കിഴക്കമ്പലം: ബുധനാഴ്‌ച പുലര്‍ച്ചെ മുതല്‍ മലയിടംതുരുത്ത് പ്രദേശം വന്‍ പോലീസ് സന്നാഹത്തിന്റെ നിഴലിലായിരുന്നു. രാവിലെ എട്ടരയോടെ ആലുവ ഡിവൈ.എസ്.പി. ബാബുകുട്ടന്‍, ജില്ലാ ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി. അലക്‌സ് ബേബി, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ബിജോയ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്‌ഥലത്ത് നിലയുറപ്പിച്ചു. മറുഭാഗത്ത് കോളനിയിലേക്കുള്ള പ്രവേശന കവാടമായ പെരിയാര്‍ വാലി കനാലിന്റെ പാലത്തില്‍ സ്‌ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന സമരക്കാര്‍ പ്രതിരോധത്തിന്റെ മനുഷ്യമതില്‍ തീര്‍ത്തു.
രാവിലെ 11 നു സുപ്രീം കോടതി നിയോഗിച്ച അഡ്വ. കമ്മിഷന്‍ ജയപാല്‍ എത്തിയതോടെ സ്‌ഥിതിരൂക്ഷമായി. കമ്മിഷന്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തങ്ങളുടെ മണ്ണില്‍നിന്നു പിന്മാറില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് 12 മണിയോടെ പോലീസിന്റെ സഹായത്തോടെ കമ്മിഷന്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം മൂര്‍ച്‌ഛിച്ചു. സമരക്കാര്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹൂതി ഭീഷണി മുഴക്കിയതോടെ കമ്മിഷന്‍ താല്‍ക്കാലികമായി പിന്‍വാങ്ങി.
എന്നാല്‍ ഉച്ചയ്‌ക്ക് രണ്ടരയോടെ എന്തു വിലകൊടുത്തും വിധി നടപ്പാക്കുമെന്ന നിലപാടില്‍ കമ്മിഷനും പോലീസും ഉറച്ചുനിന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ഉന്തുംതള്ളും ശക്‌തമായതോടെ സമരക്കാര്‍ വീണ്ടും മണ്ണെണ്ണയൊഴിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും സമരരംഗത്തുണ്ടായിരുന്ന സി.പി.എം. പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി സി.എം. കരീം, മുന്‍ ബ്ലോക്ക് പ്രസിഡന്റ് അന്‍വറലി, മുന്‍ ബ്ലോക്ക് അംഗം സിറാജ് ഉള്‍പ്പെടെ 16 നേതാക്കളെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയും ചെയ്‌തു. നേതാക്കളെ മാറ്റിയശേഷം സ്‌ത്രീകളെ തള്ളിനീക്കി പോലീസ് കമ്മിഷന് വഴിയൊരുക്കി. ആദ്യത്തെ വീട്ടിലെത്തിയ കമ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നോട്ടീസ് പതിപ്പിച്ചു. തൊട്ടടുത്തുള്ള ചോതിയുടെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ മുന്‍വാതില്‍ അടച്ച് അകത്തിരുന്ന് പ്രതിരോധം തീര്‍ത്തു. പുറത്ത് സ്‌ത്രീകളും കുട്ടികളും പോലീസിനെ തടഞ്ഞു. വനിതാ പോലീസ് ഇവരെ ബലമായി പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അടിയന്തര ഫോണ്‍ സന്ദേശം എത്തിയതും പോലീസ് നടപടി നിര്‍ത്തിവച്ച് പിന്‍വാങ്ങിയതും.






