
ലോകം ഒടുവില്‍ ആശ്വാസനിശ്വാസമുതിര്‍ക്കുകയാണ്. മാസങ്ങളായി പശ്‌ചിമേഷ്യയെ മുള്‍മുനയിലാക്കിയ അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമമിടാന്‍ ധാരണയായെന്ന വാര്‍ത്ത യുദ്ധഭീതിയില്‍ കഴിഞ്ഞ ലോകജനതയ്‌ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. യുദ്ധം എന്നത് യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ പരാജയത്തിന്റെ മറ്റൊരു പേരാണ്. അതുകൊണ്ടുതന്നെ വെടിയൊച്ചകള്‍ നിലയ്‌ക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുക എന്നത് മനുഷ്യരാശിയുടെ സ്വാഭാവിക പ്രതികരണമാണ്.
ഈ യുദ്ധത്തിന്റെ ആഘാതം യുദ്ധഭൂമിയില്‍ മാത്രമായിരുന്നില്ല. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള എണ്ണവിപണി വിറച്ചു. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. പ്രകൃതിവാതകം, എല്‍.പി.ജി., രാസവളങ്ങള്‍, വിമാന ഇന്ധനം തുടങ്ങി എണ്ണയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും പ്രതിസന്ധിയിലായി. ആ പ്രതിസന്ധിയുടെ ഭാരം ഇന്ത്യയും ചുമന്നു. വിലക്കയറ്റം വീണ്ടും സാധാരണക്കാരന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. കര്‍ഷകന്‍ മുതല്‍ വ്യവസായി വരെ, വിമാനക്കമ്പനികള്‍ മുതല്‍ ഹോട്ടല്‍ മേഖല വരെ, എല്ലാ രംഗങ്ങളും അതിന്റെ പ്രത്യാഘാതം അനുഭവിച്ചു.
അതുകൊണ്ടുതന്നെ യുദ്ധം അവസാനിക്കുന്നതും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കപ്പെടുമെന്ന പ്രതീക്ഷയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് ആശ്വാസം പകരുന്ന സംഭവമാണ്. എണ്ണവില ക്രമേണ താഴ്‌ന്നാല്‍ വിലക്കയറ്റ സമ്മര്‍ദം കുറയാനും വ്യവസായ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് മടങ്ങാനും സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയ്‌ക്ക് പശ്‌ചിമേഷ്യയിലെ സമാധാനം സാമ്പത്തിക ആവശ്യകത കൂടിയാണ്.
എന്നാല്‍, ഈ യുദ്ധം എന്തിനായിരുന്നു? അമേരിക്കയും ഇസ്രയേലും ലോകത്തോട് പറഞ്ഞത് ഒരു കഥയായിരുന്നു. ഇറാന്‍ ആണവായുധശേഷി കൈവരിക്കുകയാണെന്നും അതു തടയുക മാത്രമാണ് ലക്ഷ്യമെന്നുമായിരുന്നു അവരുടെ വിശദീകരണം. എന്നാല്‍, യുദ്ധത്തിന്റെ ഗതിവിഗതികളും തുടര്‍ന്ന് നടന്ന നയതന്ത്ര ചര്‍ച്ചകളും പരിശോധിക്കുമ്പോള്‍ മറ്റൊരു ചിത്രം വ്യക്‌തമായി തെളിയുന്നു. ഇറാനിലെ ഭരണകൂടത്തെ അസ്‌ഥിരപ്പെടുത്തുകയും, ഭരണമാറ്റം സൃഷ്‌ടിക്കുകയും, പശ്‌ചിമേഷ്യയിലെ ശക്‌തിസന്തുലനം തങ്ങള്‍ക്കനുകൂലമായി മാറ്റുകയും ചെയ്യുക എന്നതായിരുന്നു യഥാര്‍ഥ ലക്ഷ്യമെന്ന വിലയിരുത്തല്‍ നിഷേധിക്കാനാവില്ല. പക്ഷേ യുദ്ധഭൂമിയിലെ യാഥാര്‍ഥ്യം ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്‌തിയായ അമേരിക്കയും പശ്‌ചിമേഷ്യയിലെ ഏറ്റവും ശക്‌തമായ സൈനികരാജ്യമായ ഇസ്രയേലും ചേര്‍ന്നിട്ടും ഇറാനെ കീഴടക്കാനോ ഭരണകൂടത്തെ തകര്‍ക്കാനോ കഴിഞ്ഞില്ല. മറിച്ച്, ഹോര്‍മുസ് കടലിടുക്കിന്റെ തന്ത്രപ്രധാനമായ സ്‌ഥാനം ഉപയോഗപ്പെടുത്തി ലോക സമ്പദ്‌വ്യവസ്‌ഥയെ സമ്മര്‍ദത്തിലാക്കാന്‍ ഇറാന് കഴിഞ്ഞു. എണ്ണവില കുതിച്ചുയര്‍ന്നതോടെ അമേരിക്കയിലും യൂറോപ്പിലും വിലക്കയറ്റം രൂക്ഷമായി. യുദ്ധം തുടരുന്നതിന്റെ രാഷ്‌ട്രീയച്ചെലവ് അമേരിക്ക തിരിച്ചറിഞ്ഞു. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്‌തിക്കുപോലും ആഗോള സമ്പദ്‌വ്യവസ്‌ഥയെ ദീര്‍ഘകാലം അവഗണിച്ച് യുദ്ധം തുടരാനാവില്ലെന്ന സത്യം ഈ സംഘര്‍ഷം വീണ്ടും തെളിയിച്ചു.
അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഒന്നും പൂര്‍ണമായി കൈവരിച്ചിട്ടില്ല. ഇറാനില്‍ ഭരണമാറ്റമുണ്ടായില്ല. ആണവപ്രശ്‌നത്തിന് അന്തിമപരിഹാരമായില്ല. മറിച്ച്, അതേ വിഷയത്തില്‍ ഭാവിയില്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന ധാരണയോടെയാണ് യുദ്ധം അവസാനിപ്പിക്കേണ്ടിവന്നത്. സൈനികവിജയത്തിന്റെ അവകാശവാദങ്ങളേക്കാള്‍ യാഥാര്‍ഥ്യബോധമാണ് ഒടുവില്‍ മേല്‍ക്കൈ നേടിയത്. ഇതെല്ലാം കണ്ട ലോകം മറ്റൊരു കാര്യവും മനസിലാക്കി. സൈനിക ശക്‌തി എത്ര വലുതായാലും രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ നേടാന്‍ അതു മാത്രം മതിയാകില്ല. യുദ്ധം ആരംഭിക്കുക എളുപ്പമാണ്. എന്നാല്‍, അതിന് അഭിമാനത്തോടെ അറുതി കുറിക്കുക പലപ്പോഴും അസാധ്യവുമാണ്.
എന്നാല്‍, ഈ സമാധാനത്തെ കുറിച്ച് അമിതമായ പ്രതീക്ഷ പുലര്‍ത്തുന്നത് വിവേകമാകില്ല. കാരണം, സമാധാനക്കരാറുകള്‍ ഒപ്പുവയ്‌ക്കുന്നത് രാഷ്‌ട്രീയ നേതാക്കളാണ്; അതു പാലിക്കേണ്ടതും അവരാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പലപ്പോഴും പ്രവചനാതീതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന നേതാവാണ്. രാവിലെ പ്രഖ്യാപിക്കുന്ന നിലപാട് വൈകുന്നേരംതന്നെ മാറ്റുന്ന രാഷ്‌ട്രീയശൈലി അദ്ദേഹത്തിനുണ്ട്. രാജ്യാന്തര നയതന്ത്രത്തില്‍ സ്‌ഥിരതയേക്കാള്‍ വ്യക്‌തിപരമായ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന വിമര്‍ശനം പുതുമയുള്ളതല്ല. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ രാഷ്‌ട്രീയചരിത്രവും വ്യത്യസ്‌തമല്ല. സുരക്ഷാ വെല്ലുവിളികള്‍ക്ക് സൈനിക പ്രതികരണമാണ് അദ്ദേഹത്തിന്റെ ആദ്യ പരിഗണന. ആഭ്യന്തര രാഷ്‌ട്രീയ പ്രതിസന്ധികള്‍ രൂക്ഷമാകുമ്പോഴെല്ലാം സുരക്ഷാ വിഷയങ്ങള്‍ മുന്‍നിരയിലേക്ക് കൊണ്ടുവരുന്ന നേതാവെന്ന ആരോപണവും അദ്ദേഹത്തെ പിന്തുടരുന്നു.
അത്തരമൊരു അമേരിക്കന്‍ പ്രസിഡന്റും ഇസ്രയേല്‍ പ്രധാനമന്ത്രിയും അധികാരത്തില്‍ തുടരുന്നിടത്തോളം പശ്‌ചിമേഷ്യയിലെ സമാധാനം എത്രകാലം നിലനില്‍ക്കും എന്ന ചോദ്യം പ്രസക്‌തമാണ്. അതുകൊണ്ട് ഇന്നത്തെ സന്തോഷത്തിനൊപ്പം നാളെയെക്കുറിച്ചുള്ള ജാഗ്രതയും ആവശ്യമാണ്.
ഈ യുദ്ധം അവസാനിച്ചതുകൊണ്ട് പശ്‌ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് കരുതാനാവില്ല. യഥാര്‍ഥ സമാധാനം യുദ്ധവിരാമത്തില്‍നിന്നല്ല ജനിക്കുന്നത്; പരസ്‌പര വിശ്വാസത്തില്‍നിന്നും നയതന്ത്രത്തില്‍നിന്നുമാണ്. യുദ്ധത്തിന്റെ നിഴല്‍ ഇപ്പോഴും മാറിയിട്ടില്ല. ആ നിഴല്‍ വീണ്ടും യാഥാര്‍ഥ്യമാകാതിരിക്കാന്‍ ലോകനേതാക്കള്‍ക്ക് വിവേകവും സംയമനവും ദീര്‍ഘവീക്ഷണവും അനിവാര്യമാണ്. പശ്‌ചിമേഷ്യയ്‌ക്കും ലോകത്തിനും ഇന്ന് ഏറ്റവും ആവശ്യമുള്ളത് അതാണ്.






