ഇന്ത്യയിലെ ജാതിവ്യവസ്‌ഥയ്‌ക്കും അസമത്വത്തിനുമെതിരേ നിതാന്തപോരാട്ടം നടത്തിയ മഹാനായ സാമൂഹികവിപ്ലവകാരിയും നവോത്ഥാനനായകനും ഭരണഘടനയുടെ രാജശില്‍പിയുമായ ഡോ: ബി.ആര്‍. അബേദ്‌കറുടെ 135ാം ജയന്തിയാണ് ഇന്ന്. മഹാരാഷ്‌ട്രയിലെ രത്‌ന ഗിരിജില്ലയില്‍ മൗവ് എന്ന സ്‌ഥലത്ത് റാംജിയുടേയും ഭീമാദായിയുടേയും പുത്രനായി 1891 ഏപ്രില്‍ 14 നാണ് അംബേദ്‌കര്‍ ജനിച്ചത്. 1907ല്‍ മെട്രിക്കുലേഷനും 1913ല്‍ ബി.എയും പാസ്സായ അംബേദ്‌കര്‍ പിന്നീട് നരവംശശാസ്‌ത്രം, രാഷ്‌ട്രമീമാംസ, ചരിത്രം, ധനതത്വശാസ്‌ത്രം, തത്വചിന്ത, സാമൂഹികശാസ്‌ത്രം എന്നിവയില്‍ മാസ്‌റ്റര്‍ ബിരുദങ്ങളും ഇന്ത്യയിലേയും വിദേശങ്ങളിലേയും വിവിധ യൂണിവേഴ്‌സിറ്റികളില്‍നിന്ന് ഡോക്‌ടറേറ്റുകളും കരസ്‌ഥമാക്കി. വിശ്വപ്രശസ്‌തമായ യൂണിവേഴ്‌സിറ്റികളില്‍നിന്നും നിയമത്തില്‍ ബിരുദാനന്തര ബിരുദങ്ങളും ഡോക്‌ടറേറ്റുകളും നേടിയ അംബേദ്‌കര്‍ സമസ്‌തവിജ്‌ഞാന മേഖലകളിലേയും മഹാപ്രതിഭയായിരുന്നു അദ്ദേഹത്തിന്റെ ബുദ്ധിസാമര്‍ത്ഥ്യം മനസിലാക്കിയ ബറോഡ മഹാരാജാവ് ഉന്നത ഉദ്യോഗത്തില്‍ അംബേദ്‌കറെ നിയമിച്ചെങ്കിലും ജാതി വിവേചനങ്ങളും പീഡനങ്ങളും മൂലം ജോലിയില്‍ തുടരാനാവാതെ രാജി വയ്‌ക്കേണ്ടി വന്നു.
3600 വര്‍ഷങ്ങളായി നിലനിന്നു വരുന്ന ജാതിവ്യവസ്‌ഥ അധഃസ്‌ഥിത, പിന്നാക്ക ജനകോടികളുടെ അവകാശങ്ങളും സമത്വവും നിഷേധിക്കലാണെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ അംബേദ്‌കര്‍ അയിത്ത ജാതിക്കാരുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുകൊണ്ട് ദേശീയടിസ്‌ഥാനത്തില്‍ സംഘടന രൂപീകരിച്ചു ജാതിവ്യവസ്‌ഥയ്‌ക്കും അയിത്തത്തിനുമെതിരേയുള്ള പ്രക്ഷോഭസമരങ്ങള്‍ ആരംഭിച്ചു കൊണ്ടാണ് അംബേദ്‌കര്‍ സാമൂഹികജീവിതം തുടങ്ങിയത്.
മഹാരാഷ്‌ട്രയിലെ വിവിധ സ്‌ഥങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പൊതുകിണറുകളില്‍ വെള്ളമെടുക്കുകയും ജാതി വിലക്കുകളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ജാതി നിയമങ്ങള്‍ ലംഘിക്കുകയും ചെയ്‌തു. അംബേദ്‌കറുടെ ജാതിവിരുദ്ധ നിലപാടുകളും പ്രവര്‍ത്തനങ്ങളും ജാതിവ്യവസ്‌ഥ പാലിച്ചിരുന്നവരെ വല്ലാതെ വിറളി പിടിപ്പിച്ചു 1927 ഡിസംബര്‍ 25ന് മഹാരാഷ്‌ട്രയിലെ മഹഡ് എന്ന സഥലത്ത് ആയിരക്കണക്കിന് അയിത്ത ജാതിക്കാര്‍ അംബേദ്‌കറുടെ നേതൃത്വത്തില്‍ ഒരു മഹാസമ്മേളനം നടത്തുകയും ചൗദാര്‍കുളത്തില്‍നിന്ന് വെള്ളം കോരുകയും മനുസ്‌മൃതി ചുട്ടുചാമ്പലാക്കുകയും ചെയ്‌തു ഈ സംഭവം അയിത്തോച്ചാടനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നയമായി അംഗീകരിപ്പിക്കുവാന്‍ ഇടയാക്കുകയും ചെയ്‌തു. മഹാഡിലും നാസിക്കലും അംബേദ്‌കറുടെ നേതൃത്വത്തില്‍ നടത്തിയ ജാതിവിരുദ്ധ, അയിത്തവിരുദ്ധ ജനകീയ സമരങ്ങള്‍ വലിയ ചലനങ്ങള്‍ സൃഷ്‌ടിച്ചു
ജാതിഹിന്ദുക്കളില്‍നിന്ന് അധഃസ്‌ഥിത പിന്നോക്കജനതയ്‌ക്ക് ഒരു നീതിയും ലഭിക്കുകയില്ലെന്നും അയിത്ത ജനതയോടുള്ള ഗാന്ധിജിയുടേയും കോണ്‍ഗ്രസിന്റേയും സ്‌നേഹം വെറും കാപട്യമാണെന്ന് 1932 ഓഗസ്‌റ്റ് 14ന് ബോംബയില്‍ അംബേദ്‌കര്‍ പ്രഖ്യാപിച്ചത് ജാതിഹിന്ദുത്വത്തേയും കോണ്‍ഗ്രസിനേയും വലിയ പ്രതിസന്ധിയിലാക്കി.
ഇന്ത്യക്കാരും ബ്രീട്ടിഷുകാരും ദേശീയ സ്വാതന്ത്ര്യയസമരത്തില്‍ എടുക്കുന്ന നിലപാടില്‍ ഞാന്‍ ഇന്ത്യക്കാരോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും എന്നാല്‍, അയിത്ത ജനതയോടു തുടര്‍ന്നു വരുന്ന മനുഷ്യാവകാശ വിരുദ്ധ നിലപാടുകളില്‍ മരണം വരെ ഞാന്‍ അയിത്തജനതയൊടൊപ്പം നിലകൊള്ളുമെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധത്തെ അംബേദ്‌കര്‍ അതിജീവിച്ചു
ബ്രീട്ടിഷുകാര്‍ ഇന്ത്യക്കാര്‍ക്ക് അധികാര കൈമാറ്റം നടത്തുമ്പോള്‍ നൂറ്റാണ്ടുകളായി എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിച്ച് വഴി നടക്കാനുള്ള സ്വാതന്ത്യം പോലും ഇല്ലാതെ പുഴുക്കളെപ്പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട അധഃസ്‌ഥിതജനകോടികളുടെ അവകാശം എന്തെന്ന് നിര്‍ണയിക്കേണ്ടത് അനിവാര്യമാണെന്നും ഇതില്‍നിന്ന് ഒരിഞ്ചുപോലും പുറകോട്ടു പോകാന്‍ ഞാന്‍ തയാറല്ലെന്നും അംബേദ്‌കര്‍ പ്രഖ്യാപിച്ചു
ജനാധിപത്യസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ആണെന്നാണ് അംബേദ്‌ക്കറുടെ കാഴ്‌ചപ്പാട്. രാഷ്‌ട്രീയ ജനാധിപത്യം, സാമ്പത്തികജനാധിപത്യം, സാമൂഹിക ജനാധിപത്യം എന്നിങ്ങനെ മൂന്നു തരം ജനാധിപത്യ കാഴ്‌ച്ചപ്പാടാണ് അംബേദ്‌കര്‍ ഉയര്‍ത്തി കാണിക്കുന്നത് സാമ്പത്തിക ജനാധിപത്യവും സാമൂഹികജനാധിപത്യവും പരാജയപ്പെട്ടാല്‍ രാഷ്‌ട്രീയ ജനാധിപത്യം തകര്‍ന്നുപോകുമെന്ന അംബേദ്‌കറുടെ വീക്ഷണം ഉന്നതമായ രാഷ്‌ട്രീയ കാഴ്‌ചപ്പാടാണ് വ്യക്‌തമാക്കുന്നത്. യഥാര്‍ത്ഥ ജനാധിപത്യം താനുള്‍പ്പെടുന്ന സമൂഹത്തില്‍ മാന്യവും തുല്യമായ സ്‌ഥാനം ഓരോ പൗരനും ഉണ്ടാകണമെന്നാണ് അംബേദ്‌ക്കര്‍ നിഷ്‌കര്‍ഷിക്കുന്നത്.
വളരെയേറെ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തെ നീതി നിര്‍വഹണരംഗത്തും ഭരണതലത്തിലും ആപല്‍കരമായ വിധത്തിലുള്ള ജാതിപരവും മതപരവും സാമ്പത്തിക പരവുമായ വിവേചനവും അസമത്വവും നിലനിന്നുവരികയാണ്. സാമ്പത്തിക ജനാധിപത്യവും സാമൂഹിക ജനാധിപത്യവും പരാജയപ്പെട്ടാല്‍ രാഷ്‌ട്രീയ ജനാധിപത്യവും തകരുമെന്ന അംബേദ്‌കറുടെ കാഴ്‌ച്ചപ്പാട് ശരിയാണെന്നു തെളിയിക്കുന്ന അവസ്‌ഥയാണ് ഇപ്പോഴും രാജ്യത്തുള്ളത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്താനുള്ള പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ സംവരണം സംബന്ധിച്ച് ഒരു വാക്കുപോലും പറയാത്തത് ദലിത്-പിന്നാക്ക-ന്യൂനപക്ഷ ജനതയെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കേരളത്തിലെ വാളയാറിലും, കശ്‌മീരിലും, കറുവയിലും, യു.പി .യിലെ ഹഥ്‌റാസിലും മഹാരാഷ്‌ട്രയിലെ പാല്‍ഗറിലും ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരണപ്പെട്ട പെണ്‍കുട്ടികളുടെ ചിതയില്‍നിന്ന് ഉയര്‍ന്ന പുകപടലങ്ങള്‍ ഇന്ത്യയുടെ രാഷ്‌ട്രീയ ജനാധിപത്യത്തിന്റെ തകര്‍ച്ചയെയാണ് വ്യക്‌തമാക്കുന്നത്
1932 സെപ്‌റ്റംബര്‍ 20ന് പൂനാപാക്‌ടിലൂടെ അംബേദ്‌കര്‍ നേടിയെടുത്ത ജനാധിപത്യ, രാഷ്‌ട്രീയ സംവരണ, ന്യൂനപക്ഷ അവകാശങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലാതാക്കാന്‍ ഒരു ശക്‌തിയേയും അനുവദിച്ചുകൂടാ. അതുല്യനായ നിയമപണ്‌ഡിതന്‍, രാഷ്‌ട്രമീമാംസകന്‍, വിദ്യാദ്യാസ വിചക്ഷണന്‍, തത്വചിന്തകന്‍, എഴുത്തുകാരന്‍ എം.എല്‍.എ, എം.പി, കേന്ദ്രമന്ത്രി എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച മഹാവ്യക്‌തിത്വമായിരുന്നു അംബേദ്‌കറുടേത്.
1956 ഡിസംബര്‍ ആറിന് മരണപ്പെടുന്നതു വരെ ജാതിവ്യവസ്‌ഥയ്‌ക്കും അസമത്വത്തിനും എതിരേ അദ്ദേഹം ശക്‌തമായ നിലപാടുകളും സന്ധിയില്ലാസമരങ്ങളും നടത്തി. പൂര്‍വാധികം ശക്‌തിയോടെ രാജ്യവ്യാപകമായി തദ്ദേശ ജനതയ്‌ക്കുമേല്‍ ജാതിപീഡനങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും ഇപ്പോള്‍ ശക്‌തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജാതിപീഡനമേറ്റ് ജീവനൊടുക്കിയ കണ്ണൂര്‍ അരയക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ചിതയിലെ തീ എരിഞ്ഞടങ്ങുന്ന ഘട്ടത്തിലാണ് അംബേദ്‌കര്‍ ജയന്തി രാജ്യം ആഘോഷിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന ജാതിവ്യവസ്‌ഥ എന്ന മഹാമാരിയെ ചെറുത്തു തോല്‍പിക്കാനുള്ള പ്രചോദനവും പോരാട്ടവുമാകട്ടെ അംബേദ്‌കര്‍ ജയന്തിയുടെ സന്ദേശം.
ഐ.കെ. രവീന്ദ്രരാജ്





