കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്നലെ ആദ്യം നടന്ന മത്സരത്തില്‍ രാജസ്‌ഥാനെ നാല് വിക്കറ്റിന് കൊല്‍ക്കത്ത പരാജയപ്പെടുത്തി. വാലറ്റത്തെ കൂട്ടുപിടിച്ച് റിങ്കു സിങ്ങിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊല്‍ക്കയ്‌ക്കു മിന്നും ജയം സമ്മാനിച്ചത്. ടൂര്‍ണമെന്റിലെ കൊല്‍ക്കത്തയുടെ ആദ്യ ജയമാണിത്.
രാജസ്‌ഥാന്‍ ഉയര്‍ത്തിയ 155/9 സ്‌കോര്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. രാജസ്‌ഥാനു വേണ്ടി കൗമാരത്താരം വൈഭവ് സൂര്യവംശി 28 പന്തില്‍ 46 റണ്‍സ് എടുത്ത് ടോപ് സ്‌കോറര്‍ ആയി. എന്നാല്‍ 29 പന്തില്‍ 39 റണ്‍സ് എടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഒഴികെ മറ്റ് രാജസ്‌ഥാന്‍ ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭവന നല്‍കാന്‍ കഴിഞ്ഞില്ല എന്നത് അവരുടെ സ്‌കോര്‍ 155 ഒതുങ്ങുന്നതിനു വഴിവച്ചത്.
കൊല്‍ക്കത്തയ്‌ക്കു വേണ്ടി കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ 3 വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. സുനില്‍ നരൈന്‍ രണ്ട് വിക്കറ്റ് എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത തുടക്കത്തില്‍ തന്നെ ഞെട്ടി. ആദ്യ പന്തില്‍ തന്നെ ടിം സെയ്‌ഫേര്‍ട്ടിനെ ജൊഫ്ര ആര്‍ച്ചര്‍ പുറത്താക്കി. രണ്ടാം ഓവറില്‍ അജിന്‍ക്യ രഹാനെയും(0) മടങ്ങിയതോടെ കൊല്‍ക്കത്ത 5-2 എന്ന നിലയില്‍ പതറി. ശേഷം കാമറൂണ്‍ ഗ്രീനാണ് കൊല്‍ക്കത്തയ്‌ക്കായി പൊരുതിയത്. വെടിക്കെട്ടോടെ കളംനിറഞ്ഞ ഗ്രീന്‍ 13 പന്തില്‍ നിന്ന് 27 റണ്‍സെുത്തു. പിന്നാലെ ആംഗ്രിഷ് രഘുവംശിയും(10) കൂടാരം കയറിയതോടെ കൊല്‍ക്കത്ത അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. 7 ഓവറില്‍ ടീം 4 വിക്കറ്റ് നഷ്‌ടത്തില്‍ 52 റണ്‍സെന്ന നിലയിലായിരുന്നു.
കൃത്യമായ ഇടവേളകളില്‍ രാജസ്‌ഥാന്‍ ബൗളര്‍മാര്‍ വിക്കറ്റെടുത്തതോടെ മത്സരം കടുത്തു. പിന്നീട് റോവ്‌മാന്‍ പവലാണ് കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്. എന്നാല്‍ താരത്തിന് 23 റണ്‍സ് മാത്രമെ നേടാനായുള്ളൂ. ആറാം വിക്കറ്റില്‍ ഒന്നിച്ച രമണ്‍ദീപ് സിങ്ങും റിങ്കു സിങ്ങും ചേര്‍ന്നാണ് പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ആ കൂട്ടുകെട്ടും അധികം മുന്നോട്ടുപോകാതിരുന്നതോടെ കൊല്‍ക്കത്ത പരാജയം മണത്തു. രമണ്‍ദീപ് സിങ് 10 റണ്‍സുമായി പുറത്തായി.
എന്നാല്‍ ഏഴാം വിക്കറ്റില്‍ അനുകുള്‍ റോയ്‌യെ കൂട്ടുപിടിച്ച് റിങ്കു നടത്തിയ പോരാട്ടം ടീമിന് ജയപ്രതീക്ഷ തിരികെ കൊണ്ടുവന്നു. 15 ഓവറില്‍ 97 റണ്‍സായിരുന്നു കെ.കെ.ആര്‍. സ്‌കോര്‍. പിന്നീട് റിങ്കുവും അനുകുളും ചേര്‍ന്ന് ശ്രദ്ധയോടെ മുന്നോട്ട് നീങ്ങി. 16-ാം ഓവറില്‍ 19 റണ്‍സും 17-ാം ഓവറില്‍ 12 റണ്‍സും ഇരുവരും അടിച്ചെടുത്തതോടെ കൊല്‍ക്കത്ത ക്യാംപ് ആവേശത്തിലായി. അവസാന രണ്ടോവറില്‍ 21 റണ്‍സാണ് വേണ്ടിയിരുന്നത്. ആര്‍ച്ചര്‍ എറിഞ്ഞ 19-ാം ഓവറില്‍ 12 റണ്‍സ് പിറന്നതോടെ അവസാന ഓവറിലെ ലക്ഷ്യം ഒന്‍പത് റണ്‍സായി ചുരുങ്ങി. ബ്രിജേഷ് ശര്‍മയുടെ ഓവറിലെ ആദ്യ രണ്ട് പന്തും ഫോറടിച്ച് റിങ്കു സിങ് സ്‌കോര്‍ തുല്യമാക്കി. നാലാം പന്ത് അതിര്‍ത്തികടത്തിയ റിങ്കു അര്‍ധസെഞ്ചുറി തികച്ച് ടീമിനെ ജയത്തിലെത്തിച്ചു. റിങ്കു 34 പന്തില്‍ നിന്ന് 53 റണ്‍സും അനുകുള്‍16 പന്തില്‍ നിന്ന് 29 റണ്‍സുമെടുത്തു.
ആദ്യം ബാറ്റുചെയ്‌ത രാജസ്‌ഥാന്‍ നിശ്‌ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 155 റണ്‍സാണെടുത്തത്. ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന കൗമാരതാരം വൈഭവ് സൂര്യവംശി മികച്ച തുടക്കമാണ് രാജസ്‌ഥാന് സമ്മാനിച്ചത്. പതിയെ കളി തുടങ്ങിയ വൈഭവ് പിന്നീട് കത്തിക്കയറുകയായിരുന്നു. മൂന്നോവറില്‍ 20 റണ്‍സ് മാത്രമാണ് രാജസ്‌ഥാന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ആ ഘട്ടത്തില്‍ വൈഭവ് എട്ട് പന്തിലെടുത്തത് 11 റണ്‍സാണ്. എന്നാല്‍ നാലാം ഓവര്‍ മുതല്‍ വൈഭവ് ട്രാക്ക് മാറ്റി. ബൗണ്ടറികള്‍ കൊണ്ട് താരം സ്‌കോറുയര്‍ത്തി. നാലാം ഓവറില്‍ മൂന്ന് ഫോറുകള്‍ നേടിയ താരം അഞ്ചാം ഓവറില്‍ സുനില്‍ നരെയ്‌നെ ഒരുതവണ അതിര്‍ത്തി കടത്തി. യശസ്വി ജയ്‌സ്വാളും ഒപ്പം ചേര്‍ന്നതോടെ ടീം ആറോവറില്‍ 63-ലെത്തി.
ഒന്‍പതാം ഓവറില്‍ വൈഭവ് പുറത്തായെങ്കിലും ധ്രുവ് ജുറെലിനെ ഒരുവശത്ത് നിര്‍ത്തി ജയ്‌സ്വാള്‍ ടീമിനെ മുന്നോട്ടുനയിച്ചു. 28 പന്തില്‍ നിന്ന് 46 റണ്‍സെടുത്താണ് വൈഭവ് മടങ്ങിയത്. ശേഷം ജയ്‌സ്വാള്‍ മിന്നിയതോടെ ടീം പത്തോവറില്‍ 95-1 എന്ന നിലയിലായിരുന്നു. പിന്നീട് വിക്കറ്റുകള്‍ വീഴ്‌ത്തി കൊല്‍ക്കത്ത തിരിച്ചുവന്നു. ജുറെല്‍ അഞ്ച് റണ്‍സെടുത്തും ജയ്‌സ്വാള്‍ 29 പന്തില്‍ നിന്ന് 39 റണ്‍സെടുത്തും കൂടാരം കയറി. വരുണ്‍ ചക്രവര്‍ത്തിയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ക്യാപ്‌റ്റന്‍ പരാഗ്(12), ഡൊണോവന്‍ ഫെരെയ്‌ര(7) എന്നിവരും പുറത്തായതോടെ രാജസ്‌ഥാന്‍ 18 ഓവറില്‍ 144-5 എന്ന നിലയിലായിരുന്നു. 19-ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി കാര്‍ത്തിക് ത്യാഗി കത്തിക്കയറിയതോടെ രാജസ്‌ഥാന്‍ തകര്‍ന്നടിഞ്ഞു. രവീന്ദ്ര ജഡേജ(9), ഹെറ്റ്‌മയര്‍(15), രവി ബിഷ്‌ണോയ് എന്നിവരെയാണ് കാര്‍ത്തിക് മടക്കിയത്. ഒടുക്കം ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 155 റണ്‍സിന് രാജസ്‌ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചു. വരുണ്‍ ചക്രവര്‍ത്തിയും കാര്‍ത്തിക് ത്യാഗിയും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ സുനില്‍ നരെയ്‌ന്‍ രണ്ട് വിക്കറ്റെടുത്തു. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തത്. വരുണ്‍ തന്നെയാണ് കളിയിലെ താരവും.


