
ദോഹ: പശ്ചിമേഷ്യ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ മേഖലയിലെ രാജ്യങ്ങൾ തന്നെ മുൻകൈ എടുക്കണമെന്ന് ഖത്തർ. അന്താരാഷ്ട്ര ഇടപെടലുകൾക്കപ്പുറം, ഗൾഫ് രാഷ്ട്രങ്ങളുടെയും അയൽരാജ്യങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തത്തിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനം ഉറപ്പാക്കാൻ കഴിയുവെന്ന് പ്രധാന മന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.
നയതന്ത്ര നീക്കങ്ങൾക്ക് മുൻഗണന യുദ്ധം അവസാനിപ്പിക്കുക എന്നതിനാണ് ഖത്തർ ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്. നിലവിലെ വെടിനിർത്തൽ വ്യവസ്ഥകൾ ശക്തിപ്പെടുത്തുകയും അത് ശാശ്വതമായ സമാധാന ഉടമ്പടിയിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി.
സംഘർഷം കൂടുതൽ മേഖലകളിലേക്ക് പടരാതിരിക്കാനുള്ള തീവ്രമായ നയതന്ത്ര ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈ ചെയിനുകളെയും കയറ്റുമതിയെയും ബാധിക്കുന്ന പ്രതിസന്ധിയായതിനാൽ മേഖലയിലെ രാജ്യങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.ലബനാനിലെ ഇസ്രായേൽ സൈനിക നീക്കങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ലബനാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ലെന്നും, ആയുധങ്ങൾ കൊണ്ടല്ല മറിച്ച് സംഭാഷണങ്ങളിലൂടെയാണ് പ്രശ്നപരിഹാരം കണ്ടെത്തേണ്ടതെന്നും ഡോ. . മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.
ഷഫീക്ക് അറയ്ക്കൽ






