
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ് ഇനി മിത്തൽ കുടുംബത്തിന്റെയും പൂനവാലയുടേതും. പ്രമുഖ വ്യവസായ ഗ്രൂപ്പായ മിത്തൽ കുടുംബവും വാക്സിൻ രംഗത്തെ പ്രമുഖനായ അദാർ പൂനവാലയും ചേർന്ന് 1.65 ബില്യൺ ഡോളറിന് (ഏകദേശം 15,600 കോടി രൂപ) രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കി.
പ്രമുഖ സ്റ്റീൽ വ്യവസായി ലക്ഷ്മി എൻ. മിത്തൽ, മകൻ ആദിത്യ മിത്തൽ, സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല എന്നിവർ ചേർന്നാണ് രാജസ്ഥാൻ റോയൽസിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങിയത്. മിത്തൽ കുടുംബത്തിന് 75 ശതമാനം ഓഹരിയും അദാർ പൂനവാലയ്ക്ക് 18 ശതമാനം ഓഹരിയും നിലവിലെ ഉടമയായ മനോജ് ബദാലെയ്ക്ക് 7 ശതമാനം ഓഹരിയുമാവും ഉണ്ടാവുക. മനോജ് ബദാലെ പുതിയ ബോർഡിലും തുടരും.
ഈ വമ്പൻ നിക്ഷേപത്തിലൂടെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന് പുറമെ, ദക്ഷിണാഫ്രിക്കയിലെ പാർൾ റോയൽസ്, കരീബിയൻ ലീഗിലെ ബാർബഡോസ് റോയൽസ് എന്നീ ടീമുകളും ഈ കൂട്ടായ്മയുടെ കീഴിലാകും.
കരാറിൽ ഒപ്പിട്ടെങ്കിലും, ബിസിസിഐ, ഐപിഎൽ ഗവേണിംഗ് കൗൺസിൽ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ അന്തിമ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. എല്ലാം കൃത്യമായി നടന്നാൽ 2026-ന്റെ മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകും.






