
തമിഴകത്തിന്റെ പ്രിയതാരം സൂര്യയുടെ ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തുടക്കത്തില്‍ സഹനായകനായിട്ടാണ് സൂര്യയെ പ്രേക്ഷകര്‍ കണ്ടത്. എന്നാലതില്‍ നിന്ന് നായകനിലേക്ക് ചുവടു മാറിയപ്പോള്‍ താരത്തിന്റെ അഭിനയവും മികച്ചതായി. ഇന്ത്യന്‍ സിനിമയില്‍ എണ്ണം പറഞ്ഞ നടന്മാരില് ഒരാളാണിപ്പോള്‍ സൂര്യ. സൂരറൈ പോട്ര് എന്ന സിനിമയിലൂടെ സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടാന്‍ കഴിഞ്ഞു.
സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പാ’ണ്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈപ്പുകളിലൊന്ന് സായ് അഭ്യാങ്കറിന്റെ സംഗീതമാണ്. സൂര്യയ്ക്കൊപ്പം തൃഷ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമയുടെ ഓഡിയോ ലോഞ്ച് മധുരയിൽ ഒരു വലിയ ആഘോഷമായി നടത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്. വലിയൊരു ജനക്കൂട്ടം ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് സൂര്യയുടെ വൈകാരിക പ്രസംഗമാണ്.
ഇപ്പോഴിതാ ആയിരക്കണക്കിന് ആരാധകർ പങ്കെടുത്ത ഈ രാത്രി, മധുരയുടെ പ്രശസ്തമായ ചിത്തിരൈ തിരുവിഴയെ ഓർമ്മിപ്പിക്കുന്നതായിരുന്നുവെന്ന് പറയുകയാണ് സൂര്യ. മധുരയോടുള്ള ആത്മബന്ധം പങ്കിട്ട സൂര്യ 28 വർഷമായി തന്നെ ഹീറോയാക്കി നിലനിർത്തുന്നത് ഈ സ്നേഹമാണെന്നും പറഞ്ഞു. കൂട്ടത്തില്‍ സംവിധായകൻ ആർ.ജെ. ബാലാജിയുടെ കാഴ്ചപ്പാടിനെയും സംഗീതസംവിധായകൻ സായ് ആഭ്യങ്കറിന്റെ പ്രതിഭയേയും താരം പ്രശംസിച്ചു.
‘‘മധുര എനിക്ക് എപ്പോഴും പ്രത്യേകതയുള്ളതാണ്. ഇവിടെയുള്ള ആളുകൾ പാരമ്പര്യങ്ങളെയും ദയയെയും ബഹുമാനിക്കുന്ന രീതിയെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു. ഇത് മധുരയ്ക്ക് മറ്റൊരു ചിത്തിരൈ ഉത്സവം പോലെ തോന്നുന്നു. 28 വർഷത്തിലേറെയായി എന്നെ പിന്തുണച്ചതിന് ആരാധകർക്ക് നന്ദി. 28 വർഷമായി എന്നെ ഹീറോയാക്കി നിലനിർത്തുന്നത് ഈ സ്നേഹമാണ്. അവരുടെ സ്നേഹം എന്റെ യാത്രയെ രൂപപ്പെടുത്തി.
ഈ സിനിമ ഇത്രയും ആകാൻ കാരണം കറുപ്പു സാമിയാണെന്ന് എനിക്ക് തോന്നുന്നു. ദൈവം ഒരാളിലേക്ക് കടന്നുവരുമ്പോൾ ഉണ്ടാകുന്ന പ്രഭാവം എന്താണെന്ന് ഞാൻ ശരിക്കും കണ്ടു. വിശ്വാസമുള്ളിടത്ത് അത്ഭുതങ്ങൾ തീർച്ചയായും സംഭവിക്കും. ഈ സിനിമയിൽ ഞാൻ നായകനല്ല, കറുപ്പു സാമിയാണ് നായകൻ.
ആർജെ ബാലാജി ഒരു ബഹുമുഖ പ്രതിഭയാണ്. കാരണമെന്താണെന്നു വച്ചാൽ, ഞാൻ എന്നെ സൂര്യയായിട്ടാണ് കാണുന്നത്. പക്ഷേ ബാലാജി അദ്ദേഹത്തെ സ്വയം കാണുന്നത് തന്നെ സംവിധായകൻ, നടൻ, കമന്റേറ്റർ തുടങ്ങി പല രീതിയിലാണ്. ഇതിൽ അഭിനയിക്കാൻ എനിക്ക് അവസരം നൽകിയ എന്റെ സംവിധായകനോട് ഞാൻ നന്ദി പറയുന്നു...’’ സൂര്യ പറഞ്ഞു. ആരാധകരെയും മധുരയെയും സിനിമകളെയും കുറിച്ചുള്ള താരത്തിന്റെ തുറന്ന സംസാരം ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.
ചടങ്ങില്‍ സൂര്യ, തൃഷ കൃഷ്ണൻ, ഇന്ദ്രൻസ് എന്നിവർ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനങ്ങളും സിനിമയുടെ പ്രധാന ആകർഷണങ്ങളായിരിക്കും എന്നാണ് സിനിമയിലെ ടീം ഒന്നടങ്കം പറഞ്ഞത്. മധുരയില്‍ ആരാധകരുടെയും പ്രേക്ഷകരുടെയും വമ്പിച്ച ആവേശത്തിനിടയില്‍ സോളമലൈ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങ്, സാധാരണ പ്രമോഷൻ പരിപാടിയെ മറികടന്ന് ഇത് ഒരു സാംസ്കാരിക ഉത്സവമായി മാറി.
സംവിധായകൻ ആർ.ജെ. ബാലാജി രണ്ട് വർഷത്തിലേറെ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് കറുപ്പ് എത്തിയതെന്ന് പറഞ്ഞപ്പോള്‍, ഈ ചിത്രം ഒരു വലിയ ദൃശ്യ-സംഗീതാനുഭവമാകുമെന്ന് സംഗീതസംവിധായകൻ സായ് അഭ്യങ്കറും ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിർമ്മാതാവ് എസ്.ആർ. പ്രഭു ഉള്‍പ്പെടെയുള്ള ടീമംഗങ്ങള്‍ ഇത് ഒരു മഹത്തായ ഉത്സവചിത്രമാകുമെന്ന് ഉറപ്പുനല്‍കി. 2026 മെയ് 14ന് തിയേറ്ററുകളില്‍ എത്തുന്ന കറുപ്പ്, തമിഴ് സിനിമയില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ്. പി.ആർ.ഒ. : പ്രതീഷ് ശേഖർ.






