കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്‌ജി ഹണി എം. വര്‍ഗീസ് അടക്കം അഞ്ചു ജുഡീഷല്‍ ഓഫീസര്‍മാരെ ഹൈക്കോടതി ജഡ്‌ജിയായി ഉയര്‍ത്താന്‍ ഹൈക്കോടതി കൊളീജിയം ശിപാര്‍ശ.
നിലവില്‍ ആലപ്പുഴ ജില്ലാ ജഡ്‌ജിയായ ഹണി, സീനിയോറിറ്റി പട്ടികയില്‍ രണ്ടാമതാണ്. നടിയെ ആക്രമിച്ച കേസിലെ ഹണിയുടെ വിധി പ്രസ്‌താവം വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. രണ്ടുവനിതകള്‍ അടക്കം അഞ്ചുപേരാണു പട്ടികയിലുള്ളത്.
തൃശൂര്‍ ജില്ലാ ജഡ്‌ജി പി.എസ്. ശശികുമാര്‍, എറണാകുളം ജില്ലാ ജഡ്‌ജി കെ.കെ. ബാലകൃഷ്‌ണന്‍, പത്തനംതിട്ട ജില്ലാ ജഡ്‌ജി എന്‍. ഹരികുമാര്‍, തിരുവനന്തപുരം ജില്ലാ ജഡ്‌ജി എസ്. നസീറ എന്നിവരെയാണു കൊളീജിയം ശിപാര്‍ശ ചെയ്‌തത്. സീനിയോറിറ്റി പ്രകാരമാണ് കൊളീജീയം പട്ടിക.
2012-ല്‍ ജില്ലാ ജഡ്‌ജിയായ ഹണി എം. വര്‍ഗീസ് ശ്രദ്ധ നേടുന്നത് നടിയെ ആക്രിച്ച കേസിലെ വിചാരണക്കോടതി ജഡ്‌ജിയായതോടെയാണ്. സി.ബി.ഐ. സ്‌പെഷല്‍ കോടതി ജഡ്‌ജി ആയിരിക്കെയാണ് നടിയുടെ അപേക്ഷ പരിഗണിച്ച് വനിതാ ജഡ്‌ജിയെ വിചാരണയ്‌ക്കു നിയോഗിച്ചത്. എന്നാല്‍, വിചാരണയ്‌ക്കിടെ ഹണി എം. വര്‍ഗീസിനെതിരേ നടി പരസ്യവിമര്‍ശനമുയര്‍ത്തി. നീതി പൂര്‍വമല്ല ജഡ്‌ജിയുടെ ഇടപെടലെന്നുവരെ ആരോപിച്ച് ജഡ്‌ജിയെ മാറ്റാന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, വിചാരണയും വിധി പ്രസ്‌താവവും പൂര്‍ത്തിയാക്കിയാണു ഹണി എം. വര്‍ഗീസ് ആലപ്പുഴയിലേക്കു സ്‌ഥലം മാറിപ്പോയത്.
നടന്‍ ദിലീപിനെ കുറ്റവിമുക്‌തനാക്കിയ വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ഇതിനിടെയാണു ഹണിയുടെ സ്‌ഥാനക്കയറ്റം ഹൈക്കോടതി കൊളീജിയം ശിപാര്‍ശ ചെയ്‌തത്. സുപ്രീംകോടതി കൊളീജിയമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. വിചാരണയ്‌ക്കിടെ തന്നെ ഹണിക്കു സ്‌ഥാനക്കയറ്റം ലഭിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.






