക്കാന്‍ പഠിക്കുന്ന ബഷീര്‍
ബഷീര്‍ അവസാനകാലത്ത് അധികം എഴുതിയിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ബഷീര്‍ പറഞ്ഞു: അക്ഷരം കൂട്ടിവായിക്കാന്‍ പഠിക്കുകയാണ്. അതു കഴിയട്ടെ... അമ്പരപ്പോടെ നിന്ന അയാളോട് ബഷീര്‍ തുടര്‍ന്നു: മേഘങ്ങള്‍ ആകാശത്തും, മീനുകള്‍ വെള്ളത്തിലും കാറ്റു മരങ്ങളിലും എഴുതുന്ന അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിക്കുകയാ... (അക്ഷിത-ഫെബ്രു).



