നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ ചര്‍ച്ചചെയ്യാനും തെറ്റുകള്‍ തിരുത്താനും സി.പി.എം. തയാറാണെന്ന് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, തോല്‍വിയുടെ യഥാര്‍ത്ഥകാരണങ്ങള്‍ അറിയാമെങ്കിലും അത് പുറത്തുപറയാന്‍ ധൈര്യം കാട്ടാത്ത സി.പി.എമ്മിന് ജനവിശ്വാസം ആര്‍ജിക്കാന്‍ കഴിയുമോ എന്നുള്ളത് കാത്തിരുന്നു കാണണം. സി.പി.എം. യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചേ മതിയാവൂ. വസ്‌തുതകള്‍ മറച്ചുവച്ചുകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് യാതൊരു ന്യായീകരണവുമില്ല.
ഇങ്ങനെയൊരു തോല്‍വി മുന്‍കൂട്ടി മനസ്സിലാക്കാനായില്ല, പാര്‍ട്ടിക്ക് തെറ്റുപറ്റി എന്ന് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സി.പി.എം. സമ്മതിക്കുന്നു. പ്രവര്‍ത്തകരില്‍ നിന്നും, അണികളില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്‌ചാത്തലത്തിലാണ് സംസ്‌ഥാന കമ്മിറ്റിയോഗത്തിന് ശേഷമുള്ള സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തെറ്റ് ഏറ്റുപറയല്‍. സംസ്‌ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ ഈ തെറ്റുകള്‍ സ്വയം വിമര്‍ശനമായി ഉള്‍പ്പെടുത്തി. നാല്‍പതിനായിരത്തിലധികം ബ്രാഞ്ചുകള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഘടകങ്ങള്‍ ചര്‍ച്ചചെയ്‌താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സെക്രട്ടറി പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ മുഴുവന്‍ ബ്രാഞ്ചുകമ്മിറ്റികളും തെരഞ്ഞെടുപ്പ് റിവ്യൂവിനായി ഇതുവരെ കൂടിക്കഴിഞ്ഞിട്ടില്ല.
ഈഴവരടക്കമുള്ള പിന്നാക്കവിഭാഗങ്ങളും, മുസ്ലീം ന്യൂനപക്ഷങ്ങളും ഇടതുപക്ഷത്തിന് എതിരായി ശക്‌തമായി തന്നെ വോട്ട് രേഖപ്പെടുത്തിയത് സി.പി.എം. മറച്ചുവയ്‌ക്കുകയാണ്. പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരേയുണ്ടായ വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ചികിത്സ തൊലിപ്പുറത്തുമാത്രമാണോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇടതു പക്ഷത്തിന്റെ സ്വന്തം വര്‍ഗമെന്ന് പറഞ്ഞാല്‍ അത് തൊഴിലാളികളും, സമൂഹത്തിന്റെ താഴേക്കിടയിലുള്ള എല്ലാനിലയിലും നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ട പിന്നാക്കക്കാരടക്കമുള്ള ജനവിഭാഗങ്ങളും, സാധാരണക്കാരായ ജനങ്ങളുമാണ്. സി.പി.എം. ആരെ സ്‌ഥാനാര്‍ഥിയായി നിര്‍ത്തിയാലും വോട്ട് ചെയ്യുന്നവരായിരുന്ന പിന്നോക്കവിഭാഗങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്നത് വലിയ സാമൂഹ്യനീതി നിഷേധങ്ങളാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളിലേതടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ ഏതാണ്ട് 87 ശതമാനം വരെ വരും. കേരളത്തിലെ പിന്നാക്ക ജനസമൂഹം അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 87.5 ശതമാനമാണ്. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസസ്‌ഥാപനങ്ങളിലും, എന്തിന് വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ തലപ്പത്ത് പോലും മഹാഭൂരിപക്ഷം സീറ്റുകളും മുന്നോക്ക - സവര്‍ണ വിഭാഗങ്ങള്‍ കൈയടക്കി വച്ചിരിക്കുകയാണ്.
ബിഹാര്‍, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്‌ഥാനങ്ങള്‍ ജാതി സെന്‍സസ് നടത്തുകയും, ബിഹാര്‍ അടക്കമുള്ള ചില സംസ്‌ഥാനങ്ങള്‍ ഇതിന്റെ അടിസ്‌ഥാനത്തില്‍ പിന്നാക്കസംവരണത്തിന്റെ ശതമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. പിന്നാക്ക ജനവിഭാഗങ്ങളുടെ വികാരം മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ജാതി സെന്‍സസിനും, അതിന്റെ അടിസ്‌ഥാനത്തില്‍ പിന്നാക്കസംവരണം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള നിലപാടെടുത്തത്. ഏറ്റവും ഒടുവില്‍ ബി.ജെ.പിയും ജാതിസെന്‍സസ് വേണമെന്ന അഭിപ്രായത്തിലെത്തി.
ഇക്കാര്യത്തില്‍ വളരെ നിഷേധാത്മാകമായാ നിലപാടാണ് സി.പി.എമ്മും ഇടത് സര്‍ക്കാരും സ്വീകരിച്ചിട്ടുള്ളത്. ജാതിസെന്‍സസ് നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നായിരുന്നു സി.പി.എമ്മിന്റെ നിലപാട്. ബി.ജെ.പി. ജാതിസെന്‍സസിന് എതിരായിരുന്ന സമയത്തായിരുന്നു അവര്‍ക്ക് ഈ അഭിപ്രായം. ബി.ജെ.പി. ജാതിസെന്‍സസ് നടത്തുമെന്ന് സി.പി.എം. കരുതിയിരുന്നില്ല. ജാതിസെന്‍സസ് കേരളത്തില്‍ നടത്തുന്നത് ആലോചിക്കാന്‍ പോലും ഇടത് സര്‍ക്കാര്‍ തയാറായില്ല. ഇതില്‍ കേരളത്തിലെ പിന്നാക്കജനവിഭാഗങ്ങള്‍ക്ക് വലിയ പ്രതിഷേധമാണുള്ളത്.
എന്നാല്‍, പിണറായി സര്‍ക്കാര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കവിഭാഗത്തിന് രാജ്യത്താദ്യമായി 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാകുകയും ചെയ്‌തു. 96 ശതമാനം ജീവനക്കാരും മുന്നോക്കസമുദായങ്ങളില്‍ നിന്നു മാത്രമുള്ള സംസ്‌ഥാനത്തെ ദേവസ്വം ബോര്‍ഡിലാണ് 10 ശതമാനം മുന്നോക്ക സാമ്പത്തിക സംവരണം ഇടതു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. പിണറായി സര്‍ക്കാരിന്റെ ഈ പാത പിന്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ 10 ശതമാനം മുന്നോക്ക സാമ്പത്തിക സംവരണം രാജ്യത്താകെ നടപ്പിലാക്കിയത്.
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയത്തിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് സി.പി.എമ്മിന്റെ തെറ്റായ സംവരണ നയം തന്നെയാണ്. സി.പി. എമ്മിന്റെയും ഇടതുമുന്നണിയുടെയും സംവരണനയം സംസ്‌ഥാനത്തെ പിന്നാക്ക ജനവിഭാഗങ്ങളെ ഇടത് മുന്നണിയില്‍ നിന്നും അകറ്റിയിട്ടുണ്ട്. ഈഴവ സമുദായത്തില്‍ നിന്നുള്ള ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ടില്‍ ചിലയിടങ്ങളില്‍ 35 ശതമാനത്തിന്റെ വരെ കുറവ് വന്നിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
ജനങ്ങള്‍ വെറുക്കുന്ന പല സിറ്റിങ് എം.എല്‍.എമാരേയും വീണ്ടും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നേതൃത്വം നടത്തിയ നീക്കമാണ് ഈ ദയനീയ പരാജയത്തിന് മറ്റൊരു കാരണം. രണ്ടാം പിണറായി സര്‍ക്കാരില്‍ ഭരണഘടനാ അതീതശക്‌തികള്‍ അധികാരം കൈയിലെടുത്ത ഡസന്‍ കണക്കിന് സംഭവങ്ങളുണ്ട്. പാര്‍ട്ടി സെക്രട്ടറിയും, എന്തിന് മുഖ്യമന്ത്രിപോലും പറഞ്ഞാല്‍ കേള്‍ക്കാത്ത ഈ കോക്കസാണ് ഗവണ്‍മെന്റിന്റെ അവസാനനാളുകളില്‍ ഭരണം കൈയാളിയത്. ഇതിനെതിരായ ശക്‌തമായ തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്.
തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സി.പി.എം. തയ്യാറാക്കിയ തിരുത്തല്‍ രേഖ വസ്‌തുതാപരമല്ല. യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒരു പുതിയ രേഖ തയ്യാറാക്കാന്‍ ഇനിയെങ്കിലും സി.പി.എം. നേതൃത്വം തയാറാവണം.
അഡ്വ. ജി. സുഗുണന്‍






