തുഗ്ലക് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ ഇന്ത്യയിലെ വിദ്യാഭ്യാസമേഖല കുത്തഴിഞ്ഞ പുസ്‌തകം പോലെ അടിമുടിയിന്ന് താറുമാറായിരിക്കുന്നു. അഴിമതിയും കെടുകാര്യസ്‌ഥതയും, ധാര്‍ഷ്‌ഠ്യവും, ഉദ്യോഗസ്‌ഥവീഴ്‌ചകളും ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളുടെ പ്രസക്‌തി നഷ്‌ടപ്പെടുത്തുകയും 18 ലക്ഷത്തില്‍പരം സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ഭാവി പന്താടുകയും ചെയ്യുന്ന ഭരണസംവിധാന പരാജയത്തിനെതിരേ രാജ്യത്തുടനീളം പ്രതിഷേധ പ്രതികരണങ്ങള്‍ അതിശക്‌തമാണ്. വിദ്യാഭ്യാസമേഖല പ്രശ്‌നസങ്കീര്‍ണമായിരിക്കുമ്പോഴാണ് കല്‍പിത സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കാനുള്ള പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 21ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (സര്‍വകലാശാലകളായി കണക്കാക്കുന്ന സ്‌ഥാപനങ്ങള്‍) ഭേദഗതി ചട്ടങ്ങള്‍ 2026ലൂടെ ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളെ കല്‍പിത സര്‍വകലാശാല (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി)യായി ഉയര്‍ത്താനുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതികള്‍ വരുത്തിയുള്ള ഗസറ്റ് വിജ്‌ഞാപനം പുറത്തിറക്കി. 2023ലെചട്ടങ്ങളില്‍ ഭേദഗതി വരുത്തിയായിരുന്നു ഇത്.
സുപ്രധാന ഭേദഗതികള്‍
സംസ്‌ഥാന സര്‍വകലാശാലകളിലെ സ്വയംഭരണ കോളജുകള്‍ക്കും ഘടക കോളജുകള്‍ക്കും സംസ്‌ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സിയോടുകൂടി കല്‍പിത സര്‍വകലാശാലയ്‌ക്കായി അപേക്ഷിക്കാം.
ഇപ്പോള്‍ നിലവിലുള്ള കല്‍പിത സര്‍വകലാശാലകളുടെയോ മറ്റു സര്‍വകലാശാലകളുടെയോ ഓഫ് കാമ്പസ് കേന്ദ്രങ്ങളായി നിലവിലുള്ള കോളജുകള്‍ക്ക് മാറാം.
തുടര്‍ച്ചയായി മൂന്ന് സൈക്കിളുകളില്‍ (15 വര്‍ഷം) വിദ്യാര്‍ഥികളുടെ ശരാശരി ഗ്രേഡ് കണക്കാക്കുന്ന ഗ്രേഡിങ് സംവിധാനമായ സി.ജി.പി.എയോടെ നാക്കിന്റെ ഗ്രേഡ് വേണമെന്ന വ്യവസ്‌ഥ പുതുക്കി. അവസാന സൈക്കിള്‍ ഉള്‍പ്പെടെ മൂന്നു സൈക്കിളുകളില്‍ അംഗീകാരം അല്ലെങ്കില്‍ അതിനുതുല്യമായ നാക്ക് ഗ്രേഡ് എന്ന രീതിയിലേക്ക് മാറ്റി. പുതിയ മാര്‍ഗരേഖയില്‍ ഈ അക്രഡിറ്റേഷന്‍ മതി സാങ്കേതികമായി കല്‍പിത സര്‍വകലാശാലയാകുവാന്‍.
കല്‍പിത സര്‍വകലാശാലകള്‍ സ്‌ഥാപിക്കാനും ഓഫ് കാമ്പസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാനും ബന്ധപ്പെട്ട സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഡി-നോട്ടിഫിക്കേഷന്‍ അനിവാര്യമാണന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. ബന്ധപ്പെട്ട സംസ്‌ഥാന സര്‍ക്കാരിന്റെ ഔപചാരിക ഡി-നോട്ടിഫിക്കേഷനു ശേഷം മാത്രമേ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനോ ഓഫ് കാമ്പസ് അല്ലെങ്കില്‍ കല്‍പിത സര്‍വകലാശാലയായി കണക്കാക്കപ്പെടുന്ന സ്‌ഥാപനമായി പ്രവര്‍ത്തിക്കാനോ അനുവാദമുള്ളൂ.
നിലവില്‍ സര്‍ക്കാര്‍ സഹായം ഒരു നിശ്‌ചിത ശതമാനമോ അതിലധികമോ ലഭിക്കുന്ന കല്‍പിത സര്‍വകലാശാലകള്‍ക്ക് പദവി നിലനിര്‍ത്താന്‍ അവരുടെ മൊത്തം വരുമാനത്തില്‍നിന്ന് ഒരു നിര്‍ദിഷ്‌ടവിഹിതം സ്വയം സമ്പാദിക്കുവാന്‍ കഴിവുണ്ടെന്ന് തെളിയിക്കണം. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളില്‍നിന്ന് 50% ഫണ്ട് സ്വീകരിക്കുന്ന കല്‍പിത സര്‍വകലാശാലകള്‍ക്ക് ബാക്കി 50% കണ്ടെത്താന്‍ കഴിയുമെങ്കില്‍ അവരുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ ഇടയ്‌ക്കിടെ പുതുക്കേണ്ടതില്ലെന്നും പുതിയ യു.ജി.സി. ഭേദഗതിയില്‍ പറയുന്നു. 2026 ലെ കല്‍പിത സര്‍വകലാശാലചട്ടങ്ങളില്‍ ജീവകാരുണ്യസംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന യൂണിവേഴ്‌സിറ്റികള്‍ എന്നൊരു ഭേദഗതി കൂട്ടിച്ചേര്‍ക്കുകയും ഏതൊരു സ്‌ഥാപനത്തെയും ആ പദവിക്ക് പരിഗണിക്കുന്നതിന് ഏറ്റവും പുതിയ മൂന്ന് സൈക്കിളുകളുടെ നാക്ക് ഗ്രേഡുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്‌തിരിക്കുന്നു.
കേരള സര്‍ക്കാര്‍ റിപ്പോര്‍ട്ട്
കേരളത്തില്‍ കല്‍പിത സര്‍വകലാശാലകള്‍ തുടങ്ങുന്നതിന് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2022 ജനുവരിയില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കല്‍പിത സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിശദമായ നയരൂപീകരണവും നിയമനിര്‍മാണവും നടത്തുന്നതിന് ആവശ്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചത്. യു.ജി.സി. ചട്ടങ്ങള്‍ക്ക് അനുസൃതമായ നിലപാടുമാത്രമേ സ്വീകരിക്കാന്‍ പാടുള്ളുവെന്നും പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2022 മാര്‍ച്ച് അവസാനം ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കേരളത്തിലെ ചില പ്രമുഖ എയ്‌ഡഡ് ഉന്നതവിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ സംസ്‌ഥാനത്ത് കല്‍പിതസര്‍വകലാശാല ആരംഭിക്കാന്‍ എന്‍.ഒ.സി. നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് ഈ പഠനത്തിലേക്ക് സര്‍ക്കാര്‍ കടന്നതെന്നാണ് വസ്‌തുത. ഈ റിപ്പോര്‍ട്ടിന്റെ പ്രസക്‌തഭാഗങ്ങളിതാണ്:
എയ്‌ഡഡ് കോളജുകള്‍ കല്‍പിത സര്‍വകലാശാലകളായി മാറിയാല്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവ സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമോ എന്നു വ്യക്‌തത വരുത്തണം. അങ്ങനെ നല്‍കിയാല്‍ സര്‍ക്കാരിന്റെ അധികാരം വ്യക്‌തമാക്കണം. പല സംസ്‌ഥാനങ്ങളിലും കല്‍പിത സര്‍വകലാശാലകളില്‍ സംവരണം ഇല്ല. ഇക്കാര്യത്തില്‍ വ്യവസ്‌ഥ വേണം. സംസ്‌ഥാനത്തു സ്വയംഭരണ കോളജുകള്‍ അനുവദിക്കുന്നതിനുമുമ്പ് അവ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവന്നിരുന്നു. കല്‍പിത സര്‍വകലാശാലകളുടെ കാര്യത്തിലും ഇത് ആവശ്യമാണ്. അക്കാദമിക് മികവു പുലര്‍ത്തുന്ന കോളജുകള്‍ കല്‍പിത സര്‍വകലാശാലയായി മാറുമ്പോള്‍ അതേ മാനേജ്‌മെന്റിന്റെ മറ്റു കോളജുകളെക്കൂടി അതിന്റെ കീഴില്‍ കൊണ്ടുവരുന്നത് നിലവാരത്തെ ബാധിക്കും. കല്‍പിത സര്‍വകലാശാലകള്‍ സംബന്ധിച്ച യു.ജി.സി. വ്യവസ്‌ഥകളില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. അക്കാദമിക് നിലവാരം ഉറപ്പാക്കുകയും അമിത ഫീസ് ചുമത്തുന്നതു നിയന്ത്രിക്കുകയും വേണം.
കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ പ്രമുഖ കോളജുകള്‍ സ്വയംഭരണ പദവി നേടുകയും കല്‍പിത സര്‍വകലാശാല ലക്ഷ്യമാക്കി നീങ്ങുകയും ചെയ്‌തിരിക്കുമ്പോഴാണ് സംസ്‌ഥാനം സ്വകാര്യ സര്‍വകലാശാലയുമായി രംഗത്ത് വന്നത്. കേരളം പോലുള്ള സംസ്‌ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖല കൂടുതല്‍ കരുത്താര്‍ജിക്കണമെങ്കില്‍ പുതിയ ഗവേഷണ ശാഖകള്‍ തുറക്കേണ്ടതുണ്ട്. അതിനാല്‍ സ്വകാര്യ സര്‍വകലാശാലകളേക്കാള്‍ കല്‍പിത സര്‍വകലാശാലകള്‍ക്കാണ് കൂടുതല്‍ സാധ്യത നല്‍കേണ്ടത്.
കോര്‍പറേറ്റുകള്‍ കീഴടക്കുന്നു
പ്രഫഷണല്‍ വിദ്യാഭ്യാസമുള്‍പ്പെടെ ഉന്നതവിദ്യാഭ്യാസമേഖല വന്‍കിട കോര്‍പറേറ്റുകള്‍ കീഴടക്കുന്ന സ്‌ഥിതിവിശേഷം രാജ്യത്തുണ്ട്. രാഷ്‌ട്രീയ നേതൃത്വങ്ങളുടെയും ഭരണസംവിധാനങ്ങളുടെയും ജനപ്രതിനിധികളുടെയും ബിനാമിമാരും കോര്‍പറേറ്റുകളും നടത്തുന്ന സ്‌ഥാപനങ്ങള്‍ക്കുവേണ്ടി വിദ്യാഭ്യാസ നിയമങ്ങള്‍ പോലും മാറ്റിമറിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നു. വന്‍കിട വ്യവസായികളും ബിസിനസ്സുകാരും ഉള്‍പ്പെടുന്നവര്‍ ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസമേഖല കൈയടക്കുക മാത്രമല്ല വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥങ്ങളും മൂല്യങ്ങളും നഷ്‌ടപ്പെടുത്തി വില്‌പനച്ചരക്കാക്കുന്നു. ഇത്തരം ഒരവസ്‌ഥയിലേക്ക് കല്‍പിതസര്‍വകലാശാലകളുടെ ഉദ്ദേശശുദ്ധി വഴിമാറുമോയെന്ന ആശങ്കയുമുണ്ട്. സംസ്‌ഥാന സര്‍വകലാശാലകള്‍ പ്രത്യേക നിയമംവഴി രൂപപ്പെടുമ്പോള്‍ കല്‍പിതസര്‍വകലാശാലകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് മാത്രം മതിയെന്നത് ഉന്നതവിദ്യാഭ്യാസത്തിന്റെ ദേശീയ സാമൂഹിക കാഴ്‌ചപ്പാടുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും.
കൂടുതല്‍ പ്രതിസന്ധിയിലേക്ക്
2026ലെ കല്‍പിത സര്‍വകലാശാല നിയമഭേദഗതികള്‍ നന്മയേക്കാളുപരി കൂടുതല്‍ അധികാരകേന്ദ്രങ്ങളെ സൃഷ്‌ടിച്ച് നിയന്ത്രിക്കാനുള്ള ഗൂഢതന്ത്രമായേ ഒരു പരിധിവരെ കാണാനാവൂ എന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംസ്‌ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സിയും ഡിനോട്ടിഫിക്കേഷനും ലഭിച്ചാല്‍ മാത്രമേ യു.ജി.സി. അംഗീകാരം ലഭിക്കൂ എന്ന വ്യവസ്‌ഥ പുതിയ പ്രതിസന്ധികള്‍ സൃഷ്‌ടിച്ചേക്കും. സ്വയംഭരണ കോളജുകള്‍ക്ക് യു.ജി.സി. നല്‍കുന്ന അംഗീകാരത്തിന് എന്‍.ഒ.സി.യുടെ ആവശ്യമില്ലെന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന കല്‍പിത സര്‍വകലാശാലകള്‍ തങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനമെങ്കിലും സ്വയം കണ്ടെത്തണമെന്ന പുതിയ നിര്‍ദേശം ഈ സ്‌ഥാപനങ്ങളില്‍ ഫീസ് വര്‍ധനവിന് കാരണമാകുകയും അമിതഭാരം വിദ്യാര്‍ഥികളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യും.
എ.ഐ.സി.ടി.ഇ. അംഗീകാരമില്ലാത്ത സാങ്കേതിക കോഴ്‌സുകള്‍ കല്‍പിത സര്‍വകലാശാലകള്‍ നടത്തിയാല്‍ അതിന് സാധുതയില്ലെന്നുള്ള മദ്രാസ് ഹൈക്കോടതിയുടെ ഇക്കഴിഞ്ഞ മേയ് ആറിലെ വിധിയും ഗൗരവമായി കാണണം. കല്‍പിത സര്‍വകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെടുമെന്നതിന്റെ സൂചനയാണിത്.
ഈ നിയമഭേദഗതിയിലൂടെ സംസ്‌ഥാനങ്ങള്‍ക്ക് കല്‍പിത സര്‍വകലാശാലകളുടെ മേലുള്ള സ്വാധീനം കുറയുകയും യു.ജി.സി.യുടെ പങ്ക് വര്‍ധിക്കുകയും ചെയ്യും.
കേരളത്തിലെ 23 എന്‍ജിനീയറിങ് കോളജുകള്‍ യു.ജി.സി. അംഗീകരിച്ച സ്വയംഭരണ കോളജുകളാണ്;അവയില്‍ 21 എണ്ണം സ്വാശ്രയ സ്‌ഥാപനങ്ങളുമാണ്. യു.ജി.സി.യുടെ നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്‌ഥാപനങ്ങള്‍ കല്‍പിത സര്‍വകലാശാലകളാകുമ്പോള്‍ സംസ്‌ഥാന സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലെന്നുമാത്രമല്ല, സംസ്‌ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക് മുതല്‍ക്കൂട്ടാകുകയും ചെയ്യും. അതിനാവശ്യമായ എന്‍.ഒ.സി.യും ഡിനോട്ടിഫിക്കേഷനും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുകയാണ് വേണ്ടത്.
പുതിയ സര്‍ക്കാര്‍
തടസമാകരുത്
2025ല്‍ സംസ്‌ഥാന സര്‍ക്കാര്‍ പാസാക്കിയ സ്വകാര്യ സര്‍വകലാശാല ബില്‍ ഗവര്‍ണറുടെ അലമാരയില്‍ ഇരുന്നുറങ്ങുമ്പോള്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയ്‌ക്ക് ഏറെ പ്രതീക്ഷകളേകുന്നതാണ് കല്‍പിത സര്‍വകലാശാലകള്‍. നാടുവിട്ട് ഇന്ത്യയിലെ യുവത്വം ഇതരസംസ്‌ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഒഴുകുമ്പോള്‍ അവരെ നാട്ടില്‍ പിടിച്ചുനിര്‍ത്താന്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ അഴിച്ചുപണി കൂടിയേതീരൂ. മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ചയ്‌ക്കും മികവിനുമുള്ള അവസരങ്ങളെ ബോധപൂര്‍വ്‌വം ഇല്ലാതാക്കാന്‍ ഭരണനേതൃത്വങ്ങള്‍ ശ്രമിക്കുന്നത് നീതികേടാണ്. കഴിഞ്ഞ നാളുകളിലും ഇത്തരം അവസരങ്ങള്‍ പലതും തേടിയെത്തിയെങ്കിലും സര്‍ക്കാര്‍ പിടിവാശിയും രാഷ്‌ട്രീയവും അധികാരധാര്‍ഷ്‌ഠ്യവുമാണ് ഈ സാധ്യതകളെ തകര്‍ത്തതെന്ന പരമസത്യം കണ്‍മുമ്പിലുണ്ട്. ഇന്നലെകളില്‍ ഒരു എന്‍ഒസിയില്‍ തീരുമാനമായിരുന്ന കാര്യമാണ് ഇപ്പോള്‍ പുതിയ ഭേദഗതിയില്‍ ഡി നോട്ടിഫിക്കേഷനും ഇടനല്‍കിയിരിക്കുന്നത്. വരും നാളുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും കേന്ദ്രസര്‍ക്കാര്‍ കൈകടത്തലുകളും ഉന്നതവിദ്യാഭ്യാസമേഖലയിലുണ്ടാകുമെന്നതിന്റെ സൂചനയാണിത്.
അഡ്വ. വി.സി. സെബാസ്‌റ്റ്യന്‍
(കേരള കാത്തലിക് എന്‍ജിനീയറിങ്
കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണ് ലേഖകന്‍. ഫോണ്‍: 7012641488)





