
ശിവ്പുരി: ഉഷ്ണതരംഗത്തെ പ്രതിരോധിക്കാന്‍ കീശയില്‍ എപ്പോഴും ഒരു സവാളയുമായി നടന്നാല്‍ മതിയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അത്യാധുനിക ഉപകരണങ്ങളെക്കാള്‍ പരമ്പരാഗത രീതികളെ വിശ്വസിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
51 ഡിഗ്രി വരെ ചൂടുള്ള മെയ്-ജൂണ്‍ മാസങ്ങളില്‍ പോലും താന്‍ കാറിലോ മുറിയിലോ എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാറില്ല. ഇതിന്റെ രഹസ്യം അന്വേഷിക്കുന്നവരോട് 'ഇത് ചമ്പല്‍ ചര്‍മ്മത്തിന്റെ കരുത്താണെന്നാണ്' മറുപടി നല്‍കാറുള്ളതെന്ന് അദ്ദേഹം തമാശയായി പറഞ്ഞു.
മധ്യപ്രദേശിലെ ശിവ്പുരിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനമായ വേനല്‍ച്ചൂടിനെ നേരിടാന്‍ ആധുനിക സംവിധാനങ്ങളേക്കാള്‍ പരമ്പരാഗത രീതികളെ വിശ്വസിക്കുന്നയാളാണ് താനെന്നും പറഞ്ഞു.
ചൂടിനെ അതിജീവിക്കാന്‍ പോക്കറ്റില്‍ ഒരു ഉള്ളി കരുതുന്നത് നല്ലതാണെന്ന് അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. പഴയ തലമുറയുടെ ഈ അറിവ് ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കാഴ്ചയില്‍ ചെറുപ്പമാണെങ്കിലും ചിന്താഗതിയില്‍ ഞാന്‍ പഴയ ആളാണ്. വാര്‍ത്താവിനിമയ മന്ത്രിയായ താന്‍ ആധുനിക ഉപകരണങ്ങള്‍ക്ക് പകരം കയ്യില്‍ സവാളയുമായാണ് നടക്കുന്നത്. ആയുര്‍വേദം വളരുമ്പോള്‍ ഇത്തരം നാട്ടുവിദ്യകളെ നാം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യയില്‍ ഉടനീളം ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രസ്താവന.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില കുതിച്ചുയരുകയാണ്. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും താപനില 40 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. എന്നാല്‍ ഹിമാലയന്‍ മേഖലകളിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും 36 ഡിഗ്രിയില്‍ താഴെയാണ് ചൂട്.
ഏപ്രില്‍ അവസാന വാരത്തില്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ശക്തമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഛത്തീസ്ഗഢിലും ഏപ്രില്‍ 28 വരെ സമാന സാഹചര്യം തുടരും.
കേരളം, തമിഴ്നാട്, പുതുച്ചേരി, തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






