ജറുസലേം/ഇസ്ലാമാബാദ്: കഴിഞ്ഞയാഴ്‌ച ഇസ്ലാമാബാദില്‍ നടന്ന യു.എസ്-ഇറാന്‍ സമാധാനചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ, പാകിസ്‌താന്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ പുതിയ മധ്യസ്‌ഥശ്രമവുമായി ഇറാന്‍ തലസ്‌ഥാനമായ ടെഹ്‌റാനിലെത്തി. വെടിനിര്‍ത്തല്‍ കാലാവധി നീട്ടുകയും യു.എസ്-ഇറാന്‍ രണ്ടാംഘട്ടം ചര്‍ച്ചയ്‌ക്കു വഴിയൊരുക്കുകയുമാണ് മുനീറിന്റെ സന്ദര്‍ശനോദ്ദേശ്യം. എന്നാല്‍, ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് യു.എസുമായുള്ള ഭിന്നതയും ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതും കീറാമുട്ടിയായി തുടരുകയാണ്.
തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും ചര്‍ച്ച പുനരാരംഭിക്കാന്‍ സന്നദ്ധത അറിയിച്ചതായി പാക് വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടു. അതേസമയം, ലെബനനിലെ വെടിനിര്‍ത്തല്‍ സാധ്യത ചര്‍ച്ചചെയ്യാന്‍ ഇസ്രയേല്‍ മന്ത്രിസഭ കഴിഞ്ഞ ബുധനാഴ്‌ച യോഗം ചേര്‍ന്നു. പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി ഇസ്രയേല്‍-ലെബനന്‍ ചര്‍ച്ചയ്‌ക്കു വഴിയൊരുങ്ങിയതായി കഴിഞ്ഞദിവസം യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് യു.എസ്. അറിയിച്ചതായും എന്നാല്‍, പ്രഖ്യാപനം എന്നുണ്ടാകുമെന്ന് അറിയില്ലെന്നും ലെബനീസ് അധികൃതര്‍ വ്യക്‌തമാക്കി. ഇസ്രയേല്‍, ലെബനന്‍ നേതാക്കള്‍ തമ്മില്‍ സംസാരിച്ചിട്ട് 34 വര്‍ഷത്തോളമായെന്നും അത് നാളെയുണ്ടാകുമെന്നുമാണ് ട്രംപ് കഴിഞ്ഞ ചൊവ്വാഴ്‌ച സാമൂഹികമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.
ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സംസാരിക്കുമെന്ന് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അംഗം ഗിലാ ഗംലിയേല്‍ ഇസ്രേലി ആര്‍മി റേഡിയോയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കി. എന്നാല്‍, തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പുമില്ലെന്നാണ് ലെബനന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ സാധ്യത സംബന്ധിച്ച് അഭ്യൂഹം നിലനില്‍ക്കുമ്പോഴും തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
തെക്കന്‍ ലെബനനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാനപാലവും ഇസ്രയേല്‍ തകര്‍ത്തു. സിറിയയിലേക്കുള്ള പാതയില്‍ ഒരു കാറിനുനേരേ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ലെബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം, യു.എസ്-ഇറാന്‍ ചര്‍ച്ച പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ആഗോള ഓഹരി വിപണിയില്‍ ഉണര്‍വ് പ്രകടമായി.

