
മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രമാണ് ' മിസ്റ്റര്‍ എക്‌സ്'. ആര്യ നായകനായെത്തുന്ന ചിത്രം സ്‌പൈ ആക്ഷന്‍ ആയാണ് ഒരുങ്ങുന്നത്. മഞ്ജുവിനും നിരവധി ആക്ഷന്‍ സീനുകളുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആക്ഷന്‍ സീനുകളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ആക്ഷന്‍ സീനുകള്‍ക്കായുളള തയ്യാറെടുപ്പുകള്‍ കുറച്ച് കൂടിയതിന്റെ ഭാഗമായി തന്റെ കഴുത്ത് ഉളുക്കിയെന്നും അതുമായാണ് ആക്ഷന്‍ സീന്‍ ചെയ്തതെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.
"ചെറുതായി മാത്രമേ ഇതിന് മുൻപ് ഞാൻ ആക്ഷൻ ചെയ്തിട്ടുള്ളൂ. പ്രതി പൂവൻകോഴിയിലൊക്കെ ഉള്ളതുപോലെ റിയലിസ്റ്റിക് ആയിട്ടുള്ള ആക്ഷൻ മാത്രമേ ചെയ്തിട്ടുള്ളൂ. തുനിവിൽ തോക്ക് പിടിച്ചുള്ള സീനൊക്കെ ഉണ്ടായിരുന്നു. പക്ഷേ മുഴുവൻ സമയവും ആക്ഷൻ ചെയ്യുന്നത് ഈ സിനിമയിലായിരിക്കും.
ആക്ഷൻ സീൻ ഷൂട്ട് ചെയ്യുന്നതിന് കുറച്ചു ദിവസം മുൻപേ നമ്മൾ റിഹേഴ്സൽ ചെയ്തിരുന്നു. പിന്നെ ശാരീരികമായും ഞാൻ മുൻപേ തയ്യാറെടുത്തിരുന്നു. അതും എന്നെ ഒരു തരത്തിൽ നന്നായി സഹായിച്ചിട്ടുണ്ട്. സ്റ്റണ്ട് ചെയ്യുമ്പോൾ പലതരത്തിലുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
തയ്യാറെടുപ്പുകളൊക്കെ കുറച്ചു ഓവർ ആയിപ്പോയതു കൊണ്ട് ഷോട്ട് എടുക്കുന്നതിന് മുൻപ് എന്റെ കഴുത്ത് ഉളുക്കി. അതുപോലെ തൂത്തുക്കുടിയിലെ ലൊക്കേഷനിലേക്ക് പോകവേ വഴിയിൽ നിന്ന് എന്തോ വാങ്ങി കഴിച്ച് എനിക്ക് ഭക്ഷ്യവിഷബാധയുണ്ടായി. ഇത് രണ്ടും വച്ചാണ് ഞാൻ ആക്ഷൻ സീൻ ഷൂട്ട് ചെയ്തത്.
ഇതെല്ലാം ചേർന്ന് മൊത്തത്തിൽ നല്ല രസമായിരുന്നു".- മഞ്ജു പറഞ്ഞു. എവിടെയാണ് വേദന എന്നൊന്നും തനിക്ക് മനസിലാകുന്നില്ലായിരുന്നുവെന്നും ശരീരം മൊത്തം വേദനയായിരുന്നുവെന്നും മഞ്ജു തമാശരൂപേണ പറഞ്ഞു. അതേസമയം മനു ആനന്ദ് സംവിധാനം ചെയ്യുന്ന മിസ്റ്റർ എക്സ് ഏപ്രിൽ 17 നാണ് റിലീസ് ചെയ്യുന്നത്.






