വാഷിങ്‌ടണ്‍: ഇറാനില്‍നിന്നും റഷ്യയില്‍നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് അനുവദിച്ച ഇളവ് പുതുക്കില്ലെന്ന് അമേരിക്ക. ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണ് ഇന്ത്യക്ക് ഇളവ് അനുവദിച്ചത്. ഇളവുകള്‍ ഇന്ത്യക്ക് വലിയ സഹായമായിരുന്നു.
'റഷ്യന്‍, ഇറാന്‍ എണ്ണയുടെ ജനറല്‍ ലൈസന്‍സ് ഞങ്ങള്‍ പുതുക്കുന്നില്ല. മാര്‍ച്ച് 11ന് മുമ്പ് കപ്പലുകളിലുണ്ടായിരുന്ന എണ്ണയുടെ വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞു'- ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് വ്യക്‌തമാക്കി.
വര്‍ധിച്ചു വന്ന ഊര്‍ജ വില സ്‌ഥിരപ്പെടുത്താനുള്ള താത്‌കാലിക നടപടിയായിരുന്നു ഇളവുകളെന്നാണു യു.എസിന്റെ വിശദീകരണം. സമയപരിധിക്ക് മുമ്പ് കപ്പലുകളിലേക്ക് കയറ്റിയ എണ്ണ വില്‍ക്കാനായിരുന്നു അനുമതി. ആ എണ്ണ ആഗോള വിപണിയിലെത്താനും യുദ്ധസമയത്ത് ഊര്‍ജ വിതരണത്തിന്റെ സമ്മര്‍ദം ലഘൂകരിക്കാനും യു.എസ്. നീക്കം സഹായകമായി. മാര്‍ച്ച് 12ന് മുമ്പ് കപ്പലുകളിലാക്കിയ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ വിതരണത്തിനും വില്‍പ്പനയ്‌ക്കും അമേരിക്ക 30 ദിവസത്തെ ലൈസന്‍സ് നല്‍കിയിരുന്നു. ആ ഇളവ് ഈ മാസം 11ന് അവസാനിച്ചു.
ഇറാന്‍ എണ്ണയുടെ കാര്യത്തിലും സമാനമായ ഇളവ് മാര്‍ച്ച് 20ന് യു.എസ്. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയിരുന്നു. ഏകദേശം 140 ദശലക്ഷം ബാരല്‍ എണ്ണ ആഗോള വിപണിയിലെത്തിക്കാനും യുദ്ധസമയത്ത് ഊര്‍ജ വിതരണത്തിന്റെ സമ്മര്‍ദം ലഘൂകരിക്കാനും അത് സഹായിച്ചു. ഈ ഇളവ് ഈ മാസം 19ന് അവസാനിക്കും.
ലോകത്തെ എണ്ണ വിതരണത്തില്‍ തടസങ്ങളുണ്ടായ സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇളവുകള്‍ ഇന്ത്യക്ക് അധിക ലഭ്യത ഉറപ്പാക്കാന്‍ സഹായിച്ചു. ആ കാലയളവില്‍ ഇന്ത്യന്‍ റിഫൈനറികള്‍ ഏകദേശം 30 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഓര്‍ഡര്‍ ചെയ്‌തിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ അമേരിക്കയുടെ സമ്മര്‍ദം കാരണം റഷ്യന്‍ കമ്പനികളായ റോസ്‌നെഫ്‌റ്റ്, ലൂക്കോയില്‍ എന്നിവിടങ്ങളില്‍നിന്നുള്ള വാങ്ങല്‍ റിലയന്‍സ് പോലുള്ള പ്രധാന റിഫൈനറികള്‍ കുറച്ചിരുന്നു. എന്നാല്‍, അവര്‍ ഉടന്‍ തന്നെ തങ്ങളുടെ തന്ത്രം മാറ്റി റഷ്യന്‍ കമ്പനികളില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ തുടങ്ങി.ഇളവുകളുടെ പശ്‌ചാത്തലത്തില്‍, ഇറാനിയന്‍ അസംസ്‌കൃത എണ്ണ അടങ്ങിയ രണ്ട് സൂപ്പര്‍ ടാങ്കറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തി. ചരിത്രപരമായി, ഇന്ത്യ ഇറാനിയന്‍ ക്രൂഡിന്റെ ഒരു പ്രധാന വാങ്ങല്‍ക്കാരനായിരുന്നു. ഇറാനുമേലുള്ള യു.എസ്. ഉപരോധം കര്‍ശനമാക്കിയതിന് ശേഷം, 2019 മേയ് മുതല്‍ ഇറാനില്‍നിന്നുള്ള ഇറക്കുമതി ഇന്ത്യ നിര്‍ത്തലാക്കിയിരുന്നു.

