
സത്യനും ഷീലയും തകര്‍ത്തഭിനയിച്ച 'വാഴ്‌വേമായം' എന്ന പ്രശസ്‌ത ചലച്ചിത്രം ഓര്‍മയില്ലേ? ഈ സിനിമ തുടങ്ങുന്നത് നായകന്റെ മരണരംഗത്തോടെയാണ്. അക്കാലത്തെ മരണവീടുകളിലെ ദുഃഖസാന്ദ്രമായ അന്തരീക്ഷവും മനുഷ്യരുടെ കരുതലും സ്‌നേഹവുമൊക്കെ ഈ രംഗത്തില്‍ തെളിഞ്ഞു കാണാം.
വിശ്രുത സംവിധായകനായ കെ.എസ്. സേതുമാധവന്‍ എത്രമാത്രം കൈയടക്കത്തോടെയാണ് അരനൂറ്റാണ്ടു മുമ്പ് ഈ വേര്‍പാടുരംഗം ചിത്രീകരിച്ചത്! നമ്മുടെ ഹൃദയങ്ങള്‍ ഏറെക്കുറെ നിഷ്‌ക്കളങ്കവും സ്‌നേഹാദ്രവുമായിരുന്ന ഒരു കാലത്തെയാണ് ഈ സിനിമ അടയാളപ്പെടുത്തുന്നത്.
മരിച്ചവരെ അവരുടെ പാട്ടിനുവിടുകയെന്നായിരുന്നു പഴയ രീതി. മരിച്ചവരെയോര്‍ത്ത് അമിതമായി ദുഃഖിക്കാനും പൊറാട്ടുനാടകം നടത്താനും പഴമക്കാര്‍ തയാറായില്ല. മരണവീടുകളില്‍ രാമായണത്തിലെ 'ലക്ഷ്‌മണോപദേശം' പാരായണം ചെയ്യുന്നത് സംയമനം പാലിക്കാനുള്ള മന:ശാസ്‌ത്ര ഔഷധമായിരുന്നു. മരണം നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള പരമമായ സത്യമാണെന്ന ഓര്‍മപ്പെടുത്തലായായിരുന്നു അത്.
ഇക്കാലത്ത് ലക്ഷ്‌മണോപദേശമെന്നല്ല, ഒരുപദേശവും ആരും കേള്‍ക്കാറില്ല. പ്രബുദ്ധകേരളത്തിന് അതിന്റെ ആവശ്യവുമില്ല.
മരണവീടുകളിലെ കഴുകന്മാര്‍
സംസ്‌കാരച്ചടങ്ങുകള്‍ ഇപ്പോള്‍ അത്രമാത്രം നിഷ്‌ക്കളങ്കമായല്ല നടത്തപ്പെടുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അതിപ്പോള്‍ ഫെസ്‌റ്റിവലാണ്, കാര്‍ണിവലാണ്, ആഘോഷമാണ്, ഇവന്റാണ്, ബിസിനസാണ്. പ്രശസ്‌തരുടെ മരണമാണെങ്കില്‍ പറയാനുമില്ല. വി.ഐ.പികളുടെ മരണവീടുകളില്‍ അതിക്രമിച്ചുകയറി തമ്പടിച്ച് ബന്ധുമിത്രാദികളുടെ സങ്കടം ലൈവായി സംപ്രേഷണം ചെയ്‌തു വിറ്റ് റേറ്റിങ്ങുണ്ടാക്കുന്നവര്‍ക്ക് ഇത്തരം വേര്‍പാടുകള്‍ വലിയ ബിസിനസ് അവസരങ്ങളാണ്.
നടനും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവാസന്‍ മരിച്ചപ്പോഴും നടനായ സലിംകുമാര്‍ വേര്‍പിരിഞ്ഞപ്പോഴും ഇവരുടെ വീടുകളില്‍ യൂട്യൂബര്‍മാരും മറ്റും ചെന്ന് ചുടലനൃത്തമാടിയത് നമ്മള്‍ കണ്ടതാണേല്ലാ. സലിംകുമാറിന്റെ വീട്ടിലാണെങ്കില്‍, സാക്ഷാല്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവറ്റകള്‍ തരിമ്പും വകവച്ചില്ലെന്നാണ് കേള്‍ക്കുന്നത്.
മരിച്ചയാളുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വകാര്യനിമിഷങ്ങള്‍ ക്യാമറയിലാക്കി ലോകമെങ്ങും എത്തിച്ച് ചുളുവില്‍ റേറ്റിങ് വര്‍ധിപ്പിക്കുന്ന ഇത്തരം ചുടലപ്പിശാചുക്കളെ നിലയ്‌ക്കു നിര്‍ത്താന്‍ പോലീസിനുപോലും വാര്‍ത്താക്കുറിപ്പ് നല്‍കേണ്ടിവന്നെന്നത് ഒരു തമാശയല്ലേ?
പോലീസ് നടപടികൊണ്ട് നാട്ടില്‍ കരുണയും കരുതലും പുലരുകയില്ല. മനുഷ്യദുഃഖങ്ങളും അപകടങ്ങളും പ്രതിസന്ധികളും ഈ വിധം വില്‍പനയ്‌ക്കുള്ള ഉപാധികളായി മാറുന്നത് ഒരു രോഗമാണ്. രോഗാതുരമായ സമൂഹത്തിന്റെ ലക്ഷണമാണ്. 'അകക്കണ്ണു തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം' എന്നതാണ് സത്യം. ഇന്ന് ഒരാശാനും ആരുടെയും അകക്കണ്ണ് തുറപ്പിക്കാനാവുന്നില്ല. അകക്കണ്ണു പോയിട്ട് അരക്കണ്ണുപോലും തുറക്കാത്തവരുടെ ലോകമാണിത്.
'പോയി ചത്തുകൂടേ?'
സവിശേഷ അവസരങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഉദിച്ചുയരുന്ന കമന്റുകള്‍ നോക്കിയാല്‍ മാനവഹൃദയങ്ങളിലെ അന്ധകാരത്തിന്റെ ആഴം മനസിലാകും.
കഴിഞ്ഞ ദിവസം അന്തരിച്ച സലിംകുമാറിന്റെ കാര്യം ഉദാഹരണം. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മരിച്ചുപോയതായി പലരും പോസ്‌റ്റുകളിട്ടു. ദേശീയഅവാര്‍ഡ് നേടിയ ഈ നടന്റെ ഫോട്ടോയ്‌ക്കു കീഴില്‍ 'പോയി ചത്തുകൂടേ?' എന്ന മെസേജുകള്‍ വന്നു. അടുത്തയിടെ തിരുവിതാംകൂര്‍ രാജവംശത്തിലെ ഒരാളുടെ നിരുപദ്രവകരമായ ഫോട്ടോയുടെ താഴെ പ്രത്യക്ഷമായ പരിഹാസക്കുറിപ്പുകളില്‍ പലതും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മണ്‍മറഞ്ഞുപോയ രാജാക്കന്മാരെക്കുറിച്ചുള്ള കല്ലുവച്ച അസഭ്യങ്ങളായിരുന്നു!
നടന്‍ ജയറാം അമിത വിനയം കാട്ടുന്നെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മകന്റെ പ്രായംപോലുമില്ലാത്ത ചിലര്‍ ജയറാമിനു നേരേ അസഭ്യവര്‍ഷം ചൊരിയുന്നതാണ് മറ്റൊരു തമാശ. രണ്ടുരൂപയുടെ വിനയം കാട്ടേണ്ടടത്ത് രണ്ടായിരംരൂപയുടെ വിനയം കാട്ടുന്നു എന്നാണ് ഇവറ്റകളുടെ പരാതി. വിനയം കാട്ടിയാലും അഹങ്കാരം കാട്ടിയാലും പഴികള്‍ക്കണം!
ഡിജിറ്റല്‍ലോകത്തെ നരകക്കാഴ്‌ചകള്‍
എല്ലാംതികഞ്ഞ നമ്മുടെ സമൂഹത്തിന് എന്തുപറ്റിയെന്നും നമ്മുടെ അന്തരംഗം ഇത്രമേല്‍ അധമവും ക്രൂരവുമായത് എങ്ങനെയാണെന്നും ചോദിച്ചാല്‍ നവകേരളത്തിന്റെ സാമൂഹികബോധത്തില്‍ ചില വിള്ളലുകള്‍ വീണിട്ടുണ്ടെന്നതാണ് ഇതിന്റെ ഉത്തരം.
സഹാനുഭൂതിയും കരുതലും ഡിജിറ്റല്‍ ഇടങ്ങളിലൈന്നല്ല, ഒരിടത്തുമില്ല. അഹങ്കാരവും അസൂയയും പരനിന്ദയുമാണ് പൊതുവേ വിളയാടുന്നത്. അന്യന്റെ ദുഃഖം കാണാനാണ് ഭൂരിഭാഗം പേര്‍ക്കും താല്‌പര്യം.
"ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്
ഞാന്‍ പൊഴിയ്‌ക്കവേ, ഉദിയ്‌ക്കയാണെന്നാത്‌മാവിലായിരം സൗരമണ്ഡലം...'' എന്നു പാടിയ അക്കിത്തവും മറ്റും പണ്ടേ തിരസ്‌കരിക്കപ്പെട്ടു കഴിഞ്ഞു.
അമ്മയെ തല്ലിയാലും രണ്ടു പക്ഷമല്ല, പല പക്ഷങ്ങളുമുണ്ട്. അച്‌ഛനമ്മമാര്‍ക്കിട്ട് രണ്ടു പൂശിയശേഷം നടതള്ളുന്നവര്‍ക്കാണ് ഇപ്പോള്‍ ആരാധകര്‍ കൂടുതലുള്ളത്. എന്നിട്ട്, 'ഇത് കേരളമാണ്!' എന്നു മേനി നടിക്കുകയും ചെയ്യും!
എന്തായാലും മറ്റുള്ളരുടെ കണ്ണീരു വിറ്റ് അരി മേടിക്കുന്നത് അത്ര നല്ല കാര്യമല്ല. ദുഃഖിതരുടെ ചോര കുടിക്കുന്നത് തെല്ലും അഭികാമ്യവുമല്ല.
നാട്ടാര്‍ക്കും അടിച്ചുപൊളിക്കണം
ചാവടിയന്തിരം പോലും അടിച്ചുപൊളിക്കാനുള്ള അവസരമായി സോഷ്യല്‍മീഡിയ മാത്രല്ല, പൊതുസമൂഹവും കരുതുന്നുവെന്നത് മറ്റൊരു ഭീതിപ്പെടുത്തുന്ന കാര്യമാണ്. ചെറിയവര്‍ 'ചത്താ'ലും വലിയവര്‍ മരിച്ചാലും നാട്ടില്‍ ആഘോഷമാണ്. നാടുമുഴുവന്‍ ഫ്ലക്‌സും കൊടിയും തോരണവും ഫ്രീസറും കിടിലന്‍ ശവപ്പെട്ടിയും മുത്തുക്കുടകളും വേണം. സംസ്‌കാരം യൂട്യൂബില്‍ ലൈവായി ആസ്വദിക്കാനും സൗകര്യമുണ്ട്. ഇതെല്ലാം കഴിഞ്ഞാല്‍ വീടുകളില്‍ വിദേശമദ്യവും മാംസവും മറ്റു ഫൈവ്‌സ്‌റ്റാര്‍ വിഭവങ്ങളും റെഡിയാണ്.
പണ്ടൊക്കെ മരിച്ചവീട്ടില്‍ പോയാല്‍ വീട്ടില്‍ ചെന്ന് കുളിച്ചശേഷം മാത്രമേ പച്ചവെള്ളം പോലും കുടിക്കുമായിരുന്നുള്ളൂവെന്ന് പറഞ്ഞാല്‍ ഇപ്പോഴാരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.
എന്തിന്, സാധാരണ ദിവസങ്ങളില്‍ പോലും കുളിക്കാത്തവരുടെ സംഖ്യ ഏറിവരികയാണ്. നല്ല വിലയേറിയ വസ്‌ത്രങ്ങളും ഐഫോണും ദേഹത്ത് പൂശാന്‍ ഫോറിന്‍ സുഗന്ധദ്രവ്യങ്ങളും സഞ്ചരിക്കാന്‍ വലിയ കാറും പേഴ്‌സില്‍ രൂപയുമുണ്ടെങ്കില്‍ കുളിച്ചാലെന്ത്, കുളിച്ചില്ലെങ്കിലെന്ത്?
എടുക്കെടാ, ശവം!
വര്‍ഷങ്ങള്‍ക്കു മുമ്പാണ്.
നിളാനദിക്കരയില്‍ മഹാകവി വൈലോപ്പിള്ളിയുടെ സംസ്‌കാരച്ചടങ്ങ് നടക്കുകയാണ്. വളരെക്കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങിനെത്തിയത്. ആചാരവെടിയും ഉണ്ടയില്ലാവെടിയുമൊന്നും ഉണ്ടായില്ല.
ചിതയ്‌ക്ക് തീകൊളുത്താന്‍ തുടങ്ങിയപ്പോള്‍ ഒരു പ്രത്യേക സംഘടനയില്‍പ്പെട്ട രണ്ട് ചുമട്ടുതൊഴിലാളികള്‍ അവിടെ ഓടിയെത്തി, 'ഇവിടെയാണോ ചിതയൊരുക്കുന്നത്? എടുക്കെടാ ശവം!' എന്ന് ആക്രോശിച്ചു. ഒടുവില്‍, തൊഴിലാളികള്‍ കാണിച്ചുതന്ന സ്‌ഥലത്ത് രണ്ടാം ചിതയൊരുക്കി സംസ്‌കാരകര്‍മം നടത്തി.
'കുടിയൊഴിക്കല്‍' എന്ന കവിതയെഴുതിയ മഹാകവിയെ നമ്മള്‍ ചിതയിലും കുടിയൊഴിപ്പിച്ചു!
(ഫോണ്‍നമ്പര്‍: 9447809631)




