
ശ്രീനഗർ: ശനിയാഴ്ച ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലൂടെ നിയന്ത്രണരേഖ മറികടന്ന് ജമ്മു കശ്മീരിലേക്ക് കടക്കാൻ ശ്രമിച്ച പാക് അധീന കശ്മീർ സ്വദേശിയെ ഇന്ത്യൻ സൈന്യം പിടികൂടി. ജമ്മു കശ്മീരിൽ താമസിക്കുന്ന പ്രണയിനിയെ കാണാനാണ് ഇയാൾ സാഹസികത കാട്ടിയതെന്നാണ് പ്രാഥമിക വിവരം.
പാക് അധീന കശ്മീരിലെ മുസാഫറാബാദ് ജില്ലയിലുള്ള പൈൻകാടി ഗ്രാമത്തിലെ ലാൽ ദിൻ മിറിന്റെ മകനായ സീഷാൻ അഹമ്മദ് മീർ (25) ആണ് പിടിയിലായത്. സിലിക്കോട്ട് അതിർത്തി മേഖലയിലൂടെ ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടന്ന ഇയാളെ ശനിയാഴ്ച രാവിലെ 9:30 ഓടെ സൈന്യത്തിന്റെ 12 ഗ്രനേഡിയേഴ്സ് യൂണിറ്റിലെ ജവാന്മാരാണ് തടഞ്ഞുവെച്ചത്.
പ്രാഥമിക അന്വേഷണങ്ങൾ അനുസരിച്ച്, ഉറിയിലെ തിലായ് ഗ്രാമവാസിയായ അബ്ദുൾ മജീദ് മിറിന്റെ മകൾ ഇറാം ബാനോ എന്ന യുവതിയെ കാണാനാണ് മീർ നിയന്ത്രണരേഖ കടന്നത്. ഇരുവരും തമ്മിലുള്ള പ്രണയബന്ധമാണ് സംഭവത്തിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
നിലവിൽ മീറും യുവതിയും സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതിർത്തി കടന്ന സാഹചര്യങ്ങളെക്കുറിച്ചും ഇതിൽ മറ്റെന്തെങ്കിലും ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സുരക്ഷാ ഏജൻസികൾ പരിശോധിച്ച് വരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.






